ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സച്ചിന് ആവശ്യപ്പെടാനുണ്ടായിരുന്നത് ഒരു ചെറിയ കാര്യമാണ്. ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ച് രണ്ട് വാക്ക് സംസാരിക്കണം. രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് തിങ്കളാഴ്ച രാജ്യത്തോട് സംസാരിക്കുമ്പോള്‍ അതില്‍ ഒളിംപിക്‌സിനെക്കുറിച്ചും കായികതാരങ്ങളെക്കുറിച്ചും പരാമര്‍ശിക്കണം എന്നായിരുന്നു സച്ചിന്റെ ആവശ്യം.
Read Also: ഫേസ്ബുക്കില്‍ ട്രെന്‍ഡിങ് പുരാണചളികള്‍... ട്രോളന്മാരുടെ സൂപ്പർ ഹീറോ ബ്രഹ്മാവും യേശുവും!
എന്നാല്‍ നരേന്ദ്ര മോദി സ്വാതന്ത്ര്യദിനം വരെയൊന്നും കാത്തുനിന്നില്ല. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ അപ്പോള്‍ത്തന്നെ തനിക്ക് പറയാനുള്ളത് പറഞ്ഞു. ഒരുനിര പോസ്റ്റുകളിലൂടെയാണ് മോദി ഒളിംപിക്‌സിനെക്കുറിച്ചും അവിടെ മത്സരിക്കുന്ന കായിക താരങ്ങളെക്കുറിച്ചും പറഞ്ഞത്. ഒളിംപിക്‌സില്‍ മത്സരിക്കുന്ന കായിക താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ് എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ഭാരതരത്‌നയും രാജ്യത്തെ ആദരണീയനായ സ്‌പോര്‍ട്‌സ് താരവുമായ സച്ചിനാണ് തന്നോട് ഇന്ത്യന്‍ അത്‌ലറ്റുകളെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞതെന്നും മോദി ട്വീറ്റിലൂടെ പറഞ്ഞു. എന്തിനാണ് ആഗസ്ത് 15 വരെ കാത്തിരിക്കുന്നത്. എനിക്ക് ഇപ്പോള്‍ തന്നെ അവരെക്കുറിച്ച് പറയണം. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. റിയോയില്‍ കഠിനാധ്വാനം ചെയ്യുന്ന കായികതാരങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്.
ബാക്കിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തണമെന്നും മോദി ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞു. 118 താരങ്ങളാണ് ഇത്തവണ ഇന്ത്യയുടെ ഒളിംപിക്‌സ് ടീമില്‍ ഉള്ളത്. ഒളിംപിക്‌സ് തുടങ്ങി 10 ദിവസമായിട്ടും അക്കൗണ്ട് തുറക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.