കളിച്ചിട്ടും വിളിയില്ല
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുമ്പോഴും ദേശീയ ടീമില്‍ നിന്ന് തഴയപ്പെടുന്നതിന്റെ രോഷം മനോജ് തിവാരി മറച്ചുവെയ്ക്കുന്നില്ല. നേരത്തെ ഐപിഎല്‍ ലേലത്തിലും തിവാരിയെ വാങ്ങാന്‍ ടീമുകള്‍ മുന്നോട്ടു വന്നിരുന്നില്ല. 2019 എഡിഷന്‍ സയിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിയിലാണ് തിവാരി ഏറ്റവുമൊടുവില്‍ ബംഗാളിനായി പാഡണിഞ്ഞത്.
റെക്കോർഡ് നേടിയിട്ടും രക്ഷയില്ല
സംസ്ഥാന ടീമിനായി റണ്‍സ് അടിച്ചുകൂട്ടിയിട്ടും ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ പ്രഖ്യാപിച്ച ഇന്ത്യന്‍ സംഘത്തിലോ, ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കോ തിവാരിക്ക് ഇടംകണ്ടെത്താനായില്ല. ഇതില്‍ തീര്‍ത്തും നിരാശനാണ് താരം. 2017-18 ആഭ്യന്തര സീസണില്‍, 507 റണ്‍സായിരുന്നു തിവാരി അടിച്ചെടുത്തത്. ബാറ്റിങ് ശരാശരിയാകട്ടെ 126.7 റണ്‍സും. ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു സീസണില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയാണിത്.
ട്വിറ്റർ കുറിപ്പ്
വിജയ് ഹസാരെ, ഡിയോദാര്‍ ട്രോഫി ടൂര്‍ണ്ണമെന്റുകളിലും നൂറിന് മേലെ ബാറ്റിങ് ശരാശരി തിവാരിക്കുണ്ട്. ഗ്രൗണ്ടില്‍ മികച്ച ഫോം തുടരുമ്പോഴും സെലക്ടര്‍മാര്‍ തന്നെ തുടരെ തഴയുന്നതിന്റെ സാംഗത്യമാണ് തിവാരിക്ക് മനസിലാകാത്തത്. സെലക്ടര്‍മാര്‍ക്കായി തിവാരി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ കാണാം.
മാനദണ്ഡമെന്ത്?
'2018-19 സീസണിലേക്കുള്ള ദുലീപ് ട്രോഫി ടീമുകളുടെ പട്ടിക പുറത്തുവരുമ്പോള്‍ എന്റെ പേര് എങ്ങുമില്ല. എന്നെ പോലൊരാള്‍ക്ക് ദുലീപ് ട്രോഫിയിലോ, ഇന്ത്യന്‍ ദേശീയ ടീമിലോ തിരിച്ചുവരാന്‍ എന്തെല്ലാമാണ് മാനദണ്ഡം? — ഈ അവസരത്തില്‍ സെലക്ടര്‍മാരോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
എണ്ണത്തിനോ, മികവിനോ പ്രാധാന്യം?
'കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ തയ്യാറെടുപ്പ് നടത്താനാവും. കഴിഞ്ഞവര്‍ഷം സിക്കിം, അരുണാചല്‍, നാഗാലാന്‍ഡ് ഉള്‍പ്പെടെ പുതിയ നാലു ടീമുകള്‍ കൂടി രൂപീകരിച്ചതോടെ പല താരങ്ങള്‍ക്കും ദുലീപ് ട്രോഫിയില്‍ അവസരം ലഭിക്കുന്നത് ഞാന്‍ കണ്ടു. കളിക്കാരുടെ മികവിനെക്കാള്‍ എണ്ണത്തിനാണോ ഇപ്പോള്‍ പ്രധാന്യം? അതാണ് കാര്യമെങ്കില്‍ പുതിയ ടീമുകളില്‍ കളിച്ച് വലിയ സ്‌കോറുകള്‍ നേടി ടീമിലേക്ക് തിരിച്ചുവരാന്‍ ഞാനും ശ്രമിക്കാം.'
കാരണം പറയണം
'കഴിഞ്ഞതവണ മധ്യപ്രദേശിനെതിരെയും പഞ്ചാബിനെതിരെയും ഇരട്ട സെഞ്ചുറി തികച്ച ചരിത്രമുണ്ട് എനിക്ക്. ഈ അവസരത്തില്‍ സ്വന്തം കണക്കുകള്‍ കാട്ടി വാദിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍ തുടരെ ടീമില്‍ നിന്നും തഴയപ്പെടുന്നതിനുള്ള കാരണം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണം.'