സീസണിലെ തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്ത്. നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും മറ്റ് കളിക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നുമാണ് തിവാരിയുടെ ആക്ഷേപം.
"ഹാർദിക്കിന് ആരുമില്ല"; താരങ്ങളുടെ പ്രകടനത്തിൽ രൂക്ഷവിമർശനം
ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ പോരായ്മകൾ ഉണ്ടാകാമെങ്കിലും ടീമിലെ മറ്റ് താരങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നില്ലെന്ന് തിവാരി ചൂണ്ടിക്കാട്ടുന്നു. "ഹാർദിക് പാണ്ഡ്യയ്ക്ക് ഒപ്പം നിൽക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. സൂര്യകുമാർ യാദവ് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നില്ല, തിലക് വർമ്മ ഒരു മത്സരത്തിൽ തിളങ്ങിയെങ്കിലും പിന്നീട് പരാജയപ്പെട്ടു. ഇത്രയും വലിയ താരങ്ങൾ ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ കളിക്കുമ്പോൾ എങ്ങനെ ഫലം പ്രതീക്ഷിക്കാനാകും?" അദ്ദേഹം ചോദിക്കുന്നു.

'എൽ ക്ലാസിക്കോ' വിശേഷണം ഇനി വേണ്ട
മുംബൈയും ചെന്നൈയും തമ്മിലുള്ള പോരാട്ടം ഇപ്പോൾ ഏകപക്ഷീയമായി മാറിയിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ 'എൽ ക്ലാസിക്കോ' എന്ന വിശേഷണം ഈ മത്സരത്തിന് ഇനി ചേരില്ലെന്നും തിവാരി തുറന്നടിച്ചു. "കഴിഞ്ഞ ഏഴ് തവണ ഈ ടീമുകൾ നേർക്കുനേർ വന്നപ്പോൾ ആറ് തവണയും വിജയിച്ചത് ചെന്നൈയാണ്. ഇത്രയും ഒരു വശത്തേക്ക് ചരിഞ്ഞ മത്സരത്തെ എൽ ക്ലാസിക്കോ എന്ന് വിളിക്കുന്നത് തെറ്റാണ്."
സമ്മർദ്ദത്തിലായ ഐപിഎൽ പ്ലേഓഫ് റേസ്
ഐപിഎൽ 2026-ൽ ഓരോ മത്സരവും നോക്കൗട്ടായി മാറിക്കൊണ്ടിരിക്കെയാണ് ഇത്തരമൊരു വിവാദം പുകയുന്നത്. നിലവിൽ 4 പോയിന്റ് മാത്രമുള്ള മുംബൈ ഇന്ത്യൻസിന് പ്ലേഓഫ് എന്ന സ്വപ്നം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. മറുവശത്ത്, 8 പോയിന്റുള്ള ചെന്നൈയ്ക്കും വരാനിരിക്കുന്ന മത്സരങ്ങൾ നിർണ്ണായകമാണ്. ഹർഭജന്റെ ഈ പ്രസ്താവന വരും മത്സരങ്ങളിൽ ചെന്നൈ താരങ്ങൾക്ക് ഒരു അധിക കരുത്തായി മാറുമോ എന്ന് കണ്ടറിയണം.
ഇന്നലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ സീസണിൽ രണ്ടാമതും ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചു. ആദ്യത്തെ തവണ വാംഖഡെയിൽ 103 റൺസിന്റെ വിജയമായിരുന്നു നേടിയതെങ്കിൽ ചെപ്പോക്കിൽ ചെന്നൈ മുംബൈയെ തറപറ്റിച്ചത് എട്ട് വിക്കറ്റിനാണ്. നായകൻ റുതുരാജ് ഗെയ്ക്വാദ് മുന്നിൽ നിന്ന് നയിച്ചപ്പോൾ മുംബൈയ്ക്കെതിരെ ആധികാരിക വിജയം നേടാൻ ചെന്നൈയ്ക്കായി. 48 പന്തുകളിൽ നിന്നും 67 റണ്ണെടുത്ത് പുറത്താകാതെ നിന്ന റുതുരാജും 40 പന്തുകളിൽ നിന്നും പുറത്താകാതെ 54 റൺസെടുത്ത കാർത്തിക് ശർമ്മയുമാണ് ചെന്നൈയുടെ വിജയശിൽപ്പികൾ. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത മുംബൈ 159 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയിരുന്നു. അൻഷുൽ കാംബോജ് സിഎസ്കെയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയവരുടെ പട്ടികയിൽ ബുവനേശ്വർ കുമാറിനൊപ്പം 17 വിക്കറ്റുകളോടെ കാംബോജ് മുന്നിലുണ്ട്. ഈ വിജയത്തോടെ ചെന്നൈ ക്യാമ്പിൽ ആത്മവിശ്വാസം വർധിച്ചിട്ടുണ്ടാകും, എന്നാൽ മുംബൈയെ സംബന്ധിച്ചെടുത്തോളം അവരുടെ പ്രതീക്ഷകൾ അവസാനിച്ച മട്ടാണ്.