കൊളംബോ: ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ കായികമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതിനാണ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ മലിംഗയ്ക്ക് വിനയായിരിക്കുന്നത്. മതിയായ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതും മലിംഗയ്ക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യത കൂട്ടുന്നു. മലിംഗയ്ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം നടത്തും.
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്നും തിരിച്ചെത്തിയ ശേഷം രണ്ട് തവണ മലിംഗ അച്ചടക്കം ലംഘിക്കുന്ന തരത്തിൽ പെരുമാറി എന്നാണ് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ട വാർത്താക്കുറിപ്പ് പറയുന്നത്. ബോർഡ് സി ഇ ഒയുടെ മുൻകൂർ അനുമതിയില്ലാതെ മലിംഗയ്ക്ക് മാധ്യമങ്ങളെ കാണാനും അനുവാദം ഉണ്ടായിരുന്നില്ല എന്നറിയുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായുള്ള കരാറിന്റെ ലംഘനമാണ് ഇത്.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മോഹൻ ഡിസില്‍വ, സി ഇ ഒ ആഷ്ലി ഡിസിൽവ, അച്ചടക്ക സമിതി ചെയർമാൻ അസേല രെഖാവ എന്നിവരാണ് മലിംഗയ്ക്കെതിരായ അന്വേഷണം നടത്തുന്നത്. ചാമ്പ്യൻസ് ട്രോഫി പരാജയത്തിൽ ശ്രീലങ്കൻ താരങ്ങളെ കുറ്റപ്പെടുത്തിയ കായികമന്ത്രിക്കെതിരെയാണ് മലിംഗ ആക്ഷേപിക്കുന്ന തരത്തിൽ കളിയാക്കൽ നടത്തിയത്. തത്ത കൂടൊരുക്കുന്നതിനെക്കുറിച്ച് കുരങ്ങന് എന്തറിയാം എന്നായിരുന്നു മുൻ ക്യാപ്റ്റൻ തമാശ.