മുംബൈ: ശരിക്കും ഒരു ഇതിഹാസമായിരുന്നു അനിൽ കുംബ്ലെ എന്ന കളിക്കാരൻ. 132 ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്ത്. 600ൽപ്പരം ടെസ്റ്റ് വിക്കറ്റുകൾ. ബാറ്റിംഗിൽ സച്ചിൻ ചെയ്തതെന്തോ അതാണ് ഒരു കാലത്ത് കുംബ്ലെ ഇന്ത്യൻ ടീമിന് വേണ്ടി ബൗളിംഗിൽ ചെയ്തത്. ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കുംബ്ലെ. ഇതൊക്കെയായിരുന്നു കോച്ചാകുന്ന സമയത്ത് കുംബ്ലെയെക്കുറിച്ച് ഉയർന്ന് കേട്ടത്.
എന്തായാലും ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കുംബ്ലെ കോച്ചിന്റെ സ്ഥാനം രാജിവെച്ചു. ആരാകും ഇന്ത്യയുടെ പുതിയ കോച്ച് എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ കണ്ടെത്തുമെന്ന് ബി സി സി ഐ ടോപ് ഒഫീഷ്യലായ രാജീവ് ശുക്ല പറഞ്ഞിട്ടുണ്ട്. സേവാഗ്, ടോം മൂഡി തുടങ്ങിയ പ്രമുഖരെല്ലാം ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ടീം പുറപ്പെട്ട ശേഷമാണ് അനിൽ കുംബ്ലെ രാജി പ്രഖ്യാപനം നടത്തിയത്. എം വി ശ്രീധറിനെയാണ് കുംബ്ലെയ്ക്ക് പകരക്കാരനായി ബി സി സി ഐ നിശ്ചയിച്ചിരിക്കുന്നത്. ബി സി സി ഐ ജനറൽ മാനേജരാണ് ടീം ഇന്ത്യയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ശ്രീധർ. ഹൈദരാബാദിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടുള്ള ശ്രീധർ രഞ്ജിയിൽ ഏഴായിരത്തിനടുത്ത് റൺസടിച്ചിട്ടുണ്ട്. ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിന് താൽക്കാലിക ചുമതല നൽകും എന്നാണ് കരുതപ്പെട്ടിരുന്നത് എങ്കിലും അതുണ്ടായില്ല.