
1. ജോഫ്രി ബോയ്‌കോട്ട്
സ്വാര്‍ത്ഥരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇംഗ്ലീഷ് ഓപ്പണറായ ജോഫ്രി ബോയ്‌കോട്ടാണ് ഏറ്റവുമാദ്യം. ക്രിക്കറ്റില്‍ ക്ഷമയുടെ പര്യായമായിരുന്നു ബോയ്‌കോട്ട്. സ്വന്തം വിക്കറ്റു നഷ്ടപ്പെടാതിരിക്കാന്‍ ഇദ്ദേഹം എന്നും ശ്രദ്ധിച്ചുപോന്നു. പക്ഷെ ബോയ്‌കോട്ടിന്റെ ഈ പിടിവാശി ഇംഗ്ലണ്ടിനെ പലപ്പോഴും കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ട്. 1967 -ലെ ഹെഡിങ്‌ലി ടെസ്റ്റില്‍ ദുര്‍ബലരായ ഇന്ത്യയ്ക്ക് എതിരെ ഇദ്ദേഹം കുറിച്ച 246* റണ്‍സ് പ്രകടനം ഓര്‍ത്തെടുക്കുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ഇപ്പോഴും രോഷംകൊള്ളും. ആദ്യ ദിനം ബാറ്റു ചെയ്യാനെത്തിയ ജോഫ്രി ബോയ്‌കോട്ട് കാഴ്ച്ചക്കാരുടെ ക്ഷമ പരീക്ഷിച്ചാണ് 106 റണ്‍സ് പൂര്‍ത്തിയാക്കിയത്. രണ്ടാം ദിനം ഇദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഭേദപ്പെട്ടതായിരുന്നു - 61.1.

അന്ന് 140 റണ്‍സ് കൂടി ചേര്‍ത്ത് സ്വന്തം സ്‌കോര്‍ 246 റണ്‍സില്‍ ബോയ്‌കോട്ട് എത്തിച്ചു. ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ തൊട്ടതാകട്ടെ 550 റണ്‍സും. ആദ്യ ദിനത്തിന് തികച്ചും വിപരീതമായിരുന്നു ബോയകോട്ട് രണ്ടാം ദിനം കളിച്ചത്. വ്യക്തിഗത റെക്കോര്‍ഡുകള്‍ക്കായി അതിവേഗം സ്‌കോര്‍ ചെയ്യാമെന്ന് താരം ക്രീസില്‍ കാട്ടി. എന്തായാലും ബോയ്‌കോട്ടിന്റെ സമീപനത്തെ ആരാധകരും ബോര്‍ഡും നിശിതമായി വിമര്‍ശിച്ചു. ഹെഡിങ്‌ലിയില്‍ ഇംഗ്ലീഷ് പട ജയിച്ചെങ്കിലും സ്വാര്‍ത്ഥമായ ബാറ്റിങ് ചൂണ്ടിക്കാട്ടി ജോഫ്രി ബോയ്‌കോട്ടിനെ അടുത്ത മത്സരത്തില്‍ ടീം പുറത്തിരുത്തി.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈസ്റ്റ് ചര്‍ച്ചിലും ബോയ്‌കോട്ട് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. ന്യൂസിലാന്‍ഡിന് എതിരെ അതിവേഗം നിര്‍ണായക ലീഡ് എടുക്കാവുന്ന സാഹചര്യത്തിലും 'മുട്ടി' കളിച്ച ബോയ്‌കോട്ട് സ്വന്തം താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഇന്നിങ്‌സ് പെട്ടെന്ന് അവസാനിപ്പിച്ച് ന്യൂസിലാന്‍ഡിനെ ബൗള്‍ ഔട്ട് ചെയ്യുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാല്‍ വിലങ്ങുതടിയായി നിന്നതാകട്ടെ ബോയ്‌കോട്ടും. പക്ഷെ അന്നത്തെ വൈസ് ക്യാപ്റ്റന്‍ ബോബ് വില്ലിസ് ബുദ്ധി പ്രയോഗിച്ചു. നാലാം നമ്പറില്‍ ഇയാന്‍ ബോതത്തെ ഇറക്കിയ വില്ലിസ് ഒരു കാര്യമേ പറഞ്ഞുളളൂ, 'ബോയ്‌കോട്ടിനെ ചെന്ന് റണ്ണൗട്ടാക്കുക'.

2. സുനില്‍ ഗവാസ്‌കര്‍
'ടീം ഒന്നടങ്കം നിരാശരാണ്. രാജ്യത്തിന്റെ മാനം ഇങ്ങനെ കളയുന്നത് ശരിയല്ല', 1975 -ലെ ഇന്ത്യാ - ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിനിടെ അന്നത്തെ ടീം മാനേജര്‍ രാംചന്ദ് സുനില്‍ ഗവാസ്‌കറോട് രോഷംകൊള്ളുകയായിരുന്നു. കാരണമെന്തന്നല്ലേ, മത്സരത്തില്‍ 174 പന്തുകള്‍ നേരിട്ടാണ് 'ലിറ്റില്‍ മാസ്റ്റര്‍' 36 റണ്‍സ് തികച്ചത്. 60 ഓവറില്‍ 334 റണ്‍സായിരുന്നു ഇംഗ്ലണ്ട് വെച്ചുനീട്ടിയ ലക്ഷ്യം. എന്നാല്‍ ഇന്ത്യയ്ക്കായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗവാസ്‌കര്‍ വെറുതെ 'മുട്ടി' കളിച്ചു.

അന്ന് ഗവാസ്‌കര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ക്രിക്കറ്റ് ലോകത്തിന് ഇന്നും അറിയില്ല. പതിഞ്ഞ പിച്ചെന്നാണ് സംഭവത്തില്‍ ഗവാസ്‌കര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇതേ പിച്ചില്‍ത്തന്നെ 334 റണ്‍സ് കുറിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞെന്ന കാര്യം ഗവാസ്‌കറെ പ്രതിക്കൂട്ടിലാക്കുന്നു. ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥമായ ഇന്നിങ്‌സ് എന്നാണ് ഗവാസ്‌കറുടെ പ്രകടനത്തെ രാംചന്ദ് വിശേഷിപ്പിച്ചത്.

വിഷയത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ടീം തിരഞ്ഞെടുപ്പിലെ അനിഷ്ടമാണ് കളത്തില്‍ ഗവാസ്‌കര്‍ കാട്ടിയതെന്നാണ് ചിലരുടെ നിഗമനം. ടീമില്‍ സ്പിന്നര്‍മാരുടെ പ്രാധാന്യം കുറയ്ക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തോടും ഗവാസ്‌കറിന് അതൃപ്തിയുണ്ടായിരുന്നു. കരിയറില്‍ ഉടനീളം ഗവാസ്‌കറുടെ മെല്ലെപ്പോക്ക് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

3. ജാക്ക് കാലിസ്
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടറായ ജാക്ക് കാലിസിനെ ഈ പട്ടികയില്‍ കാണുമ്പോള്‍ പലരും പുരികം ചുളിക്കാം. 13,289 ടെസ്റ്റ് റണ്‍സ്, 292 ടെസ്റ്റ് വിക്കറ്റുകള്‍. ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരമാണ് ജാക്ക് കാലിസ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായാണ് കാലിസ് എന്നും കളിച്ചതെന്ന ആക്ഷേപം ക്രിക്കറ്റ് ലോകത്ത് ശക്തമാണ്. അനാവശ്യമായി പതുക്കെ ബാറ്റു ചെയ്യുന്നു എന്നതായിരുന്നു കാലിസ് ഏറ്റുവാങ്ങിയ പ്രധാന വിമര്‍ശനം. മുന്‍ ഓസീസ് നായകന്‍ കീത്ത് സ്റ്റാക്ക്‌പോ കാലിസിനെ നിശിതമായിത്തന്നെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ഗാരി സോബേഴ്‌സ്, ഇമ്രാന്‍ ഖാന്‍, കീത്ത് മില്ലര്‍, ആദം ഗില്‍ക്രിസ്റ്റ്, റിച്ചാര്‍ഡ് ഹാഡ്‌ലി, കപില്‍ ദേവ്, ഇയാന്‍ ബോതം തുടങ്ങിയ താരങ്ങളുമായി കാലിസിനെ താരതമ്യം ചെയ്യരുതെന്ന് സ്റ്റാക്ക്‌പോ പറയുന്നു. 'കാലിസിന്റെ ഇന്നിങ്‌സ് കണ്ടാല്‍ അദ്ദേഹം ബാറ്റിങ് ശരാശരി നിലനിര്‍ത്താന്‍ വേണ്ടി കളിക്കുന്നതാണെന്ന് തോന്നും. കാലിസിനൊപ്പം കളിക്കണമോ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും വേണ്ടെന്ന്. കാരണം കാലിസ് അദ്ദേഹത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നത്', സ്റ്റാക്ക്‌പോ മുന്‍പ് പറയുകയുണ്ടായി.

4. ബ്രയാന്‍ ലാറ
ക്രിക്കറ്റിലെ ഏറ്റവും പ്രതിഭയാര്‍ന്ന കളിക്കാരില്‍ ഒരാളാണ് കരീബിയന്‍ നാട്ടില്‍ നിന്നുള്ള ബ്രയാന്‍ ലാറ. 2004 -ല്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ച് 400* റണ്‍സ് പ്രകടനമാണ് ലാറയുടെ മഹത്വം കൂട്ടുന്നത്. ഇന്നും ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ലാറയുടെ പേരിലാണ്. എന്നാല്‍ ഇതേ ഇന്നിങ്‌സുതന്നെയാണ് ലാറയെ സ്വാര്‍ത്ഥന്മാരുടെ പട്ടികയില്‍പ്പെടുത്തുന്നതും. കേള്‍ക്കുമ്പോള്‍ സംശയം തോന്നാം. എന്നാല്‍ ഇതു യാഥാര്‍ത്ഥ്യമാണ്.

വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ലാറ 400 റണ്‍സ് തികയ്ക്കുന്നത്. ഹോം പരമ്പരയിലെ ആദ്യ മൂന്നു മത്സരവും ആതിഥേയരായ ഇംഗ്ലണ്ട് കയ്യടക്കിയിരുന്നു. മൂന്നു മത്സരങ്ങളിലും 50 റണ്‍സിന് മേലെ പോകാന്‍ ലാറയ്ക്കും കഴിഞ്ഞിരുന്നില്ല. മുഖം രക്ഷിക്കാന്‍ നാലാമത്തെ ടെസ്റ്റ് വിന്‍ഡീസിന് ജയിക്കേണ്ടതുണ്ട്. ഇനി ലാറയുടെ ഇന്നിങ്‌സിലേക്ക് തിരികെ വരാം. 404 പന്തുകള്‍ നേരിട്ടാണ് ബ്രയാന്‍ ലാറ ട്രിപ്പിള്‍ സെഞ്ച്വറി പിന്നിട്ടത്. ഈ സമയം വിന്‍ഡീസ് 157 ഓവറില്‍ അഞ്ചിന് 595 റണ്‍സെന്ന കണക്കിന് നില ഭദ്രമാക്കി.

പക്ഷെ മൂന്നാം ദിനം ലാറ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തില്ല. വ്യക്തിഗതമായി 400 റണ്‍സ് ലക്ഷ്യമാക്കി ബാറ്റു ചെയ്തു. ഫലമോ, മൂന്നാം ദിനം ടീം റണ്‍റേറ്റ് നാലില്‍ നിന്നും മൂന്നിലേക്ക് ചുരുങ്ങി. 202 ഓവറില്‍ 757 റണ്‍സാണ് അപ്പോഴേക്കും വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ കുറിക്കപ്പെട്ടത്. 178 പന്തുകള്‍ വേണ്ടി വന്നു ലാറയ്ക്ക് അവസാനത്തെ 100 റണ്‍സ് കൂടി അടിച്ച് 400* തികയ്ക്കാന്‍. ഇതോടെ മൂന്നാം ദിവസത്തിനും തിരശ്ശീല വീണു. ശേഷം ഇംഗ്ലീഷ് പടയെ രണ്ടു തവണ കൂടാരം കയറ്റാന്‍ വീന്‍ഡീസിന്റെ പക്കല്‍ രണ്ടു ദിവസമാണുണ്ടായിരുന്നത്.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മൈക്കല്‍ വോണ്‍ സെഞ്ച്വറിയുടെ അകമ്പടിയോടെ പ്രതിരോധം തീര്‍ത്തു. ഫലമോ പരമ്പരയിലെ അവസാന മത്സരം സമനിലയില്‍ കലാശിച്ചു. അന്നത്തെ മത്സരത്തില്‍ ബ്രയാന്‍ ലാറ 400* റണ്‍സെന്ന വ്യക്തിഗത മോഹം ഉപേക്ഷിച്ച് നേരത്തെ ഡിക്ലയര്‍ ചെയ്തിരുന്നെങ്കില്‍ മത്സരവിധി മറ്റൊന്നാകുമായിരുന്നു.

5. സ്റ്റീവ് വോ
ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരില്‍ ഒരാളാണ് സ്റ്റീവന്‍ വോ. ക്രീസില്‍ എണ്ണമറ്റ റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ സ്വാര്‍ത്ഥ താരങ്ങളുടെ പട്ടികയില്‍ സ്റ്റീവ് വോയെയും കാണാം. ഇതിന് കാരണങ്ങള്‍ പലതാണ്. പ്രധാനമായും ബാറ്റിങ് ശരാശരി കൂട്ടനായി ക്രീസില്‍ പുറത്താകാതെ തുടരുമെന്നതാണ് വോയ്ക്ക് നേരെയുള്ള ആക്ഷേപം. വാലറ്റത്ത് ബാറ്റു ചെയ്യാന്‍ എത്തുന്നവരെ സംരക്ഷിക്കാന്‍ ഓസീസ് നായകന്‍ പലപ്പോഴും കൂട്ടാക്കിയിട്ടില്ല. പൊതുവേ വളര്‍ന്നുവരുന്ന യുവതാരങ്ങളെ അഞ്ച്, ആറ് നമ്പറില്‍ ഇറക്കാറാണ് ഓസ്‌ട്രേലിയയുടെ പതിവ്. മുതിര്‍ന്ന താരങ്ങള്‍ മൂന്നാം നമ്പറില്‍ കളിക്കും. എന്നാല്‍ ഈ പതിവ് പിന്തുടരാനും സ്റ്റീവ് വോ വിമുഖത കാട്ടി.

പങ്കാളികളെ റണ്ണൗട്ടാക്കുന്ന എന്നതാണ് സ്റ്റീവ് വോയ്ക്ക് നേരെയുള്ള മറ്റൊരു ആക്ഷേപം. കളിച്ച 288 രാജ്യാന്തര ഇന്നിങ്‌സുകളില്‍ 77 തവണ സ്റ്റീവ് വോ കാരണം പങ്കാളികള്‍ റണ്ണൗട്ടായിട്ടുണ്ട്. ഇതില്‍ ഏകദിനത്തിലെ കണക്കുകള്‍ മാത്രം 50 കടക്കും. പങ്കാളികളെ റണ്ണൗട്ടാക്കുന്ന കാര്യത്തില്‍ ഇന്‍സമാം ഉള്‍ ഹഖിനെയും വസീം അക്രമിനെയും സ്റ്റീവ് വോ കടത്തിവെട്ടുന്നു.

6. എംഎസ് ധോണി
ഐതിഹാസിക നായകന്‍. ലോകോത്തര ഫിനിഷര്‍. മൂന്നു ഐസിസി കിരീടങ്ങള്‍. ഇക്കാര്യങ്ങളൊക്കെ ശരിതന്നെ. എന്നാല്‍ സ്വാര്‍ത്ഥയുടെ കാര്യത്തില്‍ മഹേന്ദ്ര സിങ് ധോണിയും ഒട്ടും മോശക്കാരനല്ല. ധോണിയുടെ പല ഇന്നിങ്‌സുകളും കണ്ട് ആരാധകര്‍ തലയില്‍ കൈവെച്ചുപോയിട്ടുണ്ട്. 2018 -ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 59 പന്തില്‍ 37 റണ്‍സെടുത്ത ധോണിയെ ലോര്‍ഡ്‌സിലെ കാഴ്ച്ചക്കാര്‍ കൂവിയാണ് എതിരേറ്റത്.

ഇതേവര്‍ഷംതന്നെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 31 പന്തില്‍ 42* റണ്‍സെടുത്ത ധോണിയെ മുന്‍ ക്രിക്കറ്റര്‍മാരായ നാസര്‍ ഹുസൈനും സൗരവ് ഗാംഗുലിയും നിശിതമായി വിമര്‍ശിച്ചിരുന്നു. ടീമിനായി പോരാടാന്‍ പോലും തയ്യാറാവാത്തതാണ് ധോണി നേരിടുന്ന പ്രധാന ആക്ഷേപം.ചേസ് ചെയ്യുമ്പോള്‍ മത്സരങ്ങള്‍ അവസാന ഓവറിലേക്ക് നീട്ടുന്ന ധോണിയുടെ പതിവ് തന്ത്രവും പലകുറി ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അവസാന ഓവറില്‍ സ്‌ട്രൈക്ക് നിലനിര്‍ത്തി കൂറ്റന്‍ സിക്‌സോടെ കളി ജയിപ്പിക്കാനാണ് ധോണി താത്പര്യപ്പെടാറ്.

എന്നാല്‍ ഈ ശീലം കാരണം ജയിക്കാവുന്ന കളികള്‍ ഇന്ത്യ കൈവെടിഞ്ഞതും കാണാം. 2014 -ലെ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരമാണ് ഇതിനുത്തമ ഉദ്ദാഹരണം. അന്ന് രണ്ടു പന്തില്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ പങ്കാളിയായ അമ്പാട്ടി റായുഡുവിന് സ്‌ട്രൈക്ക് നിഷേധിക്കുകയായിരുന്നു ധോണി. അവസാന പന്തില്‍ സിക്‌സടിച്ച് കളി ജയിപ്പിക്കാന്‍ നോക്കിയെങ്കിലും ഇന്ത്യന്‍ നായകന്‍ പരാജയപ്പെട്ടു.

7. ആന്ദ്രെ റസല്‍
രാജ്യത്തിന് വേണ്ടി കളിക്കുമോ അതോ ക്ലബിന് വേണ്ടി കളിക്കുമോ? ചോദ്യം ആന്ദ്ര റസലിനോടെങ്കില്‍ ഉത്തരം ക്ലബ് എന്നാവും. കാശു കിട്ടുന്ന ട്വന്റി-20 ലീഗുകള്‍ കളിക്കാനാണ് ആന്ദ്രെ റസലിന് എന്നും താത്പര്യം. ഇതിനായി രാജ്യാന്തര മത്സരങ്ങളില്‍ നിന്നും പിന്മാറാന്‍ താരം ഒരുക്കമാണ്. പോയവര്‍ഷം ഡിസംബറില്‍ വിന്‍ഡീസ് സംഘം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ ആന്ദ്രെ റസല്‍ പിന്മാറുകയാണുണ്ടായത്.

ശേഷമോ, ഇന്ത്യ - വിന്‍ഡീസ് പര്യടനം നടക്കുമ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കുന്ന തിരക്കിലായിരുന്നു ഇദ്ദേഹം. ഓഗസ്റ്റില്‍ ഇന്ത്യന്‍ സംഘം വിന്‍ഡീസ് പര്യടനം നടത്തിയപ്പോഴും കരീബിയന്‍ ടീമില്‍ റസലുണ്ടായിരുന്നില്ല. പരിക്കെന്ന് ചൂണ്ടിക്കാട്ടി സ്‌ക്വാഡില്‍ നിന്നും വിട്ടുനിന്ന റസല്‍ മാസാവസാനം ഗ്ലോബല്‍ കാനഡ ട്വന്റി-20 ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും പങ്കെടുക്കുകയാണുണ്ടായത്.


Click it and Unblock the Notifications











