ഐപിഎല്ലിന്റെ തുടര്‍ച്ചയായ രണ്ടാം സീസണും അടച്ചിട്ട സ്‌റ്റേഡിയത്തില്‍ തന്നെ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണത്തെ ടൂര്‍ണമെന്റ് യുഎഇയിലെ മൂന്നു വേദികളിലായിട്ടാണ് കാണികളില്ലാതെ സംഘടിപ്പിച്ചത്. ഇത്തവണ ടൂര്‍ണമെന്റ് ഇന്ത്യയിലേക്കു തിരികെയെത്തുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും കാണികളുടെ കാര്യത്തില്‍ മാറ്റമുണ്ടായേക്കില്ല.
ഏപ്രില്‍ ഒമ്പതു മുതല്‍ മേയ് 30 വരെയായിരിക്കും ഐപിഎല്ലിന്റെ 14ാം സീസണ്‍ നടക്കുകയെന്ന് കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ ആറു നഗരങ്ങളിലായിരിക്കും മല്‍സരങ്ങളെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ അടുത്തിടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുംബൈയുടെ കാര്യത്തില്‍ മാത്രമാണ് ചെറിയ സംശയമുള്ളത്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി മുംബൈയില്‍ മാത്രമല്ല മറ്റു അഞ്ചു വേദികളിലും കാണികളില്ലാതെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ പുതിയ നീക്കം.
ഐപിഎല്‍ ഭരണസമിതി യോഗത്തിനു ശേഷം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ടൂര്‍ണമെന്റിന്റെ വേദി, മല്‍സരക്രമം എന്നിവയെക്കുറിച്ചും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, കാണികളെ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ആറു വേദികളിലായി മല്‍സരങ്ങള്‍ നടത്തുന്നതെന്ന ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു. യാത്ര, താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ദിമുട്ടാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ടൂര്‍ണമെന്റ് എങ്ങനെ നടത്താമെന്നതിനെക്കുറിച്ച് മൂന്നു ഓപ്ഷനുകളാണ് പരിഗണനയിലുള്ളത്. ആദ്യത്തേത് കാരവന്‍ മോഡലാണ്. കഴിഞ്ഞ സീസണ്‍ ഈ രീതിയിലാണ് നടത്തിയത്. ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായി തിരിക്കും. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ മുഴുവന്‍ ഒന്നോ, രണ്ടോ വേദികളിലായി കളിക്കും. തുടര്‍ന്ന് എവേ മല്‍സരങ്ങള്‍ക്കായി അടുത്ത വേദികളിലേക്കു തിരിക്കും.
രണ്ടാമത്തെ ഓപ്ഷന്‍ എട്ടു ടീമുകള്‍ക്കും പ്രത്യേക വേദികള്‍ തീരുമാനിക്കും. അവര്‍ ഇവിടെ ഹോം, എവേ രീതിയില്‍ മല്‍സരങ്ങള്‍ കളിക്കും. മൂന്നാമത്തെ ഓപ്ഷന്‍ ഹോംഗ്രൗണ്ടില്‍ ഒരു ടീം ഒരേയൊരു മല്‍സരം കളിക്കും. ബാക്കിയുള്ളവയെല്ലാം വ്യത്യസ്ത വേദികളിലായി കളിക്കും. ഈ മൂന്ന് ഓപ്ഷനുകളില്‍ ഏതാണ് മികച്ചതെന്നു ഫ്രാഞ്ചൈസികളുടെ കൂടി അഭിപ്രായം തേടിയാവും അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് സൂചനകള്‍.