ഈ കളിയില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ യൂസുഫ് പഠാന് നയിച്ച ഇന്ത്യക്കു ഫൈനല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ ഡാരന്‍ സമി നയിച്ച ലോക ജയന്റ്സിനു മുന്നില്‍ ഇന്ത്യ പൊരുതിത്തോറ്റു. നാലു മല്‍സരങ്ങളില്‍ മൂന്നിലും തോറ്റ ഇന്ത്യക്കു ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. നാലു കളികളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ലോക ജയന്റ്സ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തു. നാലു മല്‍സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമുള്ള ഏഷ്യ ലയണ്‍സ് രണ്ടാംസ്ഥാനക്കാരായി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ജയന്റ്സും ഏഷ്യ ലയണ്‍സും ഏറ്റുമുട്ടും.
ലോക ജയന്റ്സ്- ഇന്ത്യ മഹാരാജാസ് പോരാട്ടത്തില്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. ടോസ് ലഭിച്ച ഇന്ത്യ ക്യാപ്റ്റന്‍ യൂസുഫ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കണക്കൂട്ടല്‍ പിഴച്ചു. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 228 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അവര്‍ നേടി. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്സായിരുന്നു അവരുടെ ഹീറോ.
മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 46 ബോളില്‍ ഏഴു വീതം ബൗണ്ടറികളും സിക്സറുമടക്കം 89 റണ്‍സ് സ്കോര്‍ ചെയ്തു. ഇംഗ്ലണ്ടിന്റെ ഫില്‍ മസ്റ്റാര്‍ഡാണ് (57) മറ്റൊരു പ്രധാന സ്കോറര്‍. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 33 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്സറും പറത്തി.കെവിന് ഒബ്രെയ്ന് (34), ജോണ്ടി റോഡ്സ് (20), കെവിന് പീറ്റേഴ്സന് (11), ആല്‍ബി മോര്‍ക്കല്‍ (16*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഇന്ത്യ ലെജന്റ്സ് ബൗളര്‍മാരില്‍ മികച്ചുനിന്നത് മുനാഫ് പട്ടേലായിരുന്നു. അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു. നാലോവറില്‍ 36 റണ്‍സിനാണ് മുനാഫ് രണ്ടു പേരെ പുറത്താക്കിയത്. ഇര്ഫാന് പഠാന്, സ്റ്റുവര്‍ട്ട് ബിന്നി, രജത് ഭാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഓപ്പണര്‍ പീറ്റേഴ്സനെ ടീം സ്കോര്‍ 17ല്‍ വച്ചു തന്നെ ഇന്ത്യ പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മസ്റ്റാര്‍ഡ്- ഗിബ്സ് സഖ്യം 98 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ജയന്റ്സ് മികച്ച സ്കോര്‍ ഉറപ്പാക്കി.
മറുപടി ബാറ്റിങില്‍ ഇന്ത്യ മഹാരാജാസും ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചെങ്കിലും വിജയത്തിനരികെ കാലിടറുകയായിരുന്നു. ഏഴു വിക്കറ്റിനു 223 റണ്‍സെടുത്ത് ഇന്ത്യ മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഓപ്പണര്‍ നമാന്‍ ഓജ (95), ഇര്ഫാന് പഠാന് (56), നായകന് യൂസുഫ് (45) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വിജയം സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത്. 51 ബോളില്‍ എട്ടു ബൗണ്ടറികളും ഏഴു സിക്സറുമുള്‍പ്പെട്ടതായിരുന്നു ഓജയുടെ ഇന്നിങ്സ്. വെറും 18 ബോളില്‍ ഫിഫ്റ്റി തികച്ച ഇര്ഫാന് 21 ബോളില്‍ ആറു സിക്സറും മമൂന്നു ബൗണ്ടറികളുമടക്കം 56 റണ്‍സെടുത്ത് പുറത്തായി. റയാന് സൈഡ് ബോട്ടത്തിന്റെ 17ാം ഓവറില്‍ ഹാട്രിതക് സിക്സറുകളാണ് ഇര്ഫാന് പായിച്ചത്.
അഞ്ചു സിക്സറും രണ്ടു ബൗണ്ടറികളുമടക്കമായരുന്നു യൂസുഫ് 45ലെത്തിയത്. അദ്ദേഹം നേരിട്ടത് 22 ബോളുകളായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ല. വസീം ജാഫര്‍ (4), എസ് ബദ്രിനാഥ് (2), സ്റ്റുവര്‍ട്ട് ബിന്നി (3), രജത് ബാട്ടിയ (12) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്ളോപ്പായി.
19ാം ഓവറില്‍ ഇന്ത്യ 14 റണ്‍സ് നേടിയിരുന്നു. ഇതോടെ അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ടു റണ്‍സ് മാത്രം. ഇര്‍ഫാനും ഭാട്ടിയയുമായിരുന്നു ക്രീസില്‍. പക്ഷെ ബ്രെറ്റ് ലീയെറിഞ്ഞ ആദ്യ ബോളില്‍ തന്നെ ഇര്ഫാന് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. അഞ്ചാമത്തെ ബോളില്‍ ഭാട്ടിയ റണ്ണൗട്ടാവുകയും ചെയ്തു. രണ്ടു റണ്‍സ് മാത്രമാണ് ഇന്ത്യക്കു ഈ ഓവറില്‍ ലഭിച്ചത്.