യോര്‍ക്കറുകളുടെ തമ്പുരാന്‍
ഇന്ന് ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകളെറിയുന്നത് ജസ്പ്രീത് ബുംറയായിരിക്കും. എന്നാല്‍ മലിംഗയാണ് ഇത് സജീവമാക്കിയത്. യോര്‍ക്കറുകള്‍ കൊണ്ട് മലിംഗ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വേഗത്തിലുള്ള യോര്‍ക്കറുകളേക്കാള്‍ കുറഞ്ഞ വേഗത്തിലുള്ളവയാണ് എറിയുന്നത്. ഇപ്പോഴും ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ഇത് ധാരാളമാണ്. ഇംഗ്ലണ്ടിനെതിരെ മലിംഗയുടെ പന്തുകളുടെ കൃത്യതയാണ് ലങ്കയ്ക്ക് ജയം സമ്മാനിച്ചത്.
ഇനിയും ടീമിനെ നയിക്കണം
ഏകദിന ക്രിക്കറ്റില്‍ എത്ര കാലം തുടരുമെന്ന് മലിംഗയ്ക്ക് ഉറപ്പില്ല. ചിലപ്പോള്‍ ലോകകപ്പ് കഴിഞ്ഞാല്‍ അദ്ദേഹം വിരമിക്കാനും സാധ്യതയുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിനൊപ്പം മലിംഗയുണ്ടാവും. അതിന് മുമ്പ് നാട്ടില്‍ നടക്കുന്ന ഏതെങ്കിലും ഏകദിന മത്സരത്തില്‍ വിരമിക്കണമെന്നാണ് മലിംഗ കരുതുന്നത്. ടി20യില്‍ 97 വിക്കറ്റുള്ള മലിംഗ ലോകകപ്പിനായി ലങ്കയ്ക്ക് യോഗ്യത നേടിക്കൊടുക്കാനുള്ള ഒരുക്കത്തിലാണ്. ബോര്‍ഡുമായി തീരുമാനിച്ച ശേഷമേ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കൂ എന്ന് മലിംഗ പറയുന്നു.
ലോകകപ്പ് ഇതിഹാസം
ലോകകപ്പിലെ ലങ്കന്‍ ഇതിഹാസങ്ങളിലൊന്നാണ് മലിംഗ. 2007ലാണ് താരം വിശ്വരൂപം കാണിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നാല് വിക്കറ്റെടുത്ത മലിംഗ എല്ലാവരെയും അമ്പരിപ്പിച്ചു. 210 റണ്‍സ് ചേസ് ചെയ്ത ശ്രീലങ്ക അഞ്ചിന് 206 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മലിംഗ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ കൊണ്ട് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. ഷോണ്‍ പൊള്ളോക്ക്, ജസ്റ്റിന്‍ കെമ്പ്, കാലിസ്, മഖായ എന്‍ടിനി എന്നിവരാണ് അന്ന് മടങ്ങിയത്. എന്നാല്‍ ഇന്ന് വേഗമേറിയ പന്തുകള്‍ തനിക്ക് എറിയാനാവുന്നില്ലെന്ന് മലിംഗ പറയുന്നു. അതു കൊണ്ട് തന്ത്രങ്ങള്‍ മാറ്റി ബാറ്റ്‌സ്മാനെ വീഴ്ത്താനാണ് ശ്രമമെന്നും മലിംഗ പറയുന്നു.
ബുംറ മികച്ചവന്‍
ടൂര്‍ണമെന്റില്‍ മലിംഗ ഇതുവരെ 12 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബട്‌ലറെ വീഴ്ത്തിയതാണ് മികച്ച പന്തെന്ന് മലിംഗ പറയുന്നു. കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുള്ളയാളാണ് ജസ്പ്രീത് ബുംറയെന്നും അതാണ് അദ്ദേഹത്തിന്റെ മികവിന്റെ കാരണമെന്നും മലിംഗ വ്യക്തമാക്കി. ബുംറയുടെ കഠിനാധ്വാനമാണ് അയാളെ മികച്ച താരമാക്കിയതെന്നും മലിംഗ പറയുന്നു. ഒന്നാം നമ്പര്‍ ബൗളറാവാനുള്ള മികവ് ബുംറയ്ക്കുണ്ടെന്നും അതുകൊണ്ടാണ് താരം ആ സ്ഥാനത്തെത്തിയതെന്നും മലിംഗ വ്യക്തമാക്കി.