മടക്കം
2004 -ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ മലിംഗ, 15 വര്‍ഷങ്ങള്‍ക്കിപ്പുറം യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ക്രിക്കറ്റിലെ ഒരു സുവര്‍ണാധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന വിടവാങ്ങല്‍ മത്സരത്തില്‍ ഒരിക്കല്‍ക്കൂടി മലിംഗയെ പഴയ പ്രതാപത്തില്‍ ആരാധകര്‍ കാണുകയുണ്ടായി. 38 റണ്‍സ് നല്‍കി മൂന്നു വിക്കറ്റ് കൊയ്ത മലിംഗ, ശ്രീലങ്കയെ 91 റണ്‍സ് വിജയത്തിലേക്കാണ് വഴിനടത്തിയത്.
വിക്കറ്റു വേട്ട
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു നേടിയ ഒന്‍പതാമത്തെ ബോളറായാണ് മലിംഗയുടെ മടക്കം. 225 മത്സരങ്ങളില്‍ നിന്നായി 338 വിക്കറ്റുകള്‍ താരം കുറിച്ചു. ഐതിഹാസിക ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലൈയെ മറികടന്നാണ് മലിംഗയുടെ പുതിയ നേട്ടം. 271 മത്സരങ്ങളില്‍ നിന്നും 337 വിക്കറ്റുകളാണ് കുംബ്ലൈ കുറിച്ചിട്ടുള്ളത്.
ഇതിഹാസങ്ങൾ
മുത്തയ്യ മുരളീധരനും ചാമിന്ദ വാസിനും ശേഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു കൊയ്ത മൂന്നാമത്തെ ശ്രീലങ്കന്‍ ബോളറാണ് മലിംഗ. 350 മത്സരങ്ങളില്‍ നിന്ന് 534 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുരളീധരന്‍ ഏകദിന വിക്കറ്റു വേട്ടയില്‍ ഒന്നാമനായി തുടരുന്നു. പട്ടികയില്‍ വസീം അക്രത്തിനും വഖാര്‍ യൂനിസിനും ശേഷം നാലാമനാണ് ചാമിന്ദ വാസ്. ഏകദിന ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ വാസ് തികച്ചിട്ടുണ്ട്. ഷാഹിദ് അഫ്രീദി, ഷോണ്‍ പൊള്ളോക്ക്, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരാണ് വിക്കറ്റു വേട്ടയിലെ മറ്റു താരങ്ങള്‍.
ശ്രീലങ്കൻ കുപ്പായത്തിൽ
ശ്രീലങ്കന്‍ ദേശീയ ടീമിനായി ഇതുവരെ 329 രാജ്യാന്തര മത്സരങ്ങളാണ് ലസിംത് മലിംഗ കളിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ആകെ മുഴുവന്‍ 536 വിക്കറ്റുകള്‍ താരം സ്വന്തം പേരില്‍ കുറിച്ചു. അടുത്തിടെ ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസി ലോകകപ്പ് ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു വീഴ്ത്തിയ ശ്രീലങ്കന്‍ താരവും മലിംഗ തന്നെ. ഏഴു മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റുകളുമായാണ് മലിംഗ നാട്ടിലേക്ക് മടങ്ങിയത്. ഏകദിനത്തില്‍ മൂന്നു തവണ ഹാട്രിക്ക് നേടിയ ഏക കളിക്കാരനാണ് മലിംഗ.
2011 -ല്‍ കരിയറിന്റെ പാരമ്യത്തില്‍ നില്‍ക്കെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മലിംഗ വിരമിക്കുകയായിരുന്നു.