റാഞ്ചി: സമീപകാലത്ത് ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും വിജയശരാശരിയുള്ള കോച്ചായിരുന്നു അനിൽ കുംബ്ലെ. എന്നാൽ വെറും ഒരു വർഷം കൊണ്ട് കുംബ്ലെയുടെ കസേര തെറിച്ചു. കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ ചാന്പ്യൻസ് ട്രോഫിയോടെ. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് കുംബ്ലെ ഒറ്റപ്പെട്ടതും രാജിവെച്ചതും എന്നായിരുന്നു റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് പുറപ്പെടുന്നതിന് മുമ്പായി ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു ഇതിന് തുടക്കം.
സ്വയം കുഴിച്ച കുഴിയിൽ വീണ് അശ്വിനും ജഡേജയും ഒന്നിച്ച് ഇന്ത്യൻ ടീമിന് പുറത്തേക്ക്.. ഇത് കോലി ആർമി!!
റാഞ്ചിയിൽ നടന്ന ടെസ്റ്റിന് ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവിനെ ഉള്‍പ്പെടുത്തണം എന്നായിരുന്നത്രെ കോച്ച് കുംബ്ലെയുടെ താൽപര്യം. എന്നാൽ ക്യാപ്റ്റനായ വിരാട് കോലി അത് വകവെച്ചില്ല. തൊട്ടടുത്ത ടെസ്റ്റിൽ കോലി പരിക്ക് മൂലം കളിക്കാതിരുന്നപ്പോൾ കുംബ്ലെ കുൽദീപിനെ കളിപ്പിക്കുക തന്നെ ചെയ്തു. നാല് വിക്കറ്റോടെ കുൽദീപ് യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. ഇന്ത്യ ആ ടെസ്റ്റും ജയിച്ചു. കോലിയുമായുള്ള തർക്കം കുംബ്ലെയുടെ കസേര തെറിപ്പിച്ചു എന്നത് വേറെ കാര്യം.
അനിൽ കുംബ്ലെ പോയെങ്കിലും കുൽദീപ് യാദവ് കോലിയുടെ കീഴിൽ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായി എന്നതാണ് രസകരമായ കാര്യം. 2 ടെസ്റ്റിൽ 9 വിക്കറ്റും 11 ഏകദിനത്തിൽ 18 വിക്കറ്റും മൂന്ന് ട്വന്‍റി 20യിൽ നിന്നായി 5 വിക്കറ്റും കുൽദീപിന്‌റെ പേരിലുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ ഹാട്രിക് നേടി മാൻ ഓഫ് ദ മാച്ചായി കുൽദീപ് യാദവ്. റാഞ്ചിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ നാലോവറിൽ 16 റൺസിന് രണ്ട് വിക്കറ്റെടുത്ത് ഈ നേട്ടം കുൽദീപ് ആവർത്തിച്ചു.