ഡര്‍ബന്‍: മഹേന്ദ്ര സിംഗ് ധോണി വിരമിക്കാറായില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് അദ്ദേഹം തന്റെ കളിമികവ് കൊണ്ട് മറുപടി നല്‍കാറുണ്ട്. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച സ്പിന്നര്‍മാരോട് ചോദിച്ചാല്‍ അവര്‍ പറയും ധോണിയുടെ ഗുണം എന്താണെന്ന്. ഇന്ത്യയ്ക്ക് പുറത്ത് തന്റെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിന് ഇറങ്ങിയതിന്റെ യാതൊരു പ്രശ്‌നങ്ങളും കൂടാതെയാണ് കുല്‍ദീപ് യാദവ് പ്രോട്ടിയാസിനെതിരെ പന്തെറിഞ്ഞത്. ഇതിന് ചൈനാമാന്‍ ബൗളര്‍ ഫുള്‍ ക്രെഡിറ്റ് നല്‍കുന്നത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കാണ്.
ഡര്‍ബനില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് അഞ്ച് കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക ഇനി വിയര്‍ക്കും
ഒരു സ്പിന്നറുടെ 50 ശതമാനം പണി ധോണി വിക്കറ്റിന് പിന്നില്‍ ചെയ്തുകൊള്ളും. ക്രിക്കറ്റ് കളിച്ച് അത്രയേറെ അനുഭവസമ്പത്തുള്ള അദ്ദേഹം ഓരോ ബാറ്റ്‌സ്മാനെയും അനായാസം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ പണി എളുപ്പമാണ്, കുല്‍ദീപ് യാദവ് വ്യക്തമാക്കി. കുല്‍ദീപിനൊപ്പം മറ്റൊരു ലെഗ് സ്പിന്നറായ യുസ്വേന്ദ്ര ചാഹലും സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളംകുടിപ്പിച്ചു. ഇവര്‍ രണ്ട് പേരും എറിഞ്ഞ 64 പന്തുകള്‍ ഒരു റണ്‍ പോലും സ്‌കോര്‍ ചെയ്യാതെ പോയി. അതായത് 11 ഓവറോളം മെയ്ഡിന്‍ ആയെന്ന് തന്നെ.
റണ്‍ കൊടുത്താലും വിക്കറ്റ് വീഴ്ത്തണമെന്നായിരുന്നു ക്യാപ്റ്റന്‍ ഇവരോട് ഉപദേശിച്ചിരുന്നത്. ക്രിസ് മോറിസ് വമ്പന്‍ അടികള്‍ക്ക് ശ്രമിച്ചപ്പോഴും കുല്‍ദീപ് തന്റെ രീതി മാറ്റാതിരിക്കാന്‍ കാരണവും ഇത് തന്നെ. മൂന്ന് വിക്കറ്റാണ് ഈ ലെഗ് സ്പിന്നര്‍ വീഴ്ത്തിയത്. ചാഹലാകട്ടെ രണ്ട് വിക്കറ്റും വീഴ്ത്തി. മോറിസ് ക്രീസില്‍ നിലയുറപ്പിച്ചാല്‍ സ്‌കോര്‍ 300 കടക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ 41-ാം ഓവറില്‍ ഒരു സിക്‌സര്‍ അടിച്ചെങ്കിലും ഏതാനും ബോളുകള്‍ക്ക് പിന്നാലെ ബോറിസ് കുല്‍ദീപിന് മുന്നില്‍ കീഴടങ്ങി. ധോണിയും, ക്യാപ്റ്റന്‍ വിരാടിനെയും പോലെ രണ്ട് ഇതിഹാസങ്ങള്‍ കൂടെയുള്ളപ്പോള്‍ എന്ത് പേടിക്കാന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ബോള്‍ ചെയ്യുന്നതാണ് തനിക്ക് എളുപ്പമെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. സ്‌ട്രൈക്ക് കൈമാറുന്ന ബാറ്റ്‌സ്മാന്‍ ആണെങ്കില്‍ പദ്ധതി എളുപ്പമാകില്ല. ആദ്യ ഏകദിനത്തില്‍ സ്പിന്നര്‍മാര്‍ വിജയം സമ്മാനിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പക്ഷെ അടുത്ത മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഇവരെ നന്നായി പഠിച്ച് തന്നെയാകും കളത്തിലിറങ്ങുക.