വൈസ് ക്യാപ്റ്റനെ ഒളിപ്പിച്ചു വെക്കുന്നത് എന്തിന്? തിലകിന് പകരം സഞ്ജു വരട്ടെ! ശ്രീകാന്തിന്റെ വിമർശനം
ഇന്ത്യ നേരിടുന്ന പരാജയങ്ങളുടെ കയ്പ്പേറിയ ദിനങ്ങൾ മുന്നോട്ട് പോകുമ്പോൾ, ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയുടെ സെലക്ഷനെതിരെയും ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തന്ത്രങ്ങൾക്കെതിരെയും കടുത്ത പരിഹാസവുമായി മുൻ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. പേസും ബൗൺസുമുള്ള വിദേശ പിച്ചുകളിൽ കളിക്കാൻ തിലകിന് ഭയമാണെന്നും, അവനെ ടീമിൽ നിലനിർത്തുന്നതിലും ഭേദം സഞ്ജു സാംസണെ കളിപ്പിക്കുന്നതാണെന്നും 1983 ലോകകപ്പ് ഹീറോ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
"അവൻ ഇപ്പോൾ വൈസ് ക്യാപ്റ്റനാണ്, നാളെ ക്യാപ്റ്റനുമാകും!"
മത്സരത്തിൽ 11 പന്തുകൾ നേരിട്ട് കേവലം 3 റൺസ് മാത്രമെടുത്ത് പുറത്തായ തിലക് വർമ്മയുടെ സമീപകാലത്തെ മോശം ഫോമിനെ ശ്രീകാന്ത് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്:

കെ. ശ്രീകാന്ത് പറഞ്ഞത്: "അവൻ ഇപ്പോൾ തന്നെ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ഇത് കണ്ടിട്ട് തോന്നുന്നത് അവൻ ഉടൻ തന്നെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകും എന്നാണ്! ഇംഗ്ലണ്ടിലെ പേസും ബൗൺസും കണ്ട് ക്രീസിലേക്ക് ഇറങ്ങാൻ പോലും തിലകിന് താല്പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിലവിൽ അവന് യാതൊരു വിവരവുമില്ല. പേസർമാരെ നേരിടാൻ പേടിച്ച് സ്പിന്നർമാർ വരാൻ കാത്തിരിക്കുകയാണ് അവൻ. തിലക് വർമ്മയെപ്പോലെയുള്ള ഒരാളെ കളിപ്പിക്കുന്നതിലും എത്രയോ ഭേദം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുന്നതാണ്."
"പേസിനെ പേടിച്ച് തിലകിനെ ഒളിപ്പിച്ചു വെക്കുന്നു"
ഇടംകയ്യൻ ബാറ്ററായ തിലക് വർമ്മയെ ഫാസ്റ്റ് ബോളിങ്ങിനെതിരെ മാനേജ്മെന്റ് ഒളിപ്പിച്ചു വെക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. മത്സരത്തിൽ അക്സർ പട്ടേലിന് താഴെ ആറാം നമ്പറിലാണ് തിലക് ബാറ്റ് ചെയ്യാനിറങ്ങിയത്.
"നിങ്ങൾ തിലകിനെ നിങ്ങളുടെ പ്രധാന ബാറ്ററും വൈസ് ക്യാപ്റ്റനുമാക്കുന്നു. എന്നിട്ട് എന്തുകൊണ്ടാണ് ഫാസ്റ്റ് ബോളിങ്ങിനെതിരെ അവനെ സംരക്ഷിക്കുന്നത്? അക്സർ പട്ടേലിനെ അവന് മുന്നേ ബാറ്റിങ്ങിന് അയച്ചു. ഷോർട്ട് പിച്ച് പന്തുകൾക്കെതിരെ തിലക് പതറുമെന്ന് മാനേജ്മെന്റിന് വ്യക്തമായി അറിയാം. അതുകൊണ്ടാണ് അവനെ ഇങ്ങനെ ഒളിപ്പിച്ചു വെക്കുന്നത്. അവനെ ടീമിൽ നിന്ന് മാറ്റണമെന്ന് ഞാൻ നിരന്തരം പറയുന്നുണ്ട്, എന്നാൽ അവർ അത് ചെയ്യില്ല," ശ്രീകാന്ത് കുറ്റപ്പെടുത്തി.
"ഗംഭീറിന്റെ തിങ്ക് ടാങ്ക് എന്താണ് ഈ കാണിക്കുന്നത്?"
ഗൗതം ഗംഭീറിന്റെ കീഴിലുള്ള ടീം മാനേജ്മെന്റിന്റെ ബാറ്റിങ് ഓർഡർ പരീക്ഷണങ്ങളെയും ശ്രീകാന്ത് വെറുതെ വിട്ടില്ല. ശിവം ദുബെയ്ക്കും അക്സർ പട്ടേലിനും മുന്നെ ഹർഷിത് റാണയെ ബാറ്റിങ്ങിന് അയച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു:
"ഗംഭീറിന്റെ തിങ്ക് ടാങ്ക് എന്തൊക്കെ കോമാളിത്തരങ്ങളാണ് ഈ കാണിക്കുന്നത്? ശിവം ദുബെയുടെ കാര്യം നമുക്കറിയാം, പേസും ബൗൺസും കണ്ടാൽ അവന്റെ കളി തീരും. പിച്ച് കണ്ടപ്പോൾ തന്നെ വേഗം പുറത്തായി രക്ഷപ്പെടാനാണ് അവൻ നോക്കിയത്. ഫ്ലാറ്റ് ട്രാക്കിൽ സ്പിന്നർമാർ പതുക്കെ എറിഞ്ഞു കൊടുത്താൽ മാത്രമേ ദുബെയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. ജോഫ്ര ആർച്ചർ ഒക്കെ അവന് പന്തെറിയുമ്പോൾ ചിരിക്കുകയായിരുന്നു," ശ്രീകാന്ത് പരിഹസിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications