പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും അജിൻക്യ രഹാനെ ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലും രഹാനെ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പര ജൂൺ 23ന് പോർട്ട് ഓഫ് സ്പെയിനിൽ തുടങ്ങാനിരിക്കേയാണ് കോലി ഇക്കാര്യം പറഞ്ഞത്.

ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാൻ - രോഹിത് ശർമ സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. മികച്ച ഫോമിൽ കളിച്ച ഈ സഖ്യം രണ്ട് സെഞ്ചുറി പാർട്ണർഷിപ്പുകൾ ഇന്ത്യയ്ക്ക് വേണ്ടി നേടി. എന്നാൽ രോഹിത് ശർമ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര കളിക്കുന്നില്ല. വിശ്രമം അനുവദിക്കപ്പെട്ട ശർമയ്ക്ക് പകരം വെടിക്കെട്ട് ബാറ്റ്സ്മാൻ റിഷഭ് പന്താണ് ടീമിലെത്തിയത്. എന്നാൽ രഹാനെ ഓപ്പൺ ചെയ്യും എന്ന് കോലി പ്രഖ്യാപിച്ച സാഹചര്യത്തിൽ പന്ത് പുറത്തിരിക്കാനാണ് സാധ്യത.
ബാക്ക് അപ്പ് ഓപ്പണറായി രഹാനെ കളിക്കുമെന്ന കാര്യം കോലി ഉറപ്പിച്ചുപറഞ്ഞു. ഓപ്പണറായി രഹാനെ തിളങ്ങുമെന്നും ക്യാപ്റ്റന് പ്രതീക്ഷയുണ്ട്. രഹാനെ മധ്യനിരയിലും കളിക്കുമെങ്കിലും ഓപ്പണറായിട്ടാണ് കൂടുതൽ തിളങ്ങുന്നത് എന്ന് ക്യാപ്റ്റൻ വിചാരിക്കുന്നു. ഐ സി സി റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്താണ് ഇപ്പോൾ വെസ്റ്റ് ഇൻഡീസ്. പ്രമുഖ താരങ്ങളില്ലാതെയാണ് അവർ ഇന്ത്യയ്ക്കെതിരായ പരമ്പര കളിക്കാൻ ഇറങ്ങുന്നത്.