വിശാഖപട്ടണം: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ആദ്യദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി. മുന്‍നിര ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടപ്പോള്‍ പേസര്‍ ബേസില്‍ തമ്പിയാണ് നാണക്കേടില്‍നിന്നും കേരളത്തെ രക്ഷിച്ചത്. ബേസില്‍ 42 റണ്‍സെടുത്താണ് പുറത്തായത്.
എലീറ്റ് ഗ്രൂപ്പില്‍നിന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന കേരളം 49.5 ഓവറില്‍ എല്ലാവരും പുറത്തായി. 103 റണ്‍സെടുക്കുമ്പോഴേയ്ക്കും കേരളത്തിന്റെ ഏഴു വിക്കറ്റുകള്‍ നഷ്ടമായിരുന്നു എട്ടാം വിക്കറ്റില്‍ അഭിഷേകുമൊപ്പം 28 റണ്‍സും ഒന്‍പതാം വിക്കറ്റില്‍ നിധീഷിനൊപ്പം 25 റണ്‍സും ബേസില്‍ കൂട്ടിച്ചേര്‍ത്തു. 53 പന്തുകള്‍ നേരിട്ട ബേസില്‍ തമ്പി നാലു ഫോറും ഒരു സിക്സും സഹിതമാണ് 42 റണ്‍സെടുത്തത്.
ദേശീയ സീനിയര്‍ വനിതാ ഹോക്കി: യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാർട്ടറിൽ
പി. രാഹുല്‍ (7), റോബിന് ഉത്തപ്പ (17), രോഹന് പ്രേം (19), സച്ചിന് ബേബി (15), സല്മാന് നിസാര്‍ (12), ക്യാപ്റ്റന്‍ ജലജ് സക്സേന (18), വിഷ്ണു വിനോദ് (6), അഭിഷേക് മോഹന്‍ (8), എം.ഡി. നിധീഷ് (11) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റാഫിയാണ് കേരളത്തെ തകര്‍ത്തത്. പൃഥ്വി രാജ് മൂന്നും ശശികാന്ത് 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര പ്രദേശ് ഒരുവിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന് ബേബിക്കു പകരം ജലജ് സക്സേന കേരളത്തെ നയിക്കുന്ന ആദ്യ മത്സരംകൂടിയാണിത്.