ബര്‍മിങ്ഹാം: ബംഗ്ലാദേശിനെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും കേദാര്‍ ജാദവിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മോശം പ്രകടനം നടത്തിയ താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തന്‍ ജാദവിന് കഴിയുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ജാദവ് സ്‌കോര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരെ അര്‍ധശതകം നേടിയിരുന്നെങ്കിലും ജാദവിന്റെ സ്‌ട്രൈക്ക് റേറ്റ് കുറവായിരുന്നു. ഇംഗ്ലണ്ടിനെതിരെയും ജാദവിന്റെ പ്രകടനം ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ചു. ഐപിഎല്ലില്‍ പരിക്കുമൂലം ഒട്ടേറെ മത്സരങ്ങള്‍ നഷ്ടമായ ജാദവിന് ലോകകപ്പില്‍ രണ്ട് ഇന്നിങ്‌സുകള്‍ മാത്രമാണ് കാര്യമായി അവസരം ലഭിച്ചത്.
ഫിലിപ്പ് കുട്ടീഞ്ഞോയെ തിരികെയെത്തിക്കാൻ ലിവര്‍പൂള്‍; ബാഴ്‌സലോണയ്ക്കും താല്‍പ്പര്യം
ജാദവ് ബംഗ്ലാദേശിനെതിരെ പുറത്തായാല്‍ രവീന്ദ്ര ജഡേജയായിരിക്കും ടീമിലെത്തുക. ബൗളറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും ജഡേജ ടീമിന് മുതല്‍ക്കൂട്ടാകും. ഇതിനകംതന്നെ ലോകകപ്പില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ തന്റെ പേരിലാക്കാന്‍ ജഡേജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിജയ് ശങ്കറിന് പരിക്കേറ്റ് ടീമില്‍നിന്നും പുറത്തായതോടെ ജഡേജതന്നെയായിരിക്കും പകരക്കാരന്‍. അതല്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിന് ഒരു അവസരം നല്‍കാനും ടീം മാനജ്‌മെന്റിന് ആലോചനയുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയുള്ള വിജയം ഇന്ത്യയുടെ സെമി പ്രവേശനത്തിന് നിര്‍ണായകമാണ്.