കേരളത്തിന്റെ ക്രിക്കറ്റ് മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയാണ് കഴിഞ്ഞ വർഷം കേരള ക്രിക്കറ്റ് ലീഗ് അരങ്ങേറിയത്. രണ്ടാം സീസണിലേക്ക് എത്തി നിൽക്കുന്ന ടൂർണമെന്റിനെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഐപിഎൽ മാതൃകയിൽ തുടങ്ങിയ കെസിഎൽ മികച്ച കാണികളെ സൃഷ്‌ടിക്കുകയും അതിനൊപ്പം കൂടുതൽ മികവുറ്റ താരങ്ങളെ വാർത്തെടുക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് തുടക്കമാകുമ്പോൾ, ഫ്രാഞ്ചൈസി ടൂർണമെന്റിനായുള്ള ലേലം ജൂലൈ 5ന് നടക്കും. പുതിയ സീസണിന് മുന്നോടിയായി, മുൻ കേരള താരം സോണി ചെറുവത്തൂരിനെ മുഖ്യ പരിശീലകനായി ആലപ്പി റിപ്പിൾസ് നിയമിച്ചതോടെ ടീം പുതുവഴിയിലേക്ക് തിരിയുകയാണ്. സോണിക്ക് ആവട്ടെ ഇത് പരിശീലക കുപ്പായത്തിലെ സുപ്രധാന ചുമതലയുമാണ്.

കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ ഭാഗമായിരുന്ന സോണി ചെറുവത്തൂർ, ഇത്തവണ തന്റെ കളം മാറ്റിയിരിക്കുകയാണ്. മുഖ്യ പരിശീലകനെന്ന നിലയിൽ കൂടുതൽ പങ്ക് വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് താരം വരുന്നത്. കളിക്കളത്തിൽ കേരളത്തിന് വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള സോണിയെ ആലപ്പി പരിശീലകനായി നിയമിച്ചത് അദ്ദേഹത്തിനും നല്ലൊരു അവസരമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.
'ഞാൻ എല്ലാം ആലപ്പുഴയിൽ നിന്നാണ് തുടങ്ങിയത്, ഇപ്പോൾ, ഇത്രയും വർഷങ്ങൾക്ക് ശേഷം, ആലപ്പുഴ ടീമിന്റെ മുഖ്യ പരിശീലകനായി തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു' എന്നായിരുന്നു സോണി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി മൈഖേലിനോട് പ്രതികരിച്ചത്. ഒരുകൂട്ടം യുവപ്രതിഭകളുടെ സംഗമ സ്ഥാനമാവും കെസിഎൽ എന്നാണ് കരുതപ്പെടുന്നത്.
രണ്ടാം സീസണോടെ കെസിഎൽ, വളർച്ചയുടെ പാതയിലുള്ള കേരള ക്രിക്കറ്റിന്റെ ആവാസവ്യവസ്ഥയിൽ വലിയൊരു മുദ്ര പതിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം, കെസിഎല്ലിലൂടെ 2025 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി അത്ഭുതങ്ങൾ സൃഷ്‌ടിച്ച വിഘ്നേഷ് പുത്തൂരിനെ പോലെയൊരു പ്രതിഭ ഉയർന്നുവന്നു. ലീഗിന്റെ വരവോടെ വലിയ ഉത്തേജനം ലഭിച്ചതായി സോണി ചെറുവത്തൂർ പറയുന്നു.
'കേരളത്തിലെ ക്രിക്കറ്റ് സർക്കിളിൽ സൃഷ്‌ടിച്ച ആവേശവും ആകാംഷയും തന്നെയാണ് പ്രധാന കാര്യം. കെസിഎല്ലിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്ന ആശയം, വലിയ വേദി, തത്സമയ മത്സരങ്ങൾ എന്നിവ കളിക്കാർക്കിടയിൽ ഒരുതരം ആവേശം സൃഷ്‌ടിച്ചിട്ടുണ്ട്. അതിനാൽ, ഇപ്പോൾ അവർക്ക് കുറച്ച് പ്രതീക്ഷയുണ്ട്' സോണി പറയുന്നു.
'ക്രിക്കറ്റ് രംഗത്ത് ഒന്നാകെയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിലും കെസിഎൽ മികച്ച പങ്കുവഹിച്ചു. തീർച്ചയായും, സംസ്ഥാന മത്സരങ്ങൾക്ക് ഇപ്പോഴും വളരെയധികം അഭിമാനവും ബഹുമാനവും അതുപോലുള്ള കാര്യങ്ങളും ഇനിയും നൽകുക തന്നെ വേണം, പക്ഷേ വീണ്ടും, ഇപ്പോഴും വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തോന്നുന്ന കളിക്കാർക്ക് കെസിഎൽ മുന്നോട്ടുള്ള വഴി തുറക്കും' അദ്ദേഹം ചൂണ്ടിക്കാട്ടി.
'കളിക്കാരെ കൈകാര്യം ചെയ്യുന്ന കാര്യം വലിയ വെല്ലുവിളിയാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, തീർച്ചയായും, സപ്പോർട്ട് സ്‌റ്റാഫ് ഉൾപ്പെടെ എല്ലാവർക്കും ഒരു ഇടം സൃഷ്‌ടിക്കുക എന്നത് വെല്ലുവിളിയാണ്, അത് സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബൗളിംഗ് ആയാലും ബാറ്റിംഗ് ആയാലും, നിങ്ങൾ ഏത് പരിശീലകനായാലും, കളിക്കാർക്ക് ആ അന്തരീക്ഷം സൃഷ്‌ടിക്കുക എന്നതാണ് നിങ്ങളുടെ ജോലി. അതിന് കഴിയുന്ന ഒരു നല്ല മാനേജ്മെന്റ് നമുക്കുണ്ട്' സോണി പറഞ്ഞു.
അതിനിടെ സഞ്ജു സാംസൺ പുതിയ സീസണിൽ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അതിനെ കുറിച്ചും സോണി മനസ് തുറന്നു. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനുള്ള ഏറ്റവും വലിയ ഹൈപ്പുകളിൽ ഒന്ന് സഞ്ജുവിന്റെ വരവാണ്. മലയാളികളുടെ പ്രിയ താരം ഇക്കുറി ലേലത്തിൽ പങ്കെടുത്തേക്കും. ആദ്യ സീസണിൽ സഞ്ജു കളിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ സീസണിൽ താരത്തിന്റെ വരവ് വളരെയധികം ഗുണം ചെയ്യും.
'ലേലത്തിൽ സഞ്ജു ഉണ്ടെങ്കിൽ, അദ്ദേഹത്തിന് ഞങ്ങളുടെ പക്ഷത്ത് വരാൻ കഴിയുമെങ്കിൽ, അത് വളരെ വലിയ കാര്യമായിരിക്കും. സഞ്ജു തീർച്ചയായും ഞങ്ങളുടെ പ്ലാനിലുണ്ട്. ലേലത്തിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല, പക്ഷേ സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും ഒരേ ടീമിൽ ഉണ്ടാകുക എന്നത് ഒരു പരിശീലകന്റെ സ്വപ്‌നമാണ്' സോണി കൂട്ടിച്ചേർത്തു. അതിനിടെ വിഘ്നേഷ് പുത്തൂർ, മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെയുള്ള മുൻനിര താരങ്ങളെ ടീം നിലനിർത്തിയിട്ടുണ്ട്.