ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ ഭുവനേശ്വര്‍ കുമാറിനെതിരെ അവസാന രണ്ട് പന്തില്‍ രണ്ട് ബൗണ്ടറികളുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ജയിപ്പിച്ച കരുണ്‍ നായര്‍ അന്ന് അടിച്ചത് 58 പന്തില്‍ 83 റണ്‍സ്. അത് മാത്രമല്ല, ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമായി ഒട്ടേറെ മിന്നും പ്രകടനങ്ങള്‍ കരുണിന്റെ വകയായി ഉണ്ട്. രഞ്ജി ട്രോഫി ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ചുറി എന്ന അത്യപൂര്‍വ്വ റെക്കോര്‍ഡും ഈ മറുനാടന്‍ മലയാളിയുടെ പേരിന് നേരെ കാണാം.
ഓടിക്കോ കരുണേ വേഗം ഓടിക്കോ.. സഞ്ജു സാംസൻറെ മലയാളം കേട്ട് പകച്ചുപോയത് ധോണി!
എണ്ണം പറഞ്ഞ പ്രകടനങ്ങളും കാത്തിരിപ്പും വെറുതെയായില്ല. പ്രമുഖര്‍ മാറിനിന്നപ്പോള്‍ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കാണ് കരുണിന് വിളി എത്തിയിരിക്കുന്നത്. 14 കളിയില്‍ 357 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ കരുണിന് കഴിഞ്ഞിരുന്നു. പിന്നാലെയാണ് സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത്. നേരത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയിരുന്നെങ്കിലും കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ആഹ്ലാദം അടക്കാനാകുന്നില്ല എന്നാണ് ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് കരുണ്‍ നായര്‍ പറയുന്നത്. പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴൊക്കെ ഒരു വിളി വന്നേക്കും എന്ന കാര്യം മനസില്‍ ഉണ്ടാകും. എന്നാലും പ്രതീക്ഷിക്കാതിരിക്കുകയാണ് നല്ലത്. പിന്നീട് നിരാശപ്പെടേണ്ടി വരില്ലല്ലോ - 24 കാരനായ കരുണ്‍ പറയുന്നു. ഐ പി എല്ലിലെ പ്രകടനത്തില്‍ സന്തോഷമുണ്ടെങ്കിലും സംതൃപ്തി പോര എന്നാണ് കരുണ്‍ പറയുന്നത്.
ഡല്‍ഹിക്ക് അവസാന പന്തില്‍ അത്ഭുത വിജയം; ജയിപ്പിച്ചത് മലയാളി കരുണ്‍ നായര്‍!
മലയാളിയാണെങ്കിലും അയല്‍ സംസ്ഥാനമായ കര്‍ണാടകയ്ക്ക് വേണ്ടിയാണ് കരുണ്‍ രഞ്ജി ട്രോഫി കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച ഐ പി എല്‍ മത്സരങ്ങളിലൂടെയാണ് കരുണ്‍ ട്വന്റി 20 ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായത്. അന്ന് മലയാളി താരമായ സഞ്ജു സാംസണും കരുണിനൊപ്പം രാജസ്ഥാന്‍ ടീമില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കരുണും സഞ്ജുവും ഡല്‍ഹിക്ക് വേണ്ടിയും ഒരുമിച്ച് കളിക്കുന്നു.