ദുബായ്: ശ്രീലങ്കയുടെ സ്റ്റാർ ബാറ്റ്സ്മാന്‍ ചമര കപുഗദേര വലിയ അപകടത്തിൽ നിന്നും കഷ്ടി രക്ഷപ്പെട്ടു. പാകിസ്താനെതിരായ മൂന്നാം ഏകദിനത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക് വാല എറിഞ്ഞ പന്ത് കപുഗദേരയുടെ കണ്ണിന് തൊട്ടുതാഴെയായി കൊള്ളുകയായിരുന്നു. കവിളിൽ പന്ത് കൊണ്ട് സാരമായി പരിക്കേറ്റ കപുഗദേര ഉടനെ തന്നെ ഫീൽഡ് വിട്ടു. കപുഗദേരയുടെ സ്ഥിതി തൃപ്തികരമാണ് എന്നാണ് റിപ്പോർട്ടുകള്‍. പാകിസ്താൻ ബാറ്റിംഗിനിടെയായിരുന്നു സംഭവം നടന്നത്.
ക്രിക്കറ്റ് ലോകത്ത് നിന്നും ഇത്തരത്തിലുള്ള അപകട വാർത്തകൾ പുതിയ കാര്യമല്ല. അതുകൊണ്ട് തന്നെ കളിക്കളത്തിൽ നിന്നുള്ള ഏതൊരു അപകടവാർത്തയും വലിയ ശ്രദ്ധയോടെയാണ് ആളുകൾ കാണുന്നത്. നേരത്തെ കളിക്കിടെ ബൗൺസർ തലയിൽ കൊണ്ട് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂസ് മരണപ്പെട്ടിരുന്ന. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പർ മാർക്ക് ബൗച്ചർ വിരമിക്കാനുണ്ടായ കാരണവും ഇത് പോലെ പന്ത് തലയിൽ കൊണ്ടതാണ്. ലെഗ് സ്പിന്നർ ഇമ്രാൻ താഹിറിന്റെ പന്താണ് ബൗച്ചറിന്റെ കളിജീവിതം അവസാനിപ്പിച്ചത്.

മൂന്നാമത്തെ ഏകദിന മത്സരത്തില്‍ 7 വിക്കറ്റിനാണ് പാകിസ്താൻ ശ്രീലങ്കയെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.2 ഓവറിൽ 208 റൺസിന് ഓളൗട്ടായി. പാകിസ്താനാകട്ടെ 42.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. തുടർച്ചയായ മൂന്നാം വിജയത്തോടെ പാകിസ്താൻ പരമ്പരയും സ്വന്തമാക്കി. 61 റൺസെടുത്ത ചാന്ദിമലാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. പാകിസ്താന് വേണ്ടി ഇമാം ഉൾഹഖ് സെഞ്ചുറിയടിച്ചു. പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ കൂടിയുണ്ട്.