പിച്ചില്‍ എന്തുമാത്രം പുല്ലുണ്ടെന്ന് ബുംറ കാര്യമായി പരിശോധിക്കാറില്ല. മൈതാനത്ത് വീശുന്ന കാറ്റിന്റെ ഗതിയും വേഗവുമാണ് അദ്ദേഹം വിലയിരുത്താറ്. ഇന്ത്യയില്‍ നിന്നും ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ഈ തന്ത്രം പയറ്റുന്നതെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു. ഇക്കാലമത്രയും കാറ്റിനെ അനുകൂലമാക്കി പന്തെറിയുന്ന കല പാകിസ്താന് താരങ്ങള്‍ മാത്രമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അക്തര്‍ അറിയിച്ചു.
'എന്റെ കാലത്ത് പാകിസ്താന്റെ ബൗളര്‍മാരുടെ പതിവ് തന്ത്രമായിരുന്നു ഇത്; കാറ്റിനെ അനുകൂലമാക്കി പന്തെറിയുക. വസീം അക്രമും വഖാര്‍ യൂനിസും ഞാനും പതിവായി കാറ്റിന്റെ വേഗവും ദിശയും വിലയിരുത്തുമായിരുന്നു. കാറ്റിന്റെ ഗതി മനസിലാക്കിയാല്‍ ഏതറ്റത്തു നിന്നും പന്തെറിഞ്ഞാല്‍ റിവേഴ്സ് സ്വിങ്ങ് കിട്ടുമെന്നതിനെ കുറിച്ച് കൂടുതല്‍ ബോധ്യം വരും', ശുഐബ് അക്തര്‍ പറഞ്ഞു.
'ഫാസ്റ്റ് ബൗളിങ്ങിന്റെ മെക്കാനിക്ക്സും എയറോഡൈനാമിക്സും ഞങ്ങള്‍ക്ക് മനഃപാഠമാണ്. ദിവസത്തിന്റെ ഏതു സമയത്ത് എത്രമാത്രം സ്വിങ് നേടാമെന്ന് അറിയാം. ഇപ്പോള്‍ ജസ്പ്രീത് ബുംറയും ഈ വിദ്യ കൈവശമാക്കി. പുതിയ കാലത്ത് ബുംറയൊഴികെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാറ്റിന്റെ അനുകൂലമാക്കി പന്തെറിയുന്നതിനെക്കുറിച്ച് ധാരണയില്ല', അഭിമുഖത്തില്‍ അക്തര്‍ സൂചിപ്പിക്കുന്നു.
മുഹമ്മദ് ആസിഫിനും മുഹമ്മദ് ആമിറിനും ശേഷം ക്രിക്കറ്റ് കണ്ട ഏറ്റവും ബുദ്ധിമാനായ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെന്നാണ് അക്തറിന്റെ പക്ഷം. ഏഴടി മാത്രമേയുള്ളൂ ബുംറയുടെ റണ്ണപ്പ്. എന്നാല്‍ ബാറ്റ്സ്മാനെ കേവലം അഞ്ച് നിമിഷംകൊണ്ട് വിറപ്പിക്കാന്‍ ബുംറയ്ക്ക് സാധിക്കുന്നുണ്ട്. അസാധാരണ ബൗളിങ് ആക്ഷന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ബുംറ, കണക്കുകള്‍ കൊണ്ടാണ് വിമര്‍ശകരുടെ വായടപ്പിക്കുന്നതെന്നും അക്തര്‍ സൂചിപ്പിക്കുന്നു.
60 പന്തുകളും ഒരേ സ്ഥലത്ത് എറിയാന്‍ ആവശ്യപ്പെട്ടാല്‍ ബുംറ ചെയ്തു കാണിക്കും. ക്രീസിന്റെ ഫലപ്രദമായ ഉപയോഗവും ബുംറ നടത്തുന്നുണ്ടെന്ന് അക്തര്‍ പറയുന്നു. 'ഓവര്‍ ദി വിക്കറ്റ്' വരുമ്പോള്‍ അദ്ദേഹം ക്രീസ് ഫലപ്രദമായി ഉപയോഗിക്കുന്നത് കാണാം. സ്റ്റംപിന് തൊട്ടരികില്‍ നിന്നാണ് ബുംറ പന്തെറിയുന്നത്. അതുകൊണ്ട് ബാറ്റ്സ്മാന്റെ വിക്കറ്റുകള്‍ക്ക് നേരെ പന്തിനെ കൃത്യമായി എത്തിക്കാന്‍ താരത്തിന് കഴിയുന്നു. പന്തിന്റെ ലെങ്ത് കൂടുമ്പോഴും കുറയുമ്പോഴും ലൈന്‍ മാറുന്നില്ലെന്നത് ബുംറയുടെ സവിശേഷതയാണ്, അക്തര്‍ വ്യക്തമാക്കി.