നിലവിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സ്റ്റീവ് സ്മിത്ത്. മികച്ച ബാറ്റ്‌സ്മാനായ സ്മിത്തിനെ എങ്ങനെ പുറത്താക്കാമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് തന്റെ ആദ്യ ഏകദിന വിക്കറ്റ് സ്മിത്തിന്റേതാണെന്നാണ് ബൂംറ മറുപടി പറഞ്ഞത്. ഒരു താരത്തെ എങ്ങനെ പുറത്താക്കാം എന്നതില്‍ കുറുക്കുവഴികളില്ല. അയാളുടെ ബാറ്റിങ് പഠിക്കുകയെന്നതാണ് പ്രധാനം. അതിന് ശേഷം എന്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കുക.
ടെസ്റ്റില്‍ മികച്ചൊരു ബാറ്റ്‌സ്മാനെ നേരിടുമ്പോള്‍ വേണ്ടത് ക്ഷമയാണ്. ടെസ്റ്റ് ക്ഷമയുടെ മത്സരമാണ്. ബാറ്റ്‌സ്മാന്റെ പിഴവിനുവേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും ബൂംറ പറഞ്ഞു.ഇന്ത്യയുടെ നിലവിലെ പേസ് ബൗളിങ് കരുത്തിനെക്കുറിച്ചും ബൂംറ പ്രതികരിച്ചു. നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരാണ് ഇന്ത്യയിലുള്ളതെന്നും ഫിറ്റ്‌നെസ് സാങ്കേതിക വിദ്യ വളര്‍ന്നത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോഫ്ര ആര്‍ച്ചറും പാറ്റ് കമ്മിന്‍സും പേസ് ബൗളിങ്ങില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നാണ് ബൂംറ മറുപടി പറഞ്ഞത്. അതിനെ ഇത്തരത്തില്‍ നോക്കിക്കാണാനല്ല താത്പര്യമെന്നും ഫാസ്റ്റ് ബൗളിങ്ങിനെ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും ബൂംറ പറഞ്ഞു. പൂര്‍ണ കായിക ക്ഷമത വീണ്ടെടുത്തെന്നും നെറ്റ്‌സില്‍ നന്നായി പന്തെറിയാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ശ്രീലങ്കൻ താരം മലിംഗയെ കണ്ടല്ല താൻ യോർക്കറുകളെറിയാൻ പഠിച്ചതെന്ന് ബൂംറ വെളിപ്പെടുത്തിയിരുന്നു. നാളിതുവരെ ടിവിയിൽ റീപ്ലേ കണ്ടാണ് ക്രിക്കറ്റിലെ പാഠങ്ങൾ പഠിച്ചത്. മത്സരങ്ങളുടെ പഴയ വീഡിയോകൾ ഇപ്പോഴും കാണും. പോരായ്മകൾ ഇങ്ങനെയാണ് പലപ്പോഴും തിരിച്ചറിയാറ്. കാരണം കളിക്കാനായി ഗ്രൗണ്ടിലെത്തിയാല്‍ ഒറ്റയ്ക്കാണ്. അവിടെയാരും സഹായിക്കാനുണ്ടാവില്ല. അതുകൊണ്ടാണ് തയ്യാറെടുപ്പും സ്വയം നടത്തുന്നത് — ബുംറ വ്യക്തമാക്കി.
ഇതേസമയം, നീണ്ടകാലം മലിങ്കയ്‌ക്കൊപ്പം ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചതുകൊണ്ട് യോര്‍ക്കറുകള്‍ തന്നെ പഠിപ്പിച്ചത് മലിങ്കയാണെന്ന ധാരണ പരക്കെയുണ്ട്. എന്നാൽ വസ്തവമതല്ല. പന്തെങ്ങനെ എറിയണമെന്ന് അദ്ദേഹം ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. മറിച്ച് കളിയിൽ കൃത്യമായ മാനസികാവസ്ഥ എങ്ങനെരൂപപ്പെടുത്തണമെന്ന് കാട്ടിത്തന്നു.
വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് പഠിച്ചത് മലിങ്കയില്‍ നിന്നാണ്. എങ്ങനെ ദേഷ്യപ്പെടാതിരിക്കാമെന്നും മലിങ്ക പഠിപ്പിച്ചു തന്നു. കൂടാതെ ഓരോ ബാറ്റ്‌സ്മാനെതിരേയും എന്തൊക്കെ തന്ത്രങ്ങള്‍ തയ്യാറാക്കമെന്നും പറഞ്ഞു തന്നതും മലിങ്കയാണെന്ന് ബൂംറ വിശദമാക്കി.
എന്തായാലും ജസ്പ്രീത് ബൂംറ ഇന്ത്യൻ നിരയിൽ തിരിച്ചെത്തുന്നതോടെ വിരാട് കോലിക്ക് ആത്മവിശ്വാസം കൂടുമെന്ന കാര്യമുറപ്പ്. കഴിഞ്ഞ പരമ്പരകളിലെല്ലാം ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് തടയാനാവാതെ പാടുപ്പെട്ട ഇന്ത്യൻ ടീമിനെയാണ് ആരാധകർ കണ്ടത്. ബൂംറെയുടെ വരവ് ടീം ഇന്ത്യയുടെ പേസാക്രമണത്തിന് മൂർച്ച കൂട്ടും. മൂന്നു ട്വന്റി-20 മത്സരങ്ങളുണ്ട് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ.