പൂനെ: ഐഎസ്എല്‍ എട്ടാം റൗണ്ടില്‍ ഹൈദരാബാദ് എഫ്സിക്ക് എതിരെ ഒഡീഷ എഫ്സിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒഡീഷ ഹൈദരാബാദിനെ തോല്‍പ്പിച്ചത്. കാര്‍ലോസ് ഡെല്‍ഗാഡോയും സിസ്കോ ഹെര്ണ്ടസും ഒഡീഷയ്ക്കായി ആദ്യ പകുതിയില്‍ ഗോളടിച്ചു. രണ്ടാം പകുതിയില്‍ മാര്ട്ടിന് പെരേസ് പെനാല്‍റ്റിയിലൂടെ ഒഡീഷയുടെ ലീഡ് ഉയര്‍ത്തി. മറുഭാഗത്ത് ഹൈദരാബാദിന് ആദ്യ ഗോള്‍ മടക്കാനായതും പെനാല്‍റ്റിയിലൂടെ തന്നെ. കളിയുടെ അവസാന മിനിറ്റില്‍ രോഹിത് കുമാറും ഹൈദരാബാദിനായി ഗോൾ തിരിച്ചടിച്ചു.
ആക്രമണ ഫുട്ബോളാണ് പൂനെ ബാലെവാഡി സ്റ്റേഡിയത്തില്‍ സന്ദര്‍ശകര്‍ക്കെതിരെ ഒഡീഷ പുറത്തെടുത്ത്. ആദ്യ മിനിറ്റുകള്‍ മുതല്‍ക്കെ ഹൈദരാബാദിനെ സമ്മര്ത്തിലാക്കാന് ജെറി, സിസ്കോ, സാന്‍ടാന ത്രയത്തിനായി. 27 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍. സിസ്കോ തൊടുത്ത കോര്‍ണറിനെ ഡെല്‍ഗാഡോ മനോഹരമായി പോസ്റ്റിലെത്തിച്ചു. സീസണില്‍ ഡെല്‍ഗാഡോയുടെ ആദ്യ ഗോളാണിത്. ഡെല്‍ഗാഡോയുടെ ശ്രമം തട്ടികറ്റാന് ഗോള്‍ കീപ്പര്‍ കമല്‍ജിത്ത് കഴിവതു ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു ഗോള്‍ വീഴ്ത്തിയെങ്കിലും അടങ്ങാന്‍ ഒഡീഷ തയ്യാറായിരുന്നില്ല.
41 ആം മിനിറ്റില്‍ സിസ്കോയിലൂടെ ഒഡീഷ ഒരിക്കല്‍ക്കൂടി ഗോള്‍വല കുലുക്കി. ഹൈദരാബാദ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ജെറി നല്കിയ കൗശലമാര്‍ന്ന ക്രോസാണ് ഗോളില്‍ കലാശിച്ചത്. പന്തിനെ പോസ്റ്റിനകത്ത് കയറ്റുന്നതില്‍ സിസ്കോ പിഴവ് വരുത്തിയില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്ന ഹൈദരാബാദ് സംഘത്തെയാണ് മത്സരം കണ്ടത്. എന്നാല്‍ ഒഡീഷ പ്രതിരോധം സന്ദര്‍ശകരുടെ നീക്കങ്ങള്‍ വിഫലമാക്കി. എന്നാല്‍ 65 ആം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി ഹൈദരാബാദ് ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. ബോക്്സിനകത്ത് വെച്ച് ആദിലിന്റെ ഷോട്ട് കൈകൊണ്ട് തടഞ്ഞതിനാല്‍ ഒഡീഷയ്്ക്ക് എതിരെ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റിയെടുത്ത ബോബോ ഉന്നം തെറ്റാതെ നിറയൊഴിച്ചു.
പക്ഷെ ഒരു ഗോള്‍ മടക്കിയതിന്റെ ആവേശം തെല്ലൊന്നടങ്ങും മുന്‍പേ ഹൈദരാബാദിന്റെ വലയില്‍ വീണ്ടും പന്ത് കയറി. 70 ആം മിനിറ്റിലെ പെനാല്‍റ്റിയാണ് ഒഡീഷയുടെ മൂന്നാം ഗോളിന് വഴിതെളിച്ചത്. മാര്ട്ടിന് പെരേസാണ് പെനാല്‍റ്റി കൃത്യമായി വലയിലാക്കിയത്. എന്നാല്‍ മൂന്നു ഗോള്‍ വഴങ്ങിയെങ്കിലും ഹൈദരാബാദ് വിട്ടുകൊടുത്തില്ല. അ്വസാന മിനിറ്റുകളില്‍ ടീം ആഞ്ഞടിച്ചു. ഒടുവില്‍ 89 ആം മിനിറ്റില്‍ ഹൈദരാബാദിന്റെ നീക്കം ഫലം കണ്ടു. രോഹിത്തിന്റെ ഹെഡറില്‍ ഒഡീഷ പകച്ചുപോയി --- മത്സരത്തില്‍ ഹൈദരാബാദിന്റെ രണ്ടാം ഗോള്‍. എക്സ്ട്രാ ടൈമില്‍ സമനില ഗോളിനായി ഹൈദരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും കൂടുതല്‍ കരുതലോടെയാണ് ഒഡീഷ കളിച്ചത്. ഇതോടെ ഗോളിനുള്ള സാധ്യത ഇല്ലാതായി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ് ഒഡീഷ. എട്ടു കളികളില്‍ നിന്നും ഒൻപതു പോയിന്റുണ്ട് ടീമിന്.