ലണ്ടൻ: വനിതാ ലോകകപ്പിൽ രണ്ട് കളികളിൽ നിന്നായി രണ്ട് കിടിലോൽക്കിടിലം ഇന്നിംഗ്സുകൾ. ആദ്യകളിയിൽ 90 അടുത്ത കളിയിൽ സെഞ്ചുറി - സ്മൃതി മന്ദാനയെന്ന 20 കാരിയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ സംസാര വിഷയം. സ്മൃതിയുടെ വെടിക്കെട്ട് കണ്ട് കണ്ണ് തള്ളിയ ആരാധകർ സ്മൃതിക്കൊരു പേരുമിട്ടു ലേഡി സേവാഗ്. ലേഡി സച്ചിൻ മിതാലി രാജാണ് ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്.
ലോകകപ്പിൽ സ്മൃതിയുടെ ചിമിട്ടൻ ബാറ്റിംഗിനെ സച്ചിൻ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. മൈക്രോ ബ്ലോഗിങ് സൈറ്റിൽ സച്ചിന് പുറമേ സേവാഗും കൈഫുമെല്ലാം സ്മൃതിക്ക് അഭിനന്ദനവുമായി എത്തി. ലേഡി സേവാഗാണോ സ്മൃതി എന്ന് ആരാധകരിൽ ചിലർ സേവാഗിനോട് തന്നെ ചോദിച്ചു. സ്മൃതിയെപ്പോലെ സ്മൃതി മാത്രമേ ഉള്ളൂ എന്ന് സേവാഗ് ആരാധകന് മറുപടി നൽകുകയും ചെയ്തു.
രണ്ട് കളിയിൽ 196 റൺസുമായി ടൂർണമെന്റിന്റെ താരമാകാൻ ഒരുങ്ങുകയാണ് സ്മൃതി മന്ദാനയെന്ന മഹാരാഷ്ട്രക്കാരി. കളിക്കളത്തിൽ മാത്രമല്ല കളത്തിന് പുറത്തും താരമാണ് സ്മൃതി. ഇന്ത്യ ലോകകപ്പ് നേടുമോ എന്ന് ചോദിച്ച പത്രക്കാരനോട് എന്താ സംശയം തോന്നുന്നുണ്ടോ എന്നായിരുന്നു മന്ദാനയുടെ മറുചോദ്യം.