ഇന്ത്യൻ ക്രിക്കറ്റിൽ ഒരു താരമായി ഉയർന്നുവരുമെന്ന് ആരാധകർ കരുതിയ വ്യക്തിയായിരുന്നു സഞ്ജു സാംസൺ. ഐപിഎല്ലിലെ പ്രകടനം കൊണ്ട് സഞ്ജു ഉണ്ടാക്കിയെടുത്ത ആരാധകവൃന്ദം പോലും പലരെയും അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ ടീം പര്യടനത്തിന് പോവുന്ന വേളയിൽ പോലും അവിടെ സഞ്ജു വിളികൾ മുഴങ്ങുന്നത് പലവട്ടം നാം കണ്ടതാണ്. അത്തരത്തിൽ ശരിക്കും ഒരു സ്‌റ്റാർ മെറ്റിരിയൽ തന്നെയായിരുന്നു സഞ്ജു സാംസൺ.
ഐപിഎല്ലിൽ കഴിഞ്ഞ കുറച്ചധികം സീസണുകളായി രാജസ്ഥാൻ റോയൽസ് നായകനായി തുടരുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. എല്ലാ സീസണുകളിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് താരം പുറത്തെടുത്തിട്ടുള്ളത്. രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ റൺ സ്‌കോറർമാരിൽ ഒരാൾ കൂടിയാണ് താരമെന്നതും വലിയ നേട്ടമാണ്.

എന്നാൽ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ തുടർച്ചയായ സെഞ്ച്വറികൾ നേടിയിട്ടുള്ള സഞ്ജു ഒരുപക്ഷേ ഭാവി നായകനായി പോലും വിലയിരുത്തപ്പെട്ടിരുന്നു. വെടിക്കെട്ട് പ്രകടനത്തിലൂടെ ടീമിലെ തന്റെ സ്ഥാനം സഞ്ജു ഉറപ്പിച്ചിരുന്നു. പക്ഷേ ഇക്കുറി ഐപിഎല്ലിലെ പ്രകടനം കണക്കിലെടുമ്പോൾ സഞ്ജുവിന് ടി20 ടീമിലേക്കുള്ള വരവ് ഇത്തിരി കടുപ്പമാവും എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.
ഇന്ത്യൻ ടി20 ടീമിൽ നിന്നും വിരാട് കോലിയും രോഹിത് ശർമ്മയും ഒരുമിച്ച് വിരമിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകും എന്ന് കരുതിയ താരങ്ങളിൽ ഒരാളായിരുന്നു സഞ്ജു സാംസൺ. ഇരുവരുടെയും അഭാവത്തിൽ ടീമിലെ നിർണായക ഘടകമായി സഞ്ജു മാറുമെന്നാണ് പലരും വിശ്വസിച്ചിരുന്നത്. അത് ഒരു പരിധിവരെ ശരിയാവുകയും ചെയ്‌തിരുന്നു.
കാരണം ഇടക്കാലത്ത് തുടർ സെഞ്ച്വറികൾ അടിച്ചുകൂട്ടി സഞ്ജു തന്നിലെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് ചെയ്‌തത്. എന്നാൽ ഇത്തവണത്തെ ഐപിഎൽ കഴിയാറായതോടെ ഇതൊക്കെ മാറിമറിയുകയാണ്. സ്ഥിരത പുലർത്താൻ സഞ്ജുവിന് കഴിയാത്തതാണ് യഥാർത്ഥ തിരിച്ചടിയായി മാറുന്നത്. ഓപ്പണർ സ്ഥാനത്തേക്ക് സഞ്ജുവിനേക്കാൾ റെക്കോർഡുകൾ ഉള്ള താരങ്ങൾ വേറെയുണ്ട് എന്നതാണ് പ്രധാന കാര്യം.
സഞ്ജുവിന്റെ ഐപിഎൽ 2025 പ്രകടനം
ഇക്കുറി ആകെ എട്ട് മത്സരങ്ങൾ മാത്രമാണ് സഞ്ജു സാംസൺ ടീമിന് വേണ്ടി കളിച്ചത്. മാത്രമല്ല താരം തുടക്കം മുതൽ പരിക്കിന്റെ പിടിയിലായിരുന്നു. എങ്കിലും ഭേദപ്പെട്ട പ്രകടനം സഞ്ജുവിന് പുറത്തെടുക്കാൻ സാധിച്ചുവെന്നതാണ് കാണാൻ കഴിയുക. ഇക്കുറി സഞ്ജു എട്ട് കളികളിൽ നിന്നായി അടിച്ചെടുത്തത് 244 റൺസ് മാത്രമാണ്. ഇത് ശരാശരി വച്ച് നോക്കുമ്പോൾ അത്ര മോശം പ്രകടനമല്ലെന്ന് നമുക്ക് വേണമെങ്കിൽ വാദിക്കാം.
പക്ഷേ ടി20 അവസരത്തിനായി സഞ്ജുവിനോടൊപ്പം മത്സരിക്കുന്ന താരങ്ങളുടെ പ്രകടനം വച്ച് നോക്കുമ്പോൾ ഇത് വളരെ താഴെയാണ്. സായി സുദർശൻ 509 റൺസ് അതും ശരാശരി 46.27 എന്ന നല്ല നമ്പറോടെ നേടിയിട്ടുണ്ട്. ഗില്ലും ഇക്കുറി 500 റൺസ് എന്ന മാർക്ക് മറികടന്നു കഴിഞ്ഞു. യശസ്വി ജയ്‌സ്വാൾ, പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ എന്നിവരും പ്രകടനത്തിൽ സഞ്ജുവിനേക്കാൾ ഒരുപടി മുകളിലാണ്.
മാത്രമല്ല എട്ട് മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് 50+ സ്‌കോർ നേടാനായത്. മറുവശത്ത് ഗില്ലും സുദർശനും ഒക്കെ ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. സ്ഥിരതയാണ് ഈ താരങ്ങളെ സഞ്ജുവിൽ നിന്ന് വേറിട്ട് നിർത്തുന്നത്. അതിനാൽ തന്നെ കണക്കുകൾ പരിശോധിക്കുമ്പോൾ സഞ്ജു ഇക്കുറി അൽപ്പം പിറകിൽ തന്നെയാണ്.
ടി20യിൽ സഞ്ജു പുറത്തോ?
നിലവിൽ സാഹചര്യത്തിൽ കണക്കുകളുടെ കളിയിൽ സഞ്ജുവിനേക്കാൾ ബഹുദൂരം മുന്നിലാണ് മറ്റ് താരങ്ങൾ. ഓപ്പണിംഗ് സ്ഥാനത്തിനായി മത്സരിക്കുന്ന കളിക്കാരുടെ പ്രകടനം അതിനെ അടിവരയിടുന്നു. പരിക്കിനെക്കുറിച്ചുള്ള ആശങ്കയും പ്രകടനത്തിലെ ഇടിവും കണക്കിലെടുക്കുമ്പോൾ ഐപിഎല്ലിലെ പ്രകടനം സഞ്ജുവിനെ പിന്നോട്ട് വലിക്കുകയാണ്.