ഐപിഎല്ലിൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്നലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് വാങ്കഡെയിൽ വെച്ച് 208 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ പരാജയപ്പെട്ട ഹാർദിക് പാണ്ഡ്യയുടെ ടീമിന് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏഴ് മത്സരങ്ങളിൽ ഇത് അവരുടെ അഞ്ചാം തോൽവി കൂടിയായിരുന്നു ഇത്.
നിലവിലെ സാഹചര്യത്തിൽ അവരെ സംബന്ധിച്ചിടത്തോളം ഇക്കുറി പ്ലേഓഫിന് വിദൂര സാധ്യതകൾ മാത്രമാണ് നിലനിൽക്കുന്നത്. നാല് പോയിന്റുമായി നിൽക്കുന്ന അവർക്ക് ഒരു തോൽവി കൂടി പ്ലേഓഫ് സാധ്യതകൾ ഏറെക്കുറെ ഇല്ലാതാക്കും. ശേഷിക്കുന്ന ഏഴ് കളികളിൽ നിന്ന് കുറഞ്ഞത് ആറ് വിജയങ്ങളെങ്കിലും നേടിയാൽ മാത്രമേ പ്ലേഓഫിന് യോഗ്യത നേടാൻ സാധിക്കൂ.

ഐപിഎൽ 2022-ൽ 10 ടീം ഫോർമാറ്റിലേക്ക് മാറിയ ശേഷം, പ്ലേഓഫ് യോഗ്യതയ്ക്ക് സാധാരണയായി 16 പോയിന്റാണ് പലപ്പോഴും വേണ്ടാതായി കണക്കാക്കുന്നത്. 2022-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും 2023-ലും 2025-ലും മുംബൈ ഇന്ത്യൻസും 16 പോയിന്റുമായി നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നിരുന്നു. ഇതാണ് സാധാരണയായി വേണ്ട ഏറ്റവും കുറഞ്ഞ പോയിന്റ്.
എന്നാൽ, 2024-ൽ നാല് ടീമുകൾ 14 പോയിന്റിൽ ലീഗ് ഘട്ടം പൂർത്തിയാക്കി; റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവയായിരുന്നു ടീമുകൾ. മികച്ച നെറ്റ് റൺ റേറ്റിന്റെ ബലത്തിൽ ആർസിബി നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് മുന്നേറി.
മുംബൈ ഇന്ത്യൻസിന് 14 പോയിന്റ് നേടണമെങ്കിൽ ശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിക്കണം. ഇത് അസാധ്യമല്ലെങ്കിലും, വലിയ വെല്ലുവിളി തന്നെയാണ്. എന്തെന്നാൽ നിലവിലെ ഫോം വച്ച് മുംബൈയെ കൊണ്ട് അതിന് സാധിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. കാരണം മെച്ചപ്പെട്ട പ്രകടനം നടത്തുന്ന താരങ്ങളുടെ അഭാവം, ബുമ്രയുടെ മോശം ഫോം എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികൾ അവർക്ക് മുന്നിലുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ 103 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ ശിൽപികളിലൊരാളായിരുന്ന സഞ്ജു സാംസൺ പുറത്താകാതെ 101 റൺസ് നേടി തിളങ്ങിയതോടെയാണ് മത്സരം മഞ്ഞക്കുപ്പായക്കാരുടെ അധീനതയിൽ ആയത്. ചെന്നൈ സ്‌പിന്നർമാർ മുംബൈ ബാറ്റിംഗിനെ വരിഞ്ഞുമുറുക്കി.
ഇത് സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ അഞ്ചാം സെഞ്ച്വറിയും സിഎസ്കെയ്ക്കായി നാല് ഇന്നിംഗ്‌സുകളിലെ രണ്ടാം സെഞ്ച്വറിയുമാണ്. സാംസണിന്റെ ഈ മികവിൽ, ടോസ് നേടി ബൗൾ ചെയ്‌ത മുംബൈക്കെതിരെ ചെന്നൈ 207/6 എന്ന മികച്ച സ്കോർ പടുത്തുയർത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 19 ഓവറിൽ കേവലം 104 റൺസിന് ഓൾ ഔട്ടായ അവർ, ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതോടെ നില പരുങ്ങലിലാണ്.