വിരാട് കോലിയും രവീന്ദ്ര ജഡേജയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ? . ഇന്നത്തെ ചെന്നൈ സൂപ്പർ കിംഗ്സ് - റോയൽ ചലഞ്ചേഴ്സ് മത്സരം കണ്ട ആർക്കും ഈ സംശയം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇന്ത്യൻ ടീമിൽ കുറച്ചു നാളായി സ്ഥാനം കിട്ടാതെ ഉഴലുന്ന ജഡേജ വിരാട് കോലിയെ പുറത്താക്കിയതിനു ശേഷം ആഹ്ളാദ പ്രകടനം നടത്താഞ്ഞതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ബംഗളൂരുവിന്റെ ഏഴാമത്തെ ഓവറിലായിരുന്നു സംഭവം. . ഒരു വിക്കറ്റിന് 47 റൺസെന്ന നിലയിലാണ് റോയൽ ചലഞ്ചേഴ്സ്. ക്രീസിൽ സാക്ഷാൽ വിരാട് കോലി. കളിയിലെ തന്റെ ആദ്യ പന്തെറിയാനെത്തിയിരിക്കുകയാണ് രവീന്ദ്ര ജഡേജ.
ഓഫ്സ്റ്റമ്പിൽ ഒരു ആം ബോൾ . പിച്ച് ചെയ്തതിനു ശേഷം വേഗത കൂടിയ പന്ത് തേഡ്മാനിലേക്ക് തിരിച്ചു വിടാൻ കോലിയുടെ ശ്രമം. എന്നാൽ പന്തിന്റെ വേഗത നിർണയിക്കാൻ കഴിയാതെ ബാറ്റ് വീശിയ കോലിയുടെ കുറ്റി തെറിച്ചു. ഒരു പക്ഷേ കളിയിലെ ഏറ്റവും നിർണായകമായ നിമിഷം ഇതായിരിക്കണം.
ഏറ്റവും നിർണായകമായ വിക്കറ്റെടുത്ത ജഡേജ പക്ഷേ ഒരു ആഹ്ളാദ പ്രകടനവും നടത്തിയില്ല.ഗൗരവമുള്ള ഒരു നോട്ടം മാത്രമായിരുന്നു ജഡേജയുടെ മറുപടി. ജഡേജയുടെ നോട്ടം ക്രിക്കറ്റ് വൃത്തങ്ങളിലും ആരാധകർക്കിടയിലും ചർച്ചയായെന്നാണ് സൂചന.
ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടിയ ഇടം കയ്യൻ ബൗളർ എന്ന ഖ്യാതി നേടിയിട്ടുള്ള ജഡേജയ്ക്ക് ശനിദശ തുടങ്ങുന്നത് ധോണി ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞതിനു ശേഷമാണ് . വിരാട് കോലി ക്യാപ്ടൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ശേഷം കാലക്രമേണ രവീന്ദ്ര ജഡേജ തഴയപ്പെടുകയായിരുന്നു. ഇന്ന് കോലിയുടെ വിക്കറ്റെടുത്തതിനു ശേഷമുള്ള ആ ഭാവം കോലിക്കുള്ള മറുപടിയാണെന്നാണ് ക്രിക്കറ്റ് ഡ്രസിംഗ് റൂമുകളിലെ അടക്കിപ്പിടിച്ച സംസാരം.
അതല്ല ക്യാപ്ടാ എന്നോട് പൊറുക്കണം ഔട്ടാകുമെന്ന് ഞാൻ കരുതിയില്ല ടീം തെരഞ്ഞെടുപ്പിൽ ഇതുകൊണ്ട് മാത്രം പരിഗണിക്കാതിരിക്കരുത് എന്ന ഭാവമാണ് ജഡേജയുടെ മുഖത്തുണ്ടായിരുന്നതെന്നും തമാശക്കഥകൾ പറക്കുന്നുണ്ട്.
ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കപ്പെട്ട താരം ഇന്ത്യൻ ക്യാപ്ടന് നൈസായി പണി കൊടുത്തതാണെന്നും സംസാരമുണ്ട് . എന്തായാലും പിന്നീട് മൻദീപ് സിംഗിനേയും പാർത്ഥിവ് പട്ടേലിനേയും പുറത്താക്കി ജഡേജ ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. മാൻ ഓഫ് ദ മാച്ചുമായി.