ഇന്നലെ ഐപിഎൽ ക്രീസിൽ കണ്ടത് പഴയ 'ഹിറ്റ്‌മാൻ' രോഹിത് ശർമ്മയുടെ താണ്ഡവമായിരുന്നു. തനിക്ക് ലഭിച്ച അവസരം ഒരു പ്രതികാരമെന്നോണം രോഹിത് ആഘോഷിച്ചപ്പോൾ, അദ്ദേഹത്തെ ഇത്രയും കാലം പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. രോഹിത്തിനെ കളിപ്പിക്കാത്തത് മുംബൈയുടെ പ്ലേഓഫ് സ്വപ്നങ്ങൾക്ക് തന്നെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
"രോഹിത്തിനെ പുറത്തിരുത്തിയത് തെറ്റ്"; വിദഗ്ധർ ഒന്നടങ്കം പറയുന്നു
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനങ്ങൾക്കെതിരെ ഇർഫാൻ പഠാനും സഞ്ജയ് ബംഗാറും ഒരുപോലെ ആഞ്ഞടിച്ചു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രോഹിത് ശർമ്മയെ കളിപ്പിക്കാതിരുന്ന ഹാർദിക്കിന്റെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്നിംഗ്‌സ് കണ്ടപ്പോൾ തന്നെ പുറത്തിരുത്തിയതിന് രോഹിത് ബാറ്റിംഗിലൂടെ പ്രതികാരം വീട്ടുന്നത് പോലെയാണ് തോന്നിയതെന്നും അവർ കൂട്ടിച്ചേർത്തു.

രോഹിത്തിന്റെ 'ക്ലാസ്' പ്രകടനം
മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് രോഹിത്തിന്റെ ബാറ്റിംഗ് ശൈലിയെയാണ് പ്രശംസിച്ചത്. ഒരു ക്ലാസ് പ്ലെയറുടെ ഇന്നിംഗ്‌സ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ബലം പ്രയോഗിച്ച് പന്തിനെ അടിക്കാൻ ശ്രമിക്കാതെ തന്നെ ഏഴ് കൂറ്റൻ സിക്‌സറുകൾ പറത്താൻ രോഹിത്തിന് സാധിച്ചുവെന്ന് ഫിഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, രോഹിത് ശർമ്മയെ സീസണിലുടനീളം കളിപ്പിക്കാതിരുന്നത് മുംബൈ ഇന്ത്യൻസിന് പ്ലേഓഫ് യോഗ്യത നഷ്ടപ്പെടുത്താൻ കാരണമായേക്കുമെന്ന് സൈമൺ ഡൂൾ ആശങ്ക പ്രകടിപ്പിച്ചു.
ആക്ടിങ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും രോഹിത് ശർമ്മയുടെ പ്രകടനത്തെ മത്സരശേഷം വാനോളം പുകഴ്ത്തി. "രോഹിത് ഭായിയുടെ ആ ബാറ്റിംഗ് കാണുന്നത് തന്നെ പ്രത്യേക സന്തോഷമാണ്; അദ്ദേഹം ആ ഒരു ഫോമിലാകുമ്പോൾ 44 പന്തിൽ 84 റൺസ് എന്നത് വളരെ അനായാസമായി തോന്നും. തുടക്കത്തിൽ തന്നെ അദ്ദേഹം ടീമിനായി അടിത്തറ പാകുന്ന രീതി അവിശ്വസനീയമാണ്. അദ്ദേഹം ഒരു നേതാവ് മാത്രമല്ല, ഈ ടീമിന്റെ നട്ടെല്ല് കൂടിയാണ്. എപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുകയും ഭയമില്ലാതെ കളിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതി ഡ്രസ്സിംഗ് റൂമിലെ എല്ലാവർക്കും വലിയ ആത്മവിശ്വാസം നൽകാൻ." അദ്ദേഹം പറഞ്ഞു.
ലക്നൗവിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കുകയും ഹാർദിക് പാണ്ഡ്യ കളിക്കാതിരിക്കുകയും ചെയ്തപ്പോൾ തന്നെ വലിയ അഭ്യൂഹങ്ങൾ പുകഞ്ഞ് തുടങ്ങിയിരുന്നു. മുംബൈ ഇന്ത്യൻസ് ഹാർദികിൽ നിന്ന് സുര്യകുമാറിലേക്ക് ക്യാപ്റ്റൻസി കൈമാറാനുള്ള ആദ്യത്തെ സ്റ്റെപ്പ് ആയിരിക്കും ഇതെന്നാണ് പ്രധാനപ്പെട്ട അഭ്യൂഹം. മുംബൈക്ക് ബാക്കി നിൽക്കുന്ന മത്സരങ്ങളിൽ ഹാർദിക് കളിക്കാൻ സാധ്യതയില്ലെന്നും അടുത്ത സീസണിന് വേണ്ടി ടീം തയ്യാറെടുക്കുകയുമാണ് ചെയ്യുന്നത് എന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. ലക്നൗവിനെതിരായ മത്സരം വിജയിച്ചത് നിലവിലെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് വലിയ ബൂസ്റ്റ് തന്നെയായിരിക്കും. വരാനിരിക്കുന്ന സീസണിൽ മുംബൈയെ സൂര്യ തന്നെ നയിക്കും എന്നാണ് കരുതപ്പെടുന്നത്.