വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2011: അന്നത്തെ മെഗാ ലേലത്തിലെ വില കൂടിയവര്‍ എവിടെ? മൂന്നു പേര്‍ കളി നിര്‍ത്തി!

ഗംഭീറായിരുന്നു ഏറ്റവും വില പിടിപ്പുള്ള താരം

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായി വീണ്ടുമൊരു മെഗാ താരലേലം നടക്കാനിരിക്കുകയാണ്. തിയ്യതി ഔദ്യോഗിതമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി ആദ്യവാരമായിരിക്കും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 30ന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനാണ് എട്ടു ഫ്രാഞ്ചൈസികളോടും നിര്‍ദേശിച്ചിരിക്കുന്നത്. പരമാവധി നാലു കളിക്കാരെയാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുന്നത്. മിക്ക ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്നവര്‍ ആരൊക്കെയായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകള്‍ പുറത്തു വരികയും ചെയ്തിട്ടുണ്ട്.

രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കുന്നതിനാല്‍ പുതിയ സീസണില്‍ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും. ഇതിനു മുമ്പ് 2011ലായിരുന്നു 10 ടീമുകള്‍ കളിച്ചത്. അന്നത്തെ സീസണിനു മുമ്പും മെഗാ ലേലം അരങ്ങേറിയിരുന്നു. അന്നത്തെ വില പിടിപ്പുള്ള അഞ്ചു താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നു നോക്കാം. ആദ്യത്തെ അഞ്ചു പേരും ഇന്ത്യന്‍ താരങ്ങളായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

 ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

അന്നത്തെ മെഗാ ലേലത്തില്‍ ഏറ്റവും വില പിടിപ്പുള്ള താരമായി മാറിയത് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഒഴിവാക്കിയ അദ്ദേഹത്തെ മോഹവിലയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. 11.04 കോടി രൂപയായിരുന്നു ഗംഭീറിനായി കെകെആര്‍ വാരിയെറിഞ്ഞത്.
1.4 കോടിയോളമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. പക്ഷെ ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള പോര് മുറുകിയതോടെ ഗംഭീറിനു വന്‍ തുക ലഭിക്കുകയായിരുന്നു. കെകെആര്‍ ചെലവഴിച്ച കോടികള്‍ വെറുതെയായില്ല. ഈ നീക്കം വന്‍ വിജയമായി മാറി. അടുത്ത നാലു വര്‍ഷത്തിനിടെ രണ്ടു തവണ കെകെആറിനെ കിരീടത്തിലേക്കു നയിക്കാന്‍ ക്യാപ്റ്റന്‍ കൂടിയായ ഗംഭീറിനു സാധിച്ചു. കെകെആറിന്റെ സുവര്‍ണകാലവും ഗംഭീറിനു കീഴിലായിരുന്നു. നിലവില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം രാഷ്ട്രീയത്തിലും ഒപ്പം കമന്ററിയിലും സജീവമാണ്.

 യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനായിരുന്നു ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെയാള്‍. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ അദ്ദേഹത്തെ 9.66 കോടിക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു ടീമിലെത്തിച്ചത്. ആദ്യത്തെ മൂന്നു സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും യൂസുഫിനെ റോയല്‍സ് നിലനിര്‍ത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.
ഗംഭീറിനെപ്പോലെ തന്നെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ യൂസുഫും കെകെആറിന്റെ നിര്‍ണായക താരങ്ങളിലൊരാളായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് പ്രകടനം ചില നിര്‍ണായക മല്‍സരങ്ങളില്‍ കെകെആറിനെ വിജയത്തിലേക്കു നയിച്ചിരുന്നു. നിലവില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച യൂസുഫ് ചില വിദേശ ലീഗുകളില്‍ കളിക്കുന്നുണ്ട്.

 റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ച മൂന്നാമത്തെയാള്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്ററായ റോബിന്‍ ഉത്തപ്പയായിരുന്നു. 9.66 കോടി രൂപയ്ക്കു ഐപിഎല്ലിലേക്കു പുതുതായി വന്ന പൂനെ വാരിയേഴ്‌സ് അദ്ദേഹത്തെ വാങ്ങിക്കുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയായിരുന്നു തൊട്ടുമുമ്പത്തെ സീസണില്‍ ഉത്തപ്പ കളിച്ചത്.
പൂനെ വാരിയേഴ്‌സ് ഐപിഎല്‍ വിടുന്നതു വരെ മൂന്നു സീസണുകളില്‍ ഉത്തപ്പ അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതിനു ശേഷം രണ്ടു തവണ ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ ഉത്തപ്പയ്ക്കു സാധിച്ചു. ആദ്യത്തേത് 2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടൊപ്പവും രണ്ടാമത്തേത് കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പവുമായിരുന്നു.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയറെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ലിസ്റ്റിലെ നാലാമന്‍. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് 9.2 കോടിക്കായിരുന്നു സ്വന്തമാക്കിയത്. ഈ നീക്കം ഐപിഎല്‍ ചരിത്രത്തിലെ തന്നെ മാസ്റ്റര്‍ പീസായി മാറുകയും ചെയ്തു. റിക്കി പോണ്ടിങിനു പകരം അദ്ദേഹം നായകസ്ഥാനത്തേക്കു വന്നതോടെ മുംബൈയ്ക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷമായി രോഹിത് മുംബൈയ്‌ക്കൊപ്പമുണ്ട്. അഞ്ചു തവണയാണ് അദ്ദേഹത്തിനു കീഴില്‍ മുംബൈ കിരീടമുയര്‍ത്തിയത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. വരാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പും രോഹിത്തിനെ മുംബൈ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

 ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് ലിസ്റ്റിലെ അഞ്ചാമന്‍. പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) നിലനിര്‍ത്താതിരുന്ന ഇര്‍ഫാനെ 8.74 കോടി രൂപയ്ക്കു ഡല്‍ഹി ടീം വാങ്ങിക്കുകയായിരുന്നു. പക്ഷെ ഈ നീക്കം പരാജയമായി മാറി. ഡല്‍ഹിയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന ഇര്‍ഫാന്‍ പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകളുടെയും ഭാഗമായെങ്കിലും എവിടെയും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. ഒടുവില്‍ അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു. നിലവില്‍ ചില വിദേശ ടി20 ലീഗുകളില്‍ ഇര്‍ഫാന്‍ കളിക്കുന്നുണ്ട്. കൂടാതെ കമന്റേറ്ററുടെ റോളിലും അദ്ദേഹത്തെ കാണാന്‍ സാധിക്കും.

Story first published: Friday, November 26, 2021, 16:01 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X