വര്‍ഷം 2011. ഐപിഎല്‍ നാലാം പതിപ്പ്. പകിട്ടാര്‍ന്ന ട്വന്റി-20 ടൂര്‍ണമെന്റില്‍ രണ്ടു പുതിയ ടീമുകളെ കൂടി ചേര്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത് ഇക്കാലത്താണ്. ശേഷം കൊച്ചിയും പൂനെയും ഫ്രാഞ്ചൈസികളായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ലീഗില്‍ പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം പത്തായി. എന്നാല്‍ ബിസിസിഐ കരുതിയതുപോലെ കാര്യങ്ങള്‍ നടന്നില്ല. തൊട്ടടുത്ത സീസണിന് മുന്‍പ് കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയെ ബിസിസിഐ പുറത്താക്കി. തുടര്‍ന്നുള്ള രണ്ടു സീസണ്‍ ഒന്‍പതു ടീമുകളെയും വെച്ചാണ് ഐപിഎല്‍ നടന്നത്. പക്ഷെ 2014 -ല്‍ പൂനെ വാരിയേഴ്‌സ്് ഇന്ത്യയും ലീഗില്‍ നിന്നും പിന്‍വാങ്ങി. സാമ്പത്തിക ബാധ്യതകളായിരുന്നു കാരണം.
അവിടുന്നിങ്ങോട്ട് എട്ടു ഫ്രാഞ്ചൈസികളെ മാത്രം ഉള്‍പ്പെടുത്തിയാണ് ബിസിസിഐ ഐപിഎല്‍ നടത്തിവരുന്നത്. ലീഗിനുള്ള പ്രചാരം കൊടുമുടി കയറിയിട്ടും കൂടുതല്‍ ടീമുകളെ കൂട്ടാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ വൈകാതെ ചിത്രം മാറാം. ഐപിഎല്ലില്‍ രണ്ടു ഫ്രാഞ്ചൈസികളെ കൂടി വീണ്ടും കണ്ടെത്താനുള്ള ആലോചനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. അടുത്തിടെ ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഐപിഎല്‍ സിഒഓ സുന്ദര്‍ രാമന്‍ ഇക്കാര്യം സൂചിപ്പിച്ചതു കാണാം. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താകുമെന്നാണ് പുതിയ വിവരം.
ടീമുകളുടെ എണ്ണം കൂട്ടാന്‍ ബിസിസിഐക്ക് ആലോചനയുണ്ട്. പത്ത് ആഴ്ച്ചയോളം ഐപിഎല്‍ നടത്താന്‍ ബോര്‍ഡ് താത്പര്യപ്പെടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷംകൊണ്ട് അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഐപിഎല്‍ കൈവരിച്ചത്. ഈ സാഹചര്യത്തില്‍ ലീഗ് വലുതാകണം. പത്തു ടീമുകള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് വിദൂരമല്ല. ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷത്തിനകംതന്നെ ഇതു സാധ്യമാകും, സുന്ദര്‍ അറിയിച്ചു.
ടൂര്‍ണമെന്റ് വലുതാകുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ മത്സരങ്ങള്‍ നടക്കും. രാജ്യാന്തര കലണ്ടറിനെ ഇതു ബാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. ഐസിസിയുടെ മത്സരക്രമവുമായി ഐപിഎല്‍ ഇടയരുതെന്ന നിര്‍ബന്ധം ബിസിസിഐക്കുണ്ട്. നിലവില്‍ ഒട്ടുമിക്ക രാജ്യാന്തര താരങ്ങളും ഐപിഎല്‍ കളിക്കാന്‍ താത്പര്യപ്പെടുന്നവരാണ്. ഐപിഎല്‍ കാലം പരിഗണിച്ചാണ് മിക്ക രാജ്യങ്ങളും അവരുടെ കലണ്ടര്‍ പുറത്തിറക്കാറും. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കും ഐപിഎല്‍ കളിക്കാന്‍ അവസരം ലഭിക്കണമെന്നാണ് സുന്ദര്‍ രാമന്റെ പക്ഷം.