നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 15 -ന് ഐപിഎല്‍ നടക്കുമോ? കാര്യങ്ങള്‍ ബിസിസിഐ മാത്രം തീരുമാനിക്കാന്‍ വരട്ടെ. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ പറയും ഐപിഎല്‍ നടത്താന്‍ പറ്റുമോ ഇല്ലയോ എന്ന്. പറഞ്ഞതു മറ്റാരുമല്ല, കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു തന്നെ.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡാണ് (ബിസിസിഐ) ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് . ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഈ കൊറോണ കാലത്ത് ഐപിഎല്‍ നടത്താന്‍ പറ്റുമോ ഇല്ലയോ എന്നതൊക്കെ സര്‍ക്കാര്‍ വിലയിരുത്തി തീരുമാനിക്കും, കിരണ്‍ റിജ്ജു വ്യാഴാഴ്ച്ച വ്യക്തമാക്കി. ഏപ്രില്‍ 15 -ന് ശേഷം ബിസിസിഐ ഉള്‍പ്പെടെ എല്ലാ കായിക സംഘടനകള്‍ക്കും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിയിരിക്കുകയാണ് ബിസിസിഐ. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍ വിസാ വിലക്കുണ്ട്. ഐപിഎല്‍ തീയതി നീട്ടാന്‍ ഇതും ഒരു കാരണമാണ്. നേരത്തെ, മാര്‍ച്ച് 29 -ന് ഐപിഎല്‍ ആരംഭിക്കാനാണ് ബിസിസിഐ കണക്കുകൂട്ടിയത്. ഇതുപ്രകാരം തയ്യാറെടുപ്പുകള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധ രാജ്യത്ത് പിടിമുറുക്കിയതോടെ സീസണ് നീട്ടിവെയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലെന്നായി ബോര്‍ഡിന്.
Most Read: മഞ്ജരേക്കര്‍ക്ക് ഒരു 'കുഴപ്പമുണ്ട്', പലര്‍ക്കും ഇത് ഇഷ്ടമല്ല, ബിസിസിഐ തിരിച്ചെടുക്കണം
കൊറോണ ഭീതി കാരണമാണ് ഇന്ത്യാ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബിസിസിഐ ഉപേക്ഷിച്ചത്. താരങ്ങളുടെ സുരക്ഷ മാനിച്ച് ഇന്ത്യയിലെ എല്ലാ ആഭ്യന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ക്രിക്കറ്റ് ബോര്‍ഡ് നീട്ടിയിട്ടുണ്ട്. നടക്കാനിരിക്കുന്ന ഇറാനി ടൂര്‍ണമെന്റും ഇതില്‍ ഉള്‍പ്പെടും.
ഇതേസമയം, കൊറോണ കാലത്തും ഐപിഎല്‍ നടത്താന്‍ സാധ്യത തേടുന്ന ബിസിസിഐക്ക് എതിരെ വിമര്‍ശനങ്ങളും കുറവല്ല. അടുത്ത ഒരു മാസം ഐപിഎല്‍ മത്സരങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. കൊറോണ ഭീതി മുന്‍നിര്‍ത്തി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് കര്‍ണാടക സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: ദാദ, യുവി... ഐപിഎല്ലിൽ ഫ്ളോപ്പായ വമ്പന്മാര്, ലിസ്റ്റിലുള്ളത് സൂപ്പര്‍ താരങ്ങള്‍
എന്തായാലും നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 15 -ന് ഐപിഎല്‍ നടക്കാന്‍ സാധ്യത വിരളമാണ്. ബിസിസിഐക്കും ഇതറിയാം. അതുകൊണ്ടാണ് മറ്റൊരു കലണ്ടര്‍ തീയതിയിലേക്ക് ഐപിഎല്ലിനെ പറിച്ചുനടാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലപുകയ്ക്കുന്നത്. ജൂലായ് - ഓഗസ്റ്റ് കാലയളവാണ് ബിസിസിഐയുടെ മനസ്സില്‍.
കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകമെങ്ങും കായിക മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്‍ബിഎ ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരീ എ, എഎഫ്സി കപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ്, കോപ്പ അമേരിക്ക, യൂറോ കപ്പ്, റോളന്‍ഡ് ഗാരോസ് തുടങ്ങിയ പ്രമുഖ ടൂര്‍ണമെന്റുകളെല്ലാം നീട്ടിവെച്ചിട്ടുണ്ട്.