ന്യൂഡല്‍ഹി: 2017ലെ ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചാല്‍ എല്ലാവര്‍ക്കും ഒന്നേ പറയാന്‍ ഉണ്ടാകൂ, വിരാട് കോഹ്‌ലി. ക്യാപ്റ്റനായും, ബാറ്റ് കൊണ്ടും തിളങ്ങിയ താരം തന്റെ അപ്രമാദിത്വം ഉറപ്പിച്ച വര്‍ഷമാണിത്. എന്നാല്‍ ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയായി ഗണിച്ചാല്‍ തെറ്റി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നേടുന്ന വളര്‍ച്ചയ്‌ക്കൊപ്പം മറ്റ് ടൂര്‍ണമെന്റുകള്‍ അപ്രസക്തമാകുന്ന കാഴ്ചയും ഈ വര്‍ഷം ദൃശ്യമായി.
ഐപിഎല്‍ പ്രേക്ഷകരുടെ എണ്ണം 22.5% വര്‍ദ്ധിച്ചതോടെ ഇതിന്റെ സംപ്രേക്ഷണാവകാശം ബിസിസിഐ ആഗോള ലേലത്തില്‍ അടുത്ത 5 വര്‍ഷത്തേക്ക് വന്‍തുകയ്ക്ക് വിറ്റു. സോണി പിക്‌ചേഴ്‌സിനെ തള്ളി സ്റ്റാര്‍ ഇന്ത്യ 16,347.5 കോടിയ്ക്കാണ് അവകാശം സ്വന്തമാക്കിയത്. ഇതോടെ പ്രതിവര്‍ഷം ഏകദേശം 3270 കോടിയാണ് ബിസിസിഐക്ക് വരുമാനം. കഴിഞ്ഞകാല കരാറുകളുടെ ഇരട്ടി തുകയാണിത്. ഒരു ഐപിഎല്‍ മത്സരത്തില്‍ നിന്നും ബോര്‍ഡിന് 55 കോടിയാണ് വരുമാനം. അന്താരാഷ്ട്ര മത്സരത്തിന് ഇത് 43 കോടി മാത്രമാണ്.
ബിസിസിഐക്ക് ശ്രദ്ധ ഐപിഎല്‍ മാത്രമായതോടെ പരമ്പരാഗത മത്സരങ്ങളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയെല്ലാം മോശം അവസ്ഥയിലാണ്. രാജ്യമാണോ, ക്ലബാണോ വലുത് എന്ന ചോദ്യവും ഇത് ഉയര്‍ത്തുന്നു. കര്‍ണ്ണാടക ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം ദുലീപ് ട്രോഫിയില്‍ നിന്നും അസുഖമാണെന്ന് പറഞ്ഞ് പിന്‍മാറിയ ശേഷം കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ കളിച്ചത് ഇതിന് ഉദാഹരണമാണ്. ബിസിസിഐ ഷെഡ്യൂളില്‍ നിന്നും ദുലീപ് ട്രോഫി പുറത്തായ ശേഷം തിരികെ എത്തിച്ച അവസ്ഥ പോലുമുണ്ടായി.
രഞ്ജി ട്രോഫി പലപ്പോഴും ആളില്ലാ മൈതാനങ്ങളില്‍ അരങ്ങേറുന്നു. ഡല്‍ഹി-ഉത്തര്‍പ്രദേശ് മത്സരത്തിനിടെ ഒരാള്‍ കാര്‍ ഓടിച്ച് പിച്ചില്‍ പോലും കയറിയ അവസ്ഥയുണ്ടായി. ആഭ്യന്തര ക്രിക്കറ്റിന്റെ തളര്‍ച്ച അറിയാന്‍ ഇതൊക്കെ ധാരാളം. പണം വാരുന്ന ഐപിഎല്‍ മതിയെന്ന ഘട്ടം വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് ഇരുളിലാകുന്നത്.