ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.1 ഓവറില്‍ കേവലം 67 റണ്‍സിനാണ് പുറത്തായത്. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മല്‍സരം സ്വന്തം കാണികള്‍ക്കു മുന്നിലായില്ലെന്നത് മാത്രമാണ് ഡല്‍ഹിക്ക് ആശ്വാസമേകിയത്. രണ്ടക്ക സ്‌കോറുമായി ചെറുത്തുനിന്നത് വെറും മൂന്നു പേര്‍. 18 റണ്‍സുമായി കോറി ആന്‍ഡേഴ്‌സന്‍ മുന്നിലെത്തിയപ്പോള്‍ 11 റണ്‍സ് വീതം നേടി കരുണ്‍ നായരും കാഗിസോ റബാദയും ഡല്‍ഹിയുടെ സ്‌കോര്‍ 50 കടത്തി.
മൊഹാലിയിലെ വേഗം കുറഞ്ഞ പിച്ചില്‍ സന്ദീപ് ശര്‍മയുടെ കണിശതയാര്‍ന്ന ബൗളിങാണ് ഡല്‍ഹിയെ നാണക്കേടിലേക്കു തള്ളിയിട്ടത്. നാലോവറില്‍ 20 റണ്‍സ് വഴങ്ങി താരം നാലു വിക്കറ്റ് പിഴുതു. സന്ദീപിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. അക്ഷര്‍ പട്ടേലും വരുണ്‍ ആരോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ഡല്‍ഹിയുടെ തകര്‍ച്ചയ്ക്കു വേഗം കൂട്ടി.
68 റണ്‍സെന്ന വിജയലക്ഷ്യം പഞ്ചാബിന് ഒന്നുമല്ലായിരുന്നു. കേവലം 7.5 ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് ആ ലക്ഷ്യത്തിലേക്ക് കുതിച്ചെത്തി. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 27 പന്തില്‍ നിന്നു ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 50 റണ്‍സോടെ പഞ്ചാബിന്റെ ജയം വേഗത്തിലാക്കി.
ഡല്‍ഹിയുടെ ഈ തോല്‍വി ടീമിന്റെ ആരാധകര്‍ക്കു മാത്രമല്ല കേരളത്തിനും കൂടി നാണക്കേടാണ്. കാരണം മറുനാടന്‍ മലയാളി കരുണ്‍ നായരുടെ നായകത്വത്തിലാണ് ഡല്‍ഹി ഇത്രയും ദയനീയ പരാജയമേറ്റുവാങ്ങിയത്. ക്യാപ്റ്റന്‍ സഹീര്‍ ഖാന്റെ അഭാവത്തിലാണ് കരുണിന് ആദ്യമായി നായകനാവാന്‍ നറുക്കുവീണത്. ടി ട്വന്റിയില്‍ കരുണ്‍ ക്യാപ്റ്റനായ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം വിടാതെ കാത്തുസൂക്ഷിക്കുകയാണ് ഡല്‍ഹി. എട്ടു കളികളില്‍ നിന്നു നാലു പോയിന്റ് മാത്രമേ ഡല്‍ഹിക്കുള്ളൂ. എന്നാല്‍ പഞ്ചാബ് എട്ടു പോയിന്റോടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി.