മുംബൈ: ഐ പി എല്‍ ഒത്തുകളിക്കേസില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ ആജീവനാന്തം വിലക്കി. ഒത്തുകളിയില്‍ ശ്രീശാന്തിന് പങ്കുണ്ട് എന്ന് ബി സി സി ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിലക്ക്. ബി സി സി ഐ അച്ചടക്കസമിതിയാണ് ശ്രീശാന്തിനെ വിലക്കിയത്.
സജീവക്രിക്കറ്റില്‍ നിന്നും അഞ്ചുവര്‍ഷം വരെ വിലക്ക് കിട്ടാവുന്ന കുറ്റമാണ് ശ്രീശാന്തിന്റെ പേരിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്ന രവി സവാനി കമ്മീഷന്‍ ശുപാര്‍ശ ബി സി സി ഐ അച്ചടക്കസമിതി പരിഗണിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. മൊഹാലിയിലെ കളിയില്‍ നേരത്തെ തീരുമാനിച്ച പ്രകാരമാണ് ശ്രീശാന്ത് റണ്‍സ് വഴങ്ങിയതെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

ശ്രീശാന്തിന് പുറമേ അങ്കിത് ചവാനും ബി സി സി ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ശ്രീശാന്ത് ഉള്‍പ്പെടെ രാജസ്ഥാന്‍ റോയല്‍സിന്റെ നാല് കളിക്കാരും കുറ്റക്കാരാണ് എന്നായിരുന്നു രവി സവാനി കമ്മീഷന്റെ റിപ്പോര്‍ട്ട്. ഒത്തുകളിക്കേസില്‍ മെയ് പതിനാറിനാണ് ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കേരളം കണ്ട ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ ശാന്തകുമാരന്‍ ശ്രീശാന്ത് എന്ന എസ് ശ്രീശാന്തിന്റെ കരിയറിനാണ് വിലക്കോടെ അവസാനമാകുന്നത്. അരങ്ങേറിയ കാലം മുതല്‍ വിവാദങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു നിന്ന ശ്രീശാന്തിന്റെ സംഭവബഹുലമായ കരിയറിന്റെ ആന്റിക്ലൈമാക്‌സിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ കൈകളുണ്ട് എന്ന് വിശ്വസിക്കുന്നവരും കുറവല്ല.
ഐ പി എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെതിരെ മക്കോക വരെ ചുമത്തിയ പോലീസിന് ശ്രീശാന്ത് ഒത്തുകളിച്ചു എന്ന് തെളിയിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം ദില്ലി പോലീസ് കണ്ടെത്തി എന്ന് പറയപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബി സി സി ഐയുടെ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.