106 പന്തുകള്‍ നേരിട്ട താരം ഏഴു പടുകൂറ്റന്‍ സിക്‌സുകളും 11 ബൗണ്ടറികളും മത്സരത്തില്‍ പായിച്ചു. സ്പിന്നിനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഹെറ്റ്മയര്‍ക്ക് കഴിയും. ചെപ്പോക്കിലും ക്രിക്കറ്റ് പ്രേമികള്‍ ഇതു കണ്ടു. ആദ്യ ഏകദിനത്തില്‍ കുല്‍ദീപും ജഡേജയും പഠിച്ചപണി പതിനെട്ടും പയറ്റി നോക്കി ഹെറ്റ്മയറെ വീഴ്ത്താന്‍; പക്ഷെ നടന്നില്ല. ഇടയ്‌ക്കൊരോവര്‍ എറിയാന്‍ വന്ന കേദാര്‍ ജാദവും അടികൊണ്ടു മടങ്ങി.
പറഞ്ഞുവരുമ്പോള്‍ ഇക്കഴിഞ്ഞ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് ഷിമറോണ്‍ ഹെറ്റ്മയര്‍. മൂന്നു കളികളില്‍ നിന്നും 120 റണ്‍സാണ് താരം അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 151.89 ഉം. അടുത്തകാലത്തെ ഹെറ്റ്മയറുടെ പ്രകടനം കാണുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കരുതുന്നുണ്ടാകും ഹെറ്റ്മയറെ വിട്ടുകളഞ്ഞത് മണ്ടത്തരമായെന്ന്.
2019 സീസണില്‍ ഹെറ്റ്മയറെ കൊണ്ട് ഉദ്ദേശിച്ച ഫലം ബാംഗ്ലൂരിന് ലഭിച്ചിരുന്നില്ല. കളിച്ച അഞ്ചു മത്സരങ്ങളില്‍ നിന്നും 90 റണ്‍സ് മാത്രമേ കരീബിയന്‍ താരത്തിന് നേടാനായുള്ളൂ. ഇക്കാരണത്താല്‍ പുതിയ സീസണില്‍ ഹെറ്റ്മയറെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വേണ്ടെന്നും വെച്ചു. എന്തായാലും ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ നടക്കുന്ന താരലേലത്തില്‍ ഷിമറോണ്‍ ഹെറ്റ്മയറുടെ പേരും പൂളിലുണ്ടാകും. 50 ലക്ഷം രൂപയാണ് ഹെറ്റ്മയറിന് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില.
നിലവില്‍ ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 332 താരങ്ങളുണ്ട്. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ പ്രകടനം മുന്‍നിര്‍ത്തി ഹെറ്റ്മയറിനെ റാഞ്ചാന്‍ ഫ്രാഞ്ചൈസികള്‍ മത്സരിക്കുമെന്ന കാര്യം ഏതാണ്ടുറപ്പാണ്. ഹെറ്റ്മയറെ തിരിച്ചുപിടിക്കാന്‍ ബാംഗ്ലൂര്‍ കരുതിയാല്‍ തന്നെ ഇത്തവണ റൈറ്റ് ടു മാച്ച് കാര്‍ഡില്ലാത്തതുകൊണ്ട് ടീം കുറച്ചു കഷ്ടപ്പെടും.
നവംബറില്‍ പൂര്‍ത്തിയായ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പറഞ്ഞയച്ച ടീമുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഡെയ്ല്‍ സ്‌റ്റെയ്ന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് ഉള്‍പ്പടെ നിരവധി വിദേശ താരങ്ങള്‍ ഫ്രാഞ്ചൈസി ഒഴിവാക്കി. ലോകോത്തര നിരയുണ്ടായിട്ടും ഓരോ സീസണിലും ബാംഗ്ലൂര്‍ അടിത്തട്ടില്‍ കിടക്കുന്നെന്ന ആക്ഷേപം വര്‍ഷങ്ങളായി ബാംഗ്ലൂര് കേള്‍ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലേഴ്‌സും മോയീന്‍ അലിയും മാത്രമാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ ടീമിലെ വിദേശ സാന്നിധ്യം.