ജിദ്ദ: ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായുള്ള താര ലേലത്തിന്റെ വാർത്തകളാണ് എല്ലായിടത്തും. പല ടീമുകളും താരങ്ങളെ വൻ തുക മുടക്കിയാൻ ക്യാമ്പുകളിൽ എത്തിക്കുന്നത്. ഇത്തവണ കൂടുതൽ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ താരങ്ങളാണ്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം വിദേശ താരങ്ങൾക്ക് വേണ്ടി വൻ തുക മുടക്കുന്ന ഫ്രാഞ്ചൈസികളെ കാണാമായിരുന്നു. ഇപ്പോൾ അതിന് കാര്യമായ മാറ്റമുണ്ട് എന്നതാണ് സത്യം.
ഇന്നത്തെ ലേലത്തിൽ സജീവമായി പങ്കെടുത്ത ടീമുകളിൽ ഒന്നായിരുന്നു സൺ റൈസേഴ്‌സ് ഹൈദരാബാദ്. തങ്ങളുടെ ആവശ്യം കൃത്യമായി മനസിലാക്കി വലിയ തുക വാരി അറിയാതെ തന്നെ മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ അവർക്ക് കഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട ഒരു നീക്കമായിരുന്നുഇന്ത്യൻ താരമായ ഹർഷൽ പട്ടേലിനെ വാങ്ങാനുള്ള തീരുമാനം.

മുൻ ചാമ്പ്യൻമാരായ സൺ റൈസേഴ്‌സിനെ സംബന്ധിച്ച് ലേലത്തിൽ പങ്കെടുക്കുമ്പോൾ അവർ പ്രഥമ പരിഗണന നൽകിയത് ടീമിനെ കൃത്യമായി രൂപപ്പെടുത്തി എടുക്കാൻ കെൽപുള്ള താരങ്ങളെ സ്വന്തമാക്കുക എന്നതിനാണ്. അതിന്റെ ഭാഗമായാണ് അവർ ഹർഷൽ പട്ടേലിനെ വാങ്ങിയതെന്ന് വ്യക്തമാണ്, അതും ഭേദപ്പെട്ട വില നൽകിയാണ് ഇടപാട് പൂർത്തിയാക്കിയത്.
എട്ട് കോടി രൂപയാണ് ഹർഷൽ പട്ടേലിന് വേണ്ടി ടീം മുടക്കിയിരിക്കുന്നത്. കേവലമൊരു ഫാസ്‌റ്റ് ബൗളർ മാത്രമല്ല ഹർഷൽ പട്ടേൽ, മികച്ചൊരു ബാറ്റർ കൂടിയാണ് അദ്ദേഹം. ഇതൊക്കെയും താരത്തെ ടീമിൽ എത്തിക്കാൻ ടീമിന് പ്രചോദനമായി എന്ന് വേണം കരുതാൻ. കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവായിരുന്നു ഹർഷൽ പട്ടേൽ.
പതിനാല് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ മികവ് തന്നെയാണ് താരത്തിന്റെ വരവിന് കാരണം. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിരയിൽ കളിക്കുമ്പോൾ 2021 സീസണിലും സമാനമായി അദ്ദേഹം ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. അന്ന് 32 വിക്കറ്റുകളാണ് സീസണിൽ അദ്ദേഹം നേടിയത്.
ഈ വർഷം ഹർഷൽ ഒറ്റയ്ക്കാവില്ല ബൗളിങ് നിര നയിക്കുക എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇരുവരും ചേരുമ്പോൾ ടീമിന്റെ ശക്തി ഇരട്ടിയാവും എന്നാണ് കരുതുന്നത്. ഇരുവരുടെയും ദ്വയം അടുത്ത സീസണിൽ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.