ഐപിഎൽ 2026-ന്റെ ഗ്രൂപ്പ് ഘട്ടം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്ലേ ഓഫ് പ്രവചനങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. നിലവിലെ പോയിന്റ് പട്ടികയും ടീമുകളുടെ ഫോമും വിലയിരുത്തിയാൽ പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏതാണ്ട് പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ അഞ്ച് തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സിനും മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇത്തവണ കാര്യങ്ങൾ അത്ര ശുഭകരമല്ല.
പഞ്ചാബും ആർസിബിയും കുതിക്കുന്നു!
ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും വലിയ സർപ്രൈസ് പഞ്ചാബ് കിംഗ്‌സിന്റെ പ്രകടനമാണ്. 98 ശതമാനം പ്ലേ ഓഫ് സാധ്യതയുമായി പഞ്ചാബ് പട്ടികയിൽ ഒന്നാമതാണ്. തൊട്ടുപിന്നാലെ 90 ശതമാനം സാധ്യതയുമായി ആർസിബിയും പ്ലേ ഓഫിന് തൊട്ടരികിലെത്തി നിൽക്കുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദും (85%), ഗുജറാത്തിനെ തോൽപ്പിച്ച് ആവേശം വീണ്ടെടുത്ത മുംബൈ ഇന്ത്യൻസും (83%) ആദ്യ നാലിലെത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റ് ടീമുകളാണ്. രാജസ്ഥാൻ റോയൽസും (80%) ഗുജറാത്ത് ടൈറ്റൻസും (75%) പ്ലേ ഓഫ് റേസിൽ ശക്തമായി തന്നെയുണ്ട്.

ചെന്നൈയുടെ പണി പാളുമോ? കെകെആറിന് വിട!
ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വെറും 45 ശതമാനം പ്ലേ ഓഫ് സാധ്യത മാത്രമാണ് ചെന്നൈയ്ക്ക് കൽപ്പിക്കപ്പെടുന്നത്. വരും മത്സരങ്ങളിൽ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ 'തല'യുടെ പടയ്ക്ക് ഇത്തവണ നേരത്തെ മടങ്ങേണ്ടി വരും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ അവസ്ഥ ഇതിലും ദയനീയമാണ് (20%). എന്നാൽ ഏറ്റവും വലിയ ആഘാതം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. തുടർച്ചയായ തോൽവികൾ കെകെആറിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് പൂജ്യം ശതമാനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഡൽഹി ക്യാപിറ്റൽസ് (55%) ഇപ്പോഴും റേസിൽ തുടരുന്നുണ്ടെങ്കിലും വരാനിരിക്കുന്ന മത്സരങ്ങൾ അവർക്ക് നിർണ്ണായകമാണ്. മുംബൈയും ചെന്നൈയും തമ്മിലുള്ള അടുത്ത മത്സരം ഈ പട്ടികയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. അതിനിടെ, മുംബൈ ചെന്നൈ പോരാട്ടത്തിന്റെ വീര്യം കുറഞ്ഞു എന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ആർ. അശ്വിൻ രംഗത്തെത്തി. ഐപിഎല്ലിലെ ഏറ്റവും വലിയ പോരാട്ടമായ മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തെ (IPL El Clásico) വിലകുറച്ചു കാണുന്നവർക്കെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ. ഇരു ടീമുകളും നിലവിൽ പോയിന്റ് പട്ടികയിൽ അല്പം പിന്നിലാണെങ്കിലും, ഈ പോരാട്ടത്തിന്റെ തീവ്രത കുറഞ്ഞെന്ന വിമർശകർക്ക് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ കൃത്യമായ മറുപടി നൽകി. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും വലിയ വൈര്യം ഇന്നും ഇവരുടേതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോൾ പോയിന്റ് പട്ടിക മാറാൻ ഇപ്പോഴും സാധ്യതകൾ കൂടുതലാണ് എന്ന വിശ്വാസത്തിലാണ് എല്ലാ ടീമുകളുടെയും ആരാധകർ.