ഐപിഎൽ 2026-ന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ക്യാപ്റ്റൻസി തർക്കം വീണ്ടും പുകയുന്നു. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവിനെ മുംബൈയുടെ നായകനാക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത് തുറന്നടിച്ചു. അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യയെ ക്യാപ്റ്റനാക്കുന്നത് ടീമിന്റെ ഭാഗ്യം മാറ്റാൻ സഹായിക്കുമെന്നാണ് ശ്രീകാന്തിന്റെ പക്ഷം. ലോകകപ്പ് നേടിയ നായകന്മാരായ രോഹിത്തും സൂര്യകുമാർ യാദവും ഹാർദിക്കിന് കീഴിൽ കളിക്കുന്നത് ശരിയാണോ എന്നും തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തി.
IPL 2026: സഞ്ജു നയിക്കും, ഷെയിൻ വോൺ മുതൽ ജയ്സ്വാൾ വരെ; തീ പാറുന്ന രാജസ്ഥാൻ ഡ്രീം ടീം റെഡി!
"ഹാർദിക് സ്വയം പദവി ഒഴിയണം"; ശ്രീകാന്തിന്റെ ഉപദേശം
മുംബൈ ഇന്ത്യൻസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഹാർദിക് പാണ്ഡ്യ തന്നെ മുൻകൈ എടുക്കണമെന്ന് ശ്രീകാന്ത് നിർദ്ദേശിച്ചു. "ഇതൊരു വിചിത്രമായ സാഹചര്യമാണ്. ലോകകപ്പ് നേടിയ രണ്ട് നായകൻമാർ (രോഹിതും സൂര്യയും) ഹാർദിക്കിന് കീഴിൽ കളിക്കുന്നു. ഹാർദിക് സ്വയം മാനേജ്‌മെന്റിനോട് പറയണം, 'സൂര്യ നയിക്കട്ടെ, ഞാൻ പിന്തുണയ്ക്കാം' എന്ന്. അങ്ങനെ ചെയ്താൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കും," ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും ഹാർദിക്കിന് കീഴിൽ മുംബൈയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. 2024-ൽ അവസാന സ്ഥാനത്തായ മുംബൈ കഴിഞ്ഞ വർഷം രണ്ടാം ക്വാളിഫയറിലാണ് പുറത്തായത്.

സൂര്യയുടെ 'ലക്കി' ഫാക്ടർ മുംബൈയ്ക്ക് ഗുണമാകുമോ?
ഇന്ത്യൻ ടീമിനെ നയിച്ച 52 മത്സരങ്ങളിൽ 40-ലും വിജയം നേടിക്കൊടുത്ത സൂര്യകുമാർ യാദവിന്റെ റെക്കോർഡ് അതിശയിപ്പിക്കുന്നതാണ്. ടി20 ലോകകപ്പ് 2026-ലെ കിരീട നേട്ടം സൂര്യയുടെ നായകമികവിനുള്ള അംഗീകാരമായിരുന്നു. "ഫ്രാഞ്ചൈസി ഉടമകളും ടീം മാനേജ്‌മെന്റും രോഹിത്, സൂര്യ, ഹാർദിക് എന്നിവരുമായി സംസാരിച്ച് ഒരു തീരുമാനമെടുക്കണം. സൂര്യയെ ക്യാപ്റ്റനാക്കിയാൽ ടീമിന്റെ ഭാഗ്യം തെളിയുമോ എന്ന് നോക്കാവുന്നതാണ്," ശ്രീകാന്ത് കൂട്ടിച്ചേർത്തു.
IPL 2026: കഴിഞ്ഞ രണ്ട് മാസമായി ഒന്നും ചെയ്യാത്ത ആൾക്ക് എന്ത് ജോലിഭാരം? രോഷാകുലനായി ആകാശ് ചോപ്ര
സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറിയതും പന്തിന്റെ തിരിച്ചുവരവും ഐപിഎൽ വാർത്തകളിൽ നിറയുന്നതിനിടെ മുംബൈ ഇന്ത്യൻസിലെ ഈ ക്യാപ്റ്റൻസി ചർച്ചകൾ ആരാധകർക്കിടയിൽ വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക്കിന് മുംബൈയിൽ ആ വിജയം ആവർത്തിക്കാൻ കഴിയാത്തതാണ് വിമർശകർക്ക് ആയുധമാകുന്നത്. 2024ൽ ഗുജറാത്തിൽ നിന്ന് മുംബൈയിൽ എത്തിച്ചതിന് ശേഷം ഹാർദിക്കിന് നാല് ദിക്കിൽ നിന്നും വിമർശനങ്ങളുടെ പേമാരിയാണ്. മുംബൈയെ അഞ്ച് തവണ ചാമ്പ്യൻ പട്ടത്തിലേക്ക് നയിച്ച രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ നായകനാക്കിയതിലായിരുന്നു ഏറ്റവും വലിയ പ്രതിഷേധം. പ്രതിഷേധങ്ങൾ ഊട്ടിയുറപ്പിക്കും വിധം 2024ൽ മുംബൈ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാൽ 2025ൽ രണ്ടാം ക്വാളിഫയറിലാണ് മുംബൈ പുറത്തായത്. മാർച്ച് 28-ന് ആരംഭിക്കുന്ന ഐപിഎൽ 2026-ൽ മുംബൈയെ ആര് നയിക്കുമെന്നത് ഇപ്പോഴും സസ്പെൻസായി തുടരുന്നു.