ഐപിഎൽ 2026 സീസൺ തുടങ്ങാൻ ഇനി ഏറെനാൾ ബാക്കിയുണ്ട്. കുറഞ്ഞത് ആറോ ഏഴോ മാസമെങ്കിലും ടീമുകൾക്ക് തയ്യാറെടുപ്പിനായി ലഭിക്കും. എന്നാൽ ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് വലിയൊരു ബോംബ് പൊട്ടിരിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ. രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങി എന്ന പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. വളരെ നേരത്തെ ആയി എന്നതിലുപരി അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം.
എങ്കിലും കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീമിനെ ഒഴിയാബാധ പോലെ വേട്ടയാടുന്ന സാഹചര്യത്തിൽ ദ്രാവിഡിന്റെ പുറത്തുപോകൽ ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനമാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ലെന്ന് വേണം പറയാൻ. എന്തെന്നാൽ ഇന്നോ നാളെയോ ഈ പ്രഖ്യാപനം ഉണ്ടാവുമെന്ന് തന്നെയാണ് അവർ കരുതിയത്.

ദ്രാവിഡിന്റെ പിൻവാങ്ങൽ
2024 സെപ്റ്റംബർ 6ന് പരിശീലക സ്ഥാനത്ത് നിയമിതനായതിന് ശേഷം ഒരു വർഷത്തിനുള്ളിൽ അവിടെ നിന്ന് പടിയിറങ്ങുകയാണ് ദ്രാവിഡ്. മുമ്പ് ക്യാപ്റ്റനും പരിശീലകനുമായി പ്രവർത്തിച്ചിരുന്ന ഫ്രാഞ്ചൈസിയിലേക്ക് ദ്രാവിഡിന്റെ തിരിച്ചുവരവ് കൂടുതൽ ദൈർഘ്യമേറിയതാവും എന്ന് കരുതിയവരുടെ കണക്കുകൂട്ടലുകൾ ഇതോടെ തെറ്റി.
ബാറ്റർ എന്ന നിലയിൽ രാജസ്ഥാൻ റോയൽസിനായി 46 മത്സരങ്ങൾ കളിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ദേശീയ ടീമിലെ തന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ഈ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് ടീം കാഴ്‌ചവച്ചത്. ദ്രാവിഡിന് കീഴിൽ 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അടുത്തിടെ നടന്ന ഒരു ഘടനാപരമായ അവലോകനത്തിന്റെ ഭാഗമായി, ഫ്രാഞ്ചൈസിയിൽ കൂടുതൽ വിശാലമായ ഒരു സ്ഥാനം ദ്രാവിഡിന് വാഗ്‌ദാനം ചെയ്തെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ ഇരുകൂട്ടരും തയ്യാറായിട്ടില്ല. കൃത്യമായ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.
സഞ്ജു ടീമിൽ തുടരുമോ?
രാഹുൽ ദ്രാവിഡ് ടീം വിട്ടതിന് പിന്നാലെ സഞ്ജു സാംസന്റെ ഭാവിയുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളാണ് ഉയരുന്നത്. നേരത്തെ സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുമായി ചർച്ചയിൽ ആണെന്നും ഉടൻ തന്നെ റോയൽസ് വിടുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമായിരുന്നു. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തിയത് സഞ്ജുവും ദ്രാവിഡും തമ്മിലുള്ള അകൽച്ചയാണ്.
നിലവിലെ സാഹചര്യത്തിൽ ദ്രാവിഡ് തന്നെ ടീം വിട്ടതോടെ സഞ്ജുവിന്റെ റോയൽസിലെ ഭാവി അവസാനിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. മാത്രമല്ല അടുത്തിടെ സിഎസ്കെ, കെകെആർ ടീമുകളുമായുള്ള സഞ്ജുവിന്റെ ചർച്ചകൾ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതാണ് താരം ആർആറിൽ തന്നെ തുടർന്നേക്കുമെന്ന സൂചന നൽകുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വൈകിയേക്കും എന്നാണ് വിവരം.
സീസണിലെ രണ്ടാം രാജി
2026ലെ മെഗാ ലേലത്തിന് മുമ്പ് ഒരു ഐപിഎൽ ഫ്രാഞ്ചൈസി വിടുന്ന രണ്ടാമത്തെ മുഖ്യ പരിശീലകനാണ് രാഹുൽ ദ്രാവിഡ്. കഴിഞ്ഞ മാസം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റുമായി വേർപിരിഞ്ഞിരുന്നു. ഇതോടെ ടൂർണമെന്റിലെ രണ്ട് പ്രധാന ഇന്ത്യൻ പരിശീലകരും തങ്ങളുടെ വിട്ടതിന്റെ നടുക്കത്തിലാണ് ആരാധകർ.
ഐപിഎൽ 2023ന് ടീമിനൊപ്പം മുമ്പ് ചേരുകയും കെകെആറിനെ 2024 കിരീടത്തിലേക്ക് നയിക്കുകയും ചെയ്‌ത വ്യക്തിയായിരുന്നു ചന്ദ്രകാന്ത പണ്ഡിറ്റ്. ആശിഷ് നെഹ്‌റയ്ക്ക് ശേഷം മുഖ്യ പരിശീലകനായി ഐപിഎൽ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായി മാറിയ പണ്ഡിറ്റ് ഇക്കുറി ടീം വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.