മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി വലിയ പ്രതീക്ഷകളോടെയാണ് ഹാർദിക് പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചെത്തിച്ചതും നായകസ്ഥാനം ഏൽപ്പിച്ചതും. എന്നാൽ ടീമിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും മാനേജ്‌മെന്റ് പുതിയൊരു വഴി തേടണമെന്നുമാണ് ആകാശ് ചോപ്ര വ്യക്തമാക്കുന്നത്.
തന്റ യൂട്യൂബ് ചാനലിലൂടെ ചോപ്ര പറഞ്ഞത് ഇങ്ങനെ: "മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയിൽ വലിയ നിക്ഷേപമാണ് നടത്തിയത്. എന്നാൽ ഇപ്പോൾ അവർ തങ്ങളുടെ തെറ്റുകൾ തിരുത്തേണ്ടതുണ്ട് . മുംബൈ ഇനിയൊരു പുതിയ വഴി തേടണം. അതുകൊണ്ടുതന്നെ അടുത്ത വർഷം ഒരു പുതിയ ക്യാപ്റ്റന് കീഴിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങിയാൽ ഞാൻ ഒട്ടും അത്ഭുതപ്പെടില്ല. ഇത്തവണ അല്പം കൂടി നീണ്ട ഒരു കാഴ്ചപ്പാട് മനസ്സിൽ വെച്ചുകൊണ്ട്, കുറച്ചുകൂടി പ്രായം കുറഞ്ഞ ഒരു യുവതാരത്തെ നായകസ്ഥാനത്തേക്ക് മുംബൈ പരിഗണിച്ചേക്കാം."

ഹാർദിക്കിന്റെ അൺഫോളോ വിവാദം: 'ഇതൊട്ടും പക്വതയില്ലാത്ത പെരുമാറ്റം' എന്ന് ചോപ്ര മൈതാനത്തെ പ്രകടനത്തിന് പുറമെ, ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അൺഫോളോ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും ആകാശ് ചോപ്ര തന്റെ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
"ഇതൊട്ടും പക്വതയില്ലാത്ത ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്. സോഷ്യൽ മീഡിയയിൽ ആരെ ഫോളോ ചെയ്തു, ആരെ അൺഫോളോ ചെയ്തു എന്നൊക്കെ നോക്കി നടക്കുന്നത് ശരിയായ രീതിയല്ല. നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളും സമവാക്യങ്ങളും ലോകത്തിന് മുന്നിൽ ഇങ്ങനെ പരസ്യമായി പ്രദർശിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഒരാളുമായി നിങ്ങൾക്ക് വിയോജിപ്പുകളോ തർക്കങ്ങളോ ഉണ്ടായാൽ പോലും അത് സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കരുത്. കാരണം അതിന്റെ ആഘാതം വളരെ വലുതായിരിക്കും, വെറുതെ ഒടുങ്ങാത്ത ഗോസിപ്പുകൾക്ക് അത് വഴിതുറന്നുകൊണ്ടേയിരിക്കും," ചോപ്ര കൂട്ടിച്ചേർത്തു. എന്നാൽ അൺഫോളോ വിവാദം വെറും ഫേക്ക് ന്യൂസ് മാത്രമാണെന്നും ഹാർദിക് അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നും നേരത്തെ മാധ്യമങ്ങളിലൂടെ തെളിഞ്ഞതാണ്.
ശ്രേയസ് അയ്യറുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ബദരീനാഥും, സിഎസ്കെ മാനേജ്‌മെന്റിനെതിരെ വിരേന്ദർ സെവാഗും വിമർശനങ്ങൾ ഉയർത്തുന്ന ഈ ഐപിഎൽ 2026 സീസണിൽ, മുംബൈ ക്യാമ്പിലെ ഈ അസ്വാരസ്യങ്ങൾ ആരാധകർക്കിടയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഈ സീസണിൽ ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് വലിയ ഫ്ലോപ്പ് ഷോയാണ് നടത്തിയിരിക്കുന്നത്. 12 മത്സരങ്ങളിൽ നിന്നും ടീമിന് വെറും 4 ജയങ്ങൾ മാത്രമാണ് നേടാനായത്. അതുകൊണ്ടുതന്നെ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് ടീം പിന്തള്ളപ്പെട്ടു. കഴിഞ്ഞ ചില മത്സരങ്ങളിലായി സൂര്യകുമാർ യാദവും ജസ്പ്രിത് ബുംറയുമെല്ലാമാണ് മുംബൈയെ നയിക്കുന്നത്. പരിക്ക് മൂലം ടീമിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും ഹാർദികിന്റെ അഭാവം ചൂണ്ടിക്കാട്ടുന്നത് അസ്വാരസ്യങ്ങളിലേക്ക് തന്നെയാണ്. അടുത്ത വർഷത്തെ മെഗാ ഓക്ഷനിൽ ഹാർദിക് പാണ്ഡ്യയെ റിലീസ് ചെയ്യാൻ തന്നെയാകും മുംബൈയുടെ തീരുമാനം.