ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ ഏറെ പ്രതീക്ഷയോടെ എത്തിയ ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ എത്തിയ ടീം കിരീടപ്രതീക്ഷ വച്ച് പുലർത്തിയിരുന്നു. എന്നാൽ അവർക്ക് പെരുമയ്ക്ക് ഒത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ടീം മുന്നേറുമെന്ന് കരുതിയെങ്കിലും താരങ്ങളുടെ മോശം ഫോമും ഭാഗ്യമില്ലായ്‌മയും ഒക്കെ രാജസ്ഥാന് വലിയ രീതിയിൽ തിരിച്ചടിയായിരുന്നു.
അതിനിടയിലാണ് നായകൻ സഞ്ജു സാംസണ് പരിക്കേറ്റത്. ഐപിഎൽ തുടങ്ങുന്നതിന് മുൻപ് തന്നെ സഞ്ജുവിനെ പരിക്ക് വലച്ചിരുന്നു. തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്റ്റ് പ്ലെയർ എന്നനിലയിൽ മാത്രമാണ് സഞ്ജു ടീമിൽ കളിച്ചത്. വിക്കറ്റ് കീപ്പറാവാനും സഞ്ജു മെനക്കെട്ടിരുന്നില്ല. വിരലിന് പറ്റിയ പരിക്ക് മൂലമായിരുന്നു സഞ്ജു നായകസ്ഥാനത്ത് നിന്ന് പോലും മാറി നിന്നത്. പകരം നയിച്ചതാവട്ടെ യുവതാരം റിയാൻ പരാഗ് ആയിരുന്നു.

ഇതോടെ തുടക്കത്തിൽ തന്നെ ടീം തളർച്ച നേരിട്ടിരുന്നു. ആദ്യ മത്സരങ്ങളിൽ തന്നെ തോൽവി വഴങ്ങുന്ന സാഹചര്യവും ടീമിനുണ്ടായി. നായകനായി സഞ്ജു തിരിച്ചെത്തിയതോടെ ടീം വീണ്ടും പഴയത് പോലെ ഉണർന്നു കളിച്ചിരുന്നു. പക്ഷേ ജോസ് ബട്ട്ലറെ പോലെയുള്ള താരങ്ങളുടെ അഭാവം രാജസ്ഥാൻ നിരയിൽ ഇക്കുറി വളരെ പ്രകടമായിരുന്നു. കൂടാതെ ഫിനിഷർ റോളിൽ കളിക്കുന്ന ഹെറ്റമെയ്ർ മോശം ഫോമിൽ ആയതും തിരിച്ചടിയായി.
ഇപ്പോഴിതാ ഇന്ത്യ-പാക് സംഘർഷം മൂലം നിർത്തിവച്ച ഐപിഎൽ വീണ്ടും തുടങ്ങിയപ്പോൾ രണ്ടാം ദിനമായി ഇന്നാണ് രാജസ്ഥാൻ റോയൽസ് വീണ്ടും കളത്തിൽ ഇറങ്ങുന്നത്. പ്ലേഓഫ് ബർത്തിനായി മല്ലിടുന്ന പഞ്ചാബ് കിംഗ്‌സ് ആണ് റോയൽസിന്റെ എതിരാളികൾ. ഇന്ന് ജയിച്ചാൽ രാജസ്ഥാന് പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെങ്കിലും അവസാന രണ്ട് മത്സരങ്ങൾ ജയിച്ച് തലയുയർത്തി മടങ്ങുക എന്നതാണ് റോയൽസിന്റെയും സഞ്ജുവിന്റേയും ലക്ഷ്യം.
ഇന്ന് സഞ്ജു ഇറങ്ങുമോ? താരം പറഞ്ഞത് ഇങ്ങനെ
ഇപ്പോഴിതാ ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസൺ കളിക്കുമോ എന്ന ചോദ്യമാണ് കൂടുതലായി ആരാധകർ ഉയർത്തുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ഒന്നും തന്നെ സഞ്ജു ടീമിന് വേണ്ടി കളിച്ചിരുന്നില്ല. ഇത് റോയൽസിന്റെ മുന്നോട്ടുള്ള പോക്കിനെ കാര്യമായി സ്വാധീനിച്ചിരുന്നു. ഇതോടെയാണ് അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു ഇറങ്ങുമോ എന്ന ചോദ്യവുമായി റോയൽസ് ആരാധകർ താരത്തിന് ചുറ്റും വട്ടമിട്ട് കറങ്ങുന്നത്.
സഞ്ജു തന്നെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. താൻ ഫിറ്റ്നസ് ടെസ്‌റ്റിൽ പാസായെന്നും റോയൽസിന് വേണ്ടി കളത്തിൽ ഇറങ്ങുമെന്നുമാണ് സഞ്ജു പറയുന്നത്. 'എന്റെ ഫിറ്റ്നസ് ടെസ്‌റ്റ് പാസായി, അതുകൊണ്ട് ഞാൻ ഗെയിമിന് ലഭ്യമാണ്. അതെ, 'നിരാശപ്പെടുത്തൽ' എന്നത് തീർച്ചയായും ശരിയായ പദമാണെന്ന് ഞാൻ കരുതുന്നു. ഡഗൗട്ടിൽ നിന്ന് ഗെയിമുകൾ കാണുന്നത് വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്' സഞ്ജു കുറിച്ചു.
നിർണായകമായ നിരവധി മത്സരങ്ങൾ എനിക്ക് നഷ്‍ടമായി, അത് കാര്യങ്ങൾ കൂടുതൽ ദുഷ്‌കരമാക്കി. മാനസികമായി, ടീം തോൽക്കുന്നത് കാണുന്നതും കളിക്കളത്തിൽ സംഭാവന നൽകാൻ കഴിയാത്തതും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇതെല്ലാം ഒരു ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ഞാൻ അത് മുൻകൈ എടുത്ത് പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണ്; സഞ്ജു കൂട്ടിച്ചേർത്തു.
ഇത്തവണത്തെ കടുത്ത പോരാട്ടം നടന്ന മത്സരങ്ങളിൽ തോൽവി വഴങ്ങേണ്ടി വന്നതിൽ നിരാശയുണ്ടെന്ന് സഞ്ജു പറയുന്നു. ടൂർണമെന്റ് എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്, അതിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഒരു പന്ത് കൊണ്ട് മത്സരം മാറാം. അവസാന പന്തിൽ നമ്മൾ നാല് ഗെയിമുകൾ തോറ്റു; എന്നാണ് സഞ്ജു പറയുന്നത്. എങ്കിലും ഇന്നത്തെ മത്സരത്തിൽ ജയം നേടാമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ രാഹുൽ ദ്രാവിഡും നായകൻ സഞ്ജുവും.