ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണാണ് പുരോഗമിക്കുന്നത്. മുൻധാരണകൾ ഒന്നാകെ തിരുത്തി എഴുതുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. പോയിന്റ് പട്ടികയിൽ മുന്നിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച വമ്പന്മാർ പലരും താഴേക്ക് പോയി. പകരം മുൻനിരയിൽ ഉള്ളതാവട്ടെ അധികമാരും പ്രതീക്ഷിക്കാത്ത ടീമുകളുമാണ്. അതുകൊണ്ട് തന്നെ ഐപിഎൽ കൂടുതൽ ആവേശഭരിതമാവുകയാണ്.
ഇക്കുറി വൻതുകയ്ക്ക് വിളിച്ചെടുത്തതിൽ ഇന്ത്യയിൽ നിന്നുള്ള താരങ്ങളും വിദേശതാരങ്ങളും ധാരാളമുണ്ട്. എന്നാൽ അവരിൽ പലരും പെരുമയ്‌ക്കൊത്ത പ്രകടനമല്ല കാഴ്‌ച വയ്ക്കുന്നത്. കോടികൾ മുടക്കിയിട്ടും ഫ്രാഞ്ചൈസികളെ ഒരർത്ഥത്തിലും സഹായിക്കാത്ത ചില താരങ്ങളുമുണ്ട് കൂട്ടത്തിൽ. അതിൽ പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങൾ ആരെന്ന് നോക്കാം. മൂന്ന് പേരാണ് പ്രധാനമായും ഇക്കുറി മോശം പ്രകടനം കാഴ്‌ചവച്ച മൂന്ന് വമ്പൻ താരങ്ങൾ.

രോഹിത് ശർമ്മ
മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ പേരുകളില്‍ ഒന്നായ രോഹിത് ശർമ്മയുടെ മോശം പ്രകടനം ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. 0, 8, 13, 17 എന്നീ സ്‌കോറുകള്‍ നേടിയ രോഹിത്, ടൂര്‍ണമെന്റില്‍ ഇതുവരെ 20 റണ്‍സ് കടക്കാന്‍ പോലും കഴിയാതെ വലയുകയാണ്. ഓപ്പണിംഗ് നേരിടുന്ന പ്രശ്‌നങ്ങൾ മധ്യനിര ബാറ്റർമാരെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. നിലവിൽ ടൂർണമെന്റിൽ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം പുറത്തെടുക്കാൻ രോഹിതിന് കഴിഞ്ഞിട്ടില്ല.
9.50 ശരാശരിയും 131 സ്ട്രൈക്ക് റേറ്റും മാത്രമുള്ള ഈ സീസൺ ഇതുവരെ ഇന്ത്യൻ ഇതിഹാസ താരത്തിന് ഒരു ദുരന്തമായിരുന്നു എന്ന് വേണം പറയാൻ. അടുത്ത മത്സരത്തിൽ നിന്ന് ആ സ്ഥാനം പോലും പിന്നിലാക്കാൻ അദ്ദേഹം ശ്രമിക്കുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. കാരണം മുംബൈ ഇന്ത്യൻസ് അദ്ദേഹം നൽകുന്ന തുടക്കങ്ങളെ വളരെയധികം ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്.
റിഷഭ് പന്ത്
27 കോടി രൂപ മുടക്കിയാണ് പന്തിനെ ഇക്കുറി ലഖ്‌നൗ സ്വന്തമാക്കിയത് എന്നോർക്കുമ്പോഴാണ് ഈ പരാജയത്തിന്റെ ആഴം കൂടുന്നത്. ടീമിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു പന്ത് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ കാഴ്‌ച വച്ചിട്ടുള്ള പന്തിന് പക്ഷേ ഐപിഎല്ലിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ലീഗിൽ ഇതുവരെ വെറും 19 റൺസ് മാത്രമാണ് താരം നേടിയത്, ക്യാപ്റ്റന് നിലവിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. എന്നാൽ ഒരു നായകൻ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്, മൂന്ന് മത്സരങ്ങളിലാണ് ടീം ജയിച്ചത്. പക്ഷേ ക്യാപ്റ്റൻസി പന്തിന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
യശസ്വി ജയ്‌സ്വാൾ
ഇന്ത്യൻ ക്രിക്കറ്റിലെ പോസ്‌റ്റർ ബോയ് എന്നറിയപ്പെടുന്ന യശസ്വി ജയ്‌സ്വാൾ 2025 ഐപിഎൽ സീസണിലേക്ക് വൈറ്റ്-ബോൾ പരിശീലനമൊന്നുമില്ലാതെയാണ് എത്തിയത് എന്ന കുറവുണ്ട്. അത് അദ്ദേഹത്തിന്റെ കളിയിൽ പ്രതിഫലിക്കുന്നുമുണ്ട്. കാരണം അദ്ദേഹത്തിന് ഇതുവരെ തന്റെ ടീമിനായി മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിയ്ക്കാൻ കഴിഞ്ഞിട്ടില്ല.
പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ അദ്ദേഹം ഫിഫ്റ്റി നേടിയിരുന്നു. എന്നാൽ മൊത്തത്തിൽ, കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ജയ്‌സ്വാളിന്റെ പ്രകടനം മങ്ങിയിട്ടുണ്ട്. 131 എന്ന സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിന്റെ മുൻകാല റെക്കോഡ് വച്ച് നോക്കുമ്പോൾ വളരെ ചെറുതാണ്. കളിച്ച 4 മത്സരങ്ങളിൽ ഇതുവരെ തന്റെ യഥാർത്ഥ കഴിവ് പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ.