ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റ് വീശിയ വൈഭവ് സൂര്യവംശി. തന്റെ കന്നി സീസണിൽ തന്നെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായാണ് വൈഭവ് കളം നിറയുന്നത്. തുടർ തോൽവികളിൽ പതറിയ, നായകൻ സഞ്ജു സാംസന്റെ അഭാവത്തിൽ ലക്ഷ്യമില്ലാതെ തുഴയുന്ന തോണിക്കാരെ പോലെയായ സംഘത്തിന് ഉണർവ് നൽകിയ പ്രകടനമായിരുന്നു താരം ഇന്നലെ നടത്തിയത്.
വെറുമൊരു വെടിക്കെട്ട് ഇന്നിംഗ്‌സ് എന്നതായിരുന്നില്ല വൈഭവിന്റെ പ്രകടനത്തിലെ പ്രത്യേകത. ഐപിഎല്ലിലെ ചില റെക്കോർഡുകൾ കൂടി താരം തന്റെ പേരിൽ എഴുതി ചേർക്കുകയുണ്ടായി. മത്സരത്തിൽ കേവലം 35 പന്തുകളിൽ നിന്നാണ് താരം സെഞ്ച്വറി കുറിച്ചത്. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇതോടെ വൈഭവ് സ്വന്തം പേരിലാക്കി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വെറും പതിനാല് വയസ് മാത്രമായിരുന്നു വൈഭവ് സൂര്യവംശിയുടെ പ്രായമെന്നതാണ് ഈ നേട്ടത്തെ മഹത്തരമാക്കുന്ന കാര്യം. ഗുജറാത്ത് ടൈറ്റൻസിന് എതിരെ ഇരുന്നൂറിൽ അധികം റൺസ് ചേസ് ചെയ്യവേയാണ് രാജസ്ഥാന് വേണ്ടി കുട്ടിക്രിക്കറ്റർ തന്റെ മികവ് തെളിയിച്ചത്. ഐപിഎല്ലിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയായിരുന്നു വൈഭവ് നേടിയത്. ഇത് രാജസ്ഥാന് ആശ്വാസ ജയവും സമ്മാനിച്ചു.
എന്നാൽ വൈഭവിന്റെ ഈ പ്രകടനം ക്രിക്കറ്റ് ആരാധകരെ വളരെയധികം സ്വാധീനിച്ചുവെന്ന് തന്നെ പറയണം. കാരണം ഈ ഒരൊറ്റ ദിവസം കൊണ്ട് മീമുകളിൽ നിറയെ വൈഭവിന്റെ കാര്യമാണ്. അടുത്ത കാലത്തൊന്നും ക്രിക്കറ്റ് ആരാധകർക്ക് ഇത്ര നല്ലവണ്ണം ആഘോഷിക്കാനുള്ള വക കിട്ടിയിരുന്നില്ലെന്ന് വേണം പറയാൻ. ഇതോടെ വൈഭവിന്റെ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
അതിനിടെ പലരും അറിയാത്തൊരു കാര്യമെന്തെന്നാൽ വൈഭവ് പെട്ടെന്ന് ഈ പദവിയിലേക്ക് എത്തിയതല്ലെന്നാണ്. വളരെയധികം ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഒക്കെ സഹിച്ചു തന്നെയാണ് താരം ഈ നേട്ടത്തിലേക്ക് എത്തിയത്. അതിനെ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് വൈഭവിന്റെ ബാല്യകാല പരിശീലകനായ മനീഷ് ഓജ.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈഭവ് സൂര്യവംശി തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ഭക്ഷണങ്ങളായ മട്ടണും പിസ്സയും ഒഴിവാക്കിയെന്നാണ് മനീഷ് ഓജ വെളിപ്പെടുത്തിയത്. മാത്രമല്ല വൈഭവ് സൂര്യവംശി ഇത്തിരി തടിച്ചതിന് പിന്നിലെ കാരണവും ഇത് തന്നെയാണെന്ന് മനീഷ് വെളിപ്പെടുത്തി.
അവന് മട്ടൺ കഴിക്കാൻ അനുവാദമില്ല. ഞാൻ അവന്റെ ഡയറ്റ് ചാർട്ടിൽ നിന്ന് പിസ്സയും ഒഴിവാക്കി. അവന് ചിക്കനും മട്ടണും വളരെ ഇഷ്‌ടമാണ്. അവൻ ഒരു കുട്ടിയാണ്, അതിനാൽ അവന് പിസ്സ വളരെ ഇഷ്‌ടമായിരുന്നു. പക്ഷേ ഇപ്പോൾ അവൻ അത് കഴിക്കാറില്ല. ഞങ്ങൾ അവന് മട്ടൺ കൊടുക്കുമ്പോൾ, എത്ര കൊടുത്താലും, അവൻ അത് മുഴുവൻ കഴിച്ചു തീർക്കുമായിരുന്നു. അതുകൊണ്ടാണ് അവൻ അൽപ്പം തടിച്ചതായി കാണപ്പെടുന്നത്; മനീഷ് പറയുന്നു.
വൈഭവ് സൂര്യവംശിയുടെ ഇഷ്‌ട താരം ആരാണെന്നും മനീഷ് വെളിപ്പെടുത്തി.വൈഭവിന് ബ്രയാൻ ലാറയോട് വലിയ ആരാധനയുണ്ടെന്ന് മനീഷ് ഓജ വെളിപ്പെടുത്തി. യുവരാജ് സിംഗിന്റെയും ലാറയുടെയും മിശ്രിതം ആൺ വൈഭവ് എന്നാണ് മനീഷ് ഓജ പറയുന്നത്. യുവരാജിന്റെ ആക്രമണോത്സുകത വൈഭവിനുണ്ടെന്നും, ഒരു ഭയവും ഇല്ലാത്ത ബാറ്ററാണ് അവനെന്നും മനീഷ് ഓജ കൂട്ടിച്ചേർത്തു.
അതേസമയം, 7 ഫോറുകളും 11 കൂറ്റൻ സിക്‌സറുകളും അടക്കമാണ് വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്നിംഗ്‌സിൽ 37 പന്തിൽ നിന്ന് വൈഭവ് സൂര്യവംശി 101 റൺസ് നേടി. ടി20 ക്രിക്കറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറിയിരുന്നു. കൂടാതെ രാജസ്ഥാന് നാണക്കേട് ഒഴിവാക്കി രണ്ട് പോയിന്റ് കൂടി നേടി കൊടുക്കാനും താരത്തിന് കഴിഞ്ഞു.