മികച്ച ഒരുപിടി യുവതാരങ്ങളെ വാർത്തെടുത്ത ടീമാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ചാമ്പ്യൻമാരായ അവർ ചെറുപ്രായത്തിൽ തന്നെ മികച്ച പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ ട്രെയിനിംഗുകൾ നൽകുകയും ചെയ്യുന്നതിൽ താൽപര്യം കാട്ടിയിരുന്നു. അത് മാത്രമല്ല മറ്റേത് ടീമിലെയും പ്രതിഭയുള്ള താരങ്ങളെ ടീമിലേക്ക് എത്തിക്കാനും അവർ എന്നും മുൻപന്തിയിൽ തന്നെ നിൽക്കാറുണ്ട്, അതാണ് അവരുടെ വിജയവും.
ഇപ്പോഴത്തെ ലോകമറിയുന്ന താരങ്ങളായ ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ഡ്യ തുടങ്ങിയ യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ ശക്തമായ പങ്കുവഹിച്ചത് മുംബൈ ഇന്ത്യൻസാണെന്ന് നിസംശയം പറയാം. അത് അവർ ഇപ്പോഴും തുടരുന്നുണ്ട്, മലയാളിയായ വിഘ്‌നേഷ് പുത്തൂർ അടക്കമുള്ളവർ അതിന് ഉദാഹരണമാണ്, പേരെ പറയാനാണെങ്കിൽ ഇനിയും താരങ്ങൾ ഏറെയുണ്ട്.

അക്കൂട്ടത്തിൽ മുംബൈ നിരയിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് തിലക് വർമ. ഇടംകൈയൻ ബാറ്ററായ തിലക് ബിഗ് ഹിറ്റർ എന്ന വിശേഷണത്തിന് അർഹനാണ്. കൂറ്റനടികൾക്ക് പേരുകേട്ട താരമാണ് തിലക്. മുംബൈയുടെയും ഇന്ത്യൻ ദേശീയ ടീമിന്റെയും ചില വിജയങ്ങൾക്ക് പിന്നിൽ തിലകിന്റെ ബാറ്റിങ് മികവുണ്ടായിരുന്നു.
അടുത്തിടെ തിലക് വർമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയൊരു വിവാദമായിരുന്നു താരത്തെ ബാറ്റിങിന് ഇടയിൽ നിന്ന് തിരിച്ചുവിളിച്ചത്. റിട്ടയേർഡ് ഔട്ട് എന്ന് പേരുള്ള ഈ പുറത്താകൽ ശരിക്കും പറഞ്ഞാൽ തിലകിനെ നാണം കെടുത്തിയിരുന്നു. കൂറ്റൻ സ്‌കോർ ചേസ് ചെയ്യുന്നതിനിടയിൽ പന്ത് കണക്‌ട് ചെയ്യാൻ തിലക് വർമ വല്ലാതെ വിഷമിച്ചതോടെയാണ് താരത്തെ തിരിച്ചുവിളിച്ചത്.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ മോശം വാക്കുകൾ തിലകിനെതിരെ പ്രയോഗിച്ചെന്നും ചില വാർത്തകൾ വന്നിരുന്നു. 204 റൺസ് എന്ന സ്‌കോർ പിന്തുടരുന്നതിനിടെയാണ് സംഭവികാസങ്ങൾ എല്ലാം ഉണ്ടായത്. എന്നാൽ സംഭവത്തിൽ തിലകിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. കഴിവുറ്റ ഒരു പ്രതിഭയുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയെന്നാണ് ഇതിനെ ചിലർ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ തിലക് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
'ഒന്നുമില്ല, ടീമിന്റെ ലക്ഷ്യത്തിന് വേണ്ടിയാണ് അവർ തീരുമാനമെടുത്തതെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. അതിനാൽ തന്നെ ഞാൻ അതിനെ പോസിറ്റീവായി എടുത്തു, നെഗറ്റീവ് രീതിയിൽ എടുത്തില്ല. പക്ഷേ പ്രധാന കാര്യം നിങ്ങൾ അതിനെ എങ്ങനെ എടുക്കുന്നു എന്നതാണ്. അത് കൂടുതൽ പ്രധാനമാണ്' തിലക് ഡൽഹിക്കെതിരായ മത്സരത്തിന് ശേഷം പ്രതികരിച്ചു.
'അപ്പോൾ ഞാൻ അങ്ങനെയാണ് ചിന്തിച്ചത്. ഞാൻ എവിടെ ബാറ്റ് ചെയ്‌താലും കംഫർട്ടബിൾ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാൻ പരിശീലകനോടും സ്‌റ്റാഫിനോടും പറഞ്ഞു, 'വിഷമിക്കേണ്ട. നിങ്ങൾ എന്നെ എവിടെ കളിപ്പിച്ചാലും എനിക്ക് പ്രശ്‌നമില്ല, എന്റെ പരമാവധി ഞാൻ നൽകും' താരം കൂട്ടിച്ചേർത്തു.