ഐപിഎല്ലിൽ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ തന്നെ മിന്നും ഫോമിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പൂരൻ. താരത്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് കരുത്തരായ സൺ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ അനായാസ ജയവുമായി എൽഎസ്‌ജി വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും എൽഎസ്‌ജിക്ക് സാധിച്ചു.
പൂരന്റെ മികവ് തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വെറും 26 പന്തുകളിൽ 70 റൺസാണ് താരം നേടിയത്. ഈ സീസണിൽ ഇത് തുടർച്ചയായ രണ്ടാം അർധസെഞ്ചറി എന്ന നേട്ടം കൂടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അത് മാത്രമല്ല താരത്തിന്റെ അവസാന അഞ്ച് ഐപിഎൽ ഇന്നിംഗ്‌സുകൾ എടുത്ത് നോക്കിയാൽ ഞെട്ടിക്കുന്ന കണക്കുകളാവും കാണുക.

അഞ്ച് ഇന്നിംഗ്‌സുകളിൽ നാലെണ്ണത്തിലും അർധ സെഞ്ച്വറിയാണ് താരം കുറിച്ചത്. അർധസെഞ്ച്വറി നേടാത്ത ഇന്നിംഗ്‌സിൽ ആവട്ടെ താരം പുറത്തായിട്ടുമില്ല. 48*(26), 61(27), 75(29), 75(30), 70(26) എന്നിങ്ങനെയാണ് പൂരന്റെ അവസാന ഇന്നിംഗ്‌സുകളുടെ കണക്കുകൾ. അതും ഗംഭീര സ്ട്രൈക്ക് റേറ്റ് നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഇക്കുറി മികച്ച ഫോമിൽ ബാറ്റ് വീശുന്ന താരം അവിഭാജ്യഘടകമായി മാറിയതിന് പിന്നാലെ മുൻ എൽഎസ്‌ജി മെന്റർ കൂടിയായ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിക്കോളാസ് പൂരൻ 2023 മിനി താരലേലത്തിലാണ് ലക്‌നൗ ടീമിലേക്ക് വരുന്നത്. അതും 16 കോടി എന്ന വൻതുകയാണ് അവർ മുടക്കിയത്.
മോശം ഫോമിലുള്ള താരത്തെ ഇത്രയധികം തുക നൽകി വാങ്ങിയതിൽ എൽഎസ്‌ജി മാനേജ്‌മെന്റ് ഏറെ പഴികേട്ടിരുന്നു. എന്നാൽ അതൊക്കെയും തിരുത്തി കുറിച്ചുകൊണ്ടാണ് ടീമിനെ താരം മുന്നോട്ട് നയിക്കുന്നത്. ആ വർഷത്തെ പതിനാറ് കോടിക്ക് അപ്പുറം 21 കോടിയാണ് താരത്തെ നിലനിർത്താനായി ടീം മുടക്കിയത്. അത്രമേൽ എൽഎസ്‌ജി ടീമിൽ നിർണായക സാന്നിധ്യമായി പൂരൻ മാറിയെന്നതാണ് പ്രധാന കാര്യം.
ഗംഭീറിന്റെ വാക്കുകൾ ശരിയാവുന്നു എന്ന് വേണം കരുതാൻ. താരത്തിന്റെ മുൻ സീസണുകളിൽ പ്രകടനം കണക്കിലെടുക്കാതെയാണ് വാങ്ങുന്നത് എന്നായിരുന്നു ഗംഭീർ പറഞ്ഞത്. 'കഴിഞ്ഞ ഐപിഎൽ സീസണിൽ അദ്ദേഹം എന്താണ് ചെയ്‌തതെന്ന് ഞങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല. അദ്ദേഹത്തിന്റെ കഴിവ് മാത്രമായിരുന്നു നോക്കിയത്. അദ്ദേഹത്തെപ്പോലുള്ള ഒരാൾ, അതുപോലെ പ്രതിഭയുള്ള ഒരാൾ ഞങ്ങൾക്ക് വേണമെന്ന് വ്യക്തമായിരുന്നു' എന്നായിരുന്നു ഗംഭീർ പറഞ്ഞത്.
'അദ്ദേഹത്തിന് 26-27 വയസ്സുണ്ട്, ഒരുപക്ഷേ അദ്ദേഹം ഇവിടെ നിന്ന് ഉയരാൻ തുടങ്ങും. നിങ്ങൾ എത്ര റൺസ് നേടുന്നു എന്നതല്ല, അതിന്റെ സ്വാധീനത്തെക്കുറിച്ചാണ്. അദ്ദേഹത്തിന് 3-4 മത്സരങ്ങൾ ജയിക്കാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന് ആ കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. എത്ര കളിക്കാർക്ക് ആദ്യ 4 സ്ഥാനങ്ങളിലും 6-7 സ്ഥാനങ്ങളിലും കളിക്കാനുള്ള കഴിവുണ്ട്. നിക്കോളാസിന് അതിന് കഴിയും' ഗംഭീർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 499 റൺസാണ് നിക്കോളാസ് പൂരൻ നേടിയത്. ഇത് താരത്തിനെ ടീമിലേക്ക് എടുത്ത എൽഎസ്‌ജി മാനേജ്‌മെന്റിന്റെയും ഗൗതം ഗംഭീറിന്റെയും പ്രതീക്ഷകൾക്ക് ഒത്തതായിരുന്നു. ഇക്കുറിയും അതേ മികവ് തന്നെ തുടരുന്ന സാഹചര്യത്തിൽ ടീം നിക്കോളാസ് പൂരനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.