ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് അവസാന രണ്ട് കളികളും ജയിച്ചു മടങ്ങാനുള്ള ലക്ഷ്യത്തോടെയാണ് ഇന്നലെ പഞ്ചാബിനെതിരെ ഇറങ്ങിയത്. എന്നാൽ പതിവ് തെറ്റിക്കാതെ മത്സരത്തിന്റെ അവസാനം പടിക്കൽ കലമുടയ്ക്കുന്ന രീതി ആവർത്തിച്ചുകൊണ്ട് അവർ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കുകയാണ് ആരാധകർ.
കൂറ്റൻ സ്‌കോർ പിന്തുടരുമ്പോൾ കാണിക്കേണ്ട എല്ലാ ഉത്തരവാദിത്തവും കാട്ടിയ ഓപ്പണിംഗ് ബാറ്റർമാർ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോൾ പിന്നാലെ വന്നവർക്ക്, അതിൽ നായകൻ സഞ്ജു ഉൾപ്പെടെ പതറിയതോടെയാണ് ടീം തോൽവി വഴങ്ങിയത്. ഇതിന് പിന്നാലെ സഞ്ജു നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പരിക്കിന് ശേഷം ഒരുപാട് കളികളിൽ പുറത്തിരിക്കേണ്ടി വന്ന സഞ്ജുവിന്റെ മടങ്ങിവരവായിരുന്നു ഈ മത്സരം.

മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റൻസി ഭേദപ്പെട്ടതായിരുന്നു. ടീമിലെ പരിചയസമ്പന്നരായ താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു സഞ്ജുവിന്റെ മത്സര ശേഷമുള്ള വാക്കുകൾ. മുൻപ് ഒരിക്കലും സഞ്ജു നടത്താത്ത തരത്തിലുള്ള വിമർശന സ്വരമുള്ള പരാമർശങ്ങളാണ് ഇന്നലെ താരത്തിൽ നിന്നുണ്ടായത്.
മത്സരശേഷം സംസാരിച്ച സഞ്ജു സാംസൺ, ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ടീമിന് അതേ വേഗതയിൽ തുടരാൻ കഴിഞ്ഞില്ലെന്നും മൊമന്റം നിലനിർത്താൻ സാധിച്ചില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയത്. 'ഞങ്ങൾ വളരെ നന്നായി ആരംഭിച്ചു, പവർപ്ലേയിൽ 90 റൺസ് നേടിയ ഓപ്പണർമാരിൽ നിന്ന് കൂടുതലൊന്നും ആവശ്യപ്പെടാൻ കഴിയില്ല. പവർപ്ലേയിൽ ഞങ്ങൾക്ക് ലഭിച്ച വേഗത നിലനിർത്താൻ പിന്നീട് കഴിഞ്ഞില്ല' സഞ്ജു പറഞ്ഞു.
ബാറ്റ് ചെയ്യാൻ പറ്റിയ ഗ്രൗണ്ട് ആയിരുന്നതിനാൽ തന്നെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുന്ന ഒന്നായിരുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു. 'ഇന്ന് ലക്ഷ്യം കൈവരിക്കാൻ സാധിക്കുമായിരുന്നു. ഇന്നത്തെ വിക്കറ്റ് തികച്ചും വ്യത്യസ്‌തമായിരുന്നു. ഞങ്ങൾക്ക് ഉണ്ടായിരുന്ന തരത്തിലുള്ള പവർ-ഹിറ്റർമാർക്കൊപ്പം അത് പിന്തുടരാവുന്ന ഒരു സ്കോറായിരുന്നു' സഞ്ജു പറഞ്ഞു.
പരിചയസമ്പന്നരായ കളിക്കാരെ സഞ്ജു സാംസൺ രൂക്ഷമായി വിമർശിച്ചു. മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നതിനും ടീമിനെ ഫിനിഷിംഗ് ലൈൻ കടത്തുന്നതിനുമുള്ള ഉത്തരവാദിത്തം അവർ ഏറ്റെടുക്കണമെന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. ആദ്യമായാണ് സഞ്ജു ഇത്തരത്തിൽ ടീമിലെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് പ്രതികരിക്കുന്നത്.
'ഒരു കാര്യം ഉറപ്പിച്ചു പറയാൻ അൽപ്പം ബുദ്ധിമുട്ടാണ്, നമ്മൾ ജോലി പൂർത്തിയാക്കണം. പരിചയസമ്പന്നരായ ഒന്നോ രണ്ടോ പേർ ഉത്തരവാദിത്തം ഏറ്റെടുത്ത് അവരുടെ ജോലി ചെയ്യണം. തീർച്ചയായും വരാനിരിക്കുന്ന സീസണിൽ ഒരുപാട് മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്. നമുക്ക് അധികം ശ്രമിക്കാൻ കഴിയില്ല, പ്രഥമ പരിഗണന സിഎസ്‌കെയുമായി നടക്കാനിരിക്കുന്ന മത്സരത്തിനാണ്' സഞ്ജു കൂട്ടിച്ചേർത്തു.
ഇതോടെ ടീമിലെ ആരെയാണ് സഞ്ജു ലക്ഷ്യമിട്ടതെന്ന ചോദ്യമാണ് ഉയരുന്നത്. ഈ സീസണിലെ മത്സരങ്ങൾ എടുത്താൽ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ച പരിചയസമ്പന്നരിൽ ഒരാൾ ഫിനിഷർ ഹെറ്റ്മയർ ആണെന്നതാണ് വാസ്‌തവം. രാജസ്ഥാനെ ജയിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പ്രകടനവും താരത്തിൽ നിന്നും ഉണ്ടായിട്ടില്ല.
ഫിനിഷർ റോളിൽ കളിക്കുന്ന താരം ഒരു മത്സരത്തിൽ പോലും തന്റെ കർത്തവ്യം കൃത്യമായി നിർവഹിച്ചിട്ടില്ല എന്നതാണ് വിമർശനം. പഞ്ചാബിനെതിരായ മത്സരത്തിലും താരം ശോഭിച്ചിരുന്നില്ല. മാത്രമല്ല അവസാന നിമിഷം റൺ റേറ്റ് കുത്തനെ ഇടിയാൻ കാരണമായത് ഹെറ്റ്മയറിന്റെ വേഗം കുറഞ്ഞ ഇന്നിംഗ്‌സ് കൂടിയായിരുന്നു. ഇതോടെയാണ് സഞ്ജു ലക്ഷ്യമിട്ടത് താരത്തെയാണോ എന്ന ചോദ്യം ഉയരുന്നത്.
അതേസമയം ഒന്നാം പാദത്തിൽ ഏപ്രിൽ 5ന് മുള്ളൻപൂരിൽ നടന്ന ഐപിഎൽ 2025ലെ 18-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ 50 റൺസിന്റെ വിജയം നേടിയ രാജസ്ഥാനാണ് ഇവിടെ പതറിയത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ബോർഡിൽ 219/5 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ അവരുടെ ബൗളർമാർ രാജസ്ഥാൻ റോയൽസിനെ 209/7 എന്ന നിലയിൽ ഒതുക്കുകയായിരുന്നു.