ഇന്ത്യൻ പ്രീമിയർ പതിനെട്ടാം സീസണിന് കൊടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് മാസത്തിലധികം നീണ്ടുനിന്ന പോരാട്ടങ്ങൾക്ക് ഒടുവിൽ പ്ലേ ഓഫിൽ എത്തിയ ടീമുകൾ ഏതൊക്കെയെന്ന് വ്യക്തമായി കഴിഞ്ഞു. ആദ്യഘട്ടത്തിൽ മികച്ചുനിന്ന പലരും പിന്നിലേക്ക് പോയപ്പോൾ അവിടെ പതറിയ ചില ടീമുകൾ അപ്രതീക്ഷിത കുതിപ്പിലൂടെ രണ്ടാം പകുതിയിൽ മുന്നേറ്റം കുറിക്കുകയും പ്ലേ ഓഫിലേക്ക് ഇരച്ചുകയറുകയും ചെയ്‌തിരുന്നു.
അതിൽ മുന്നിലാണ് മുംബൈ എങ്കിൽ വിപരീത ദിശയിലേക്ക് സഞ്ചരിച്ച ടീമാണ് ഡൽഹി ക്യാപിറ്റൽസ്. അങ്ങനെ എല്ലാ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കാത്തിരുന്ന പ്ലേ ഓഫ് ഫിക്‌സചർ എത്തിയിട്ടുണ്ട്. ഒന്നാം ക്വാളിഫയറിൽ കരുത്തരായ ആർസിബി പഞ്ചാബ് കിങ്സിന് എതിരെയാണ് പോരിന് ഇറങ്ങുക. ഇരു ടീമുകളും ആദ്യം മുതൽ മികച്ച പ്രകടനം നടത്തിയാണ് മുന്നേറിയത്.

ഇവർക്ക് അർഹിച്ച അംഗീകാരം എന്ന് തന്നെ ഇതിനെ വിളിക്കാം.എല്ലാ ടീമുകളുടെയും ഫേവറൈറ്റ് അല്ലെങ്കിൽ സ്വപ്‌ന സ്പോട്ടിലാണ് അവർ നിൽക്കുന്നത് എന്നതാണ് പ്രത്യേകത.ഐപിഎൽ രീതികൾ അനുസരിച്ച് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്വാളിഫയർ 1 എന്ന സെമിഫൈനൽ ആയിരിക്കും കളിക്കേണ്ടി വരിക.
അതായത് ഇത് ശരിക്കും ഒരു സെമി തന്നെയാണ് എന്ന് അർത്ഥം. തോറ്റാൽ ഒരു അവസരം കൂടി ലഭിക്കുമെന്ന് കൂടി ഇതിന് അർത്ഥമുണ്ട്. ഒന്നാം ക്വാളിഫയറിൽ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനൽ കളിക്കാമെങ്കിൽ തോൽക്കുന്ന ടീം എലിമിനേറ്ററിൽ നിന്ന് ജയിച്ചുവരുന്ന ടീമിനോട് വീണ്ടും ഏറ്റുമുട്ടും. അതിലൂടെ ഫൈനലിൽ എത്താൻ ഒരു അവസരം കൂടി അവർക്ക് ലഭിക്കുന്നു.
പഞ്ചാബ്-ആർസിബി മത്സരത്തിന് മഴ ഭീഷണിയോ?
മത്സരത്തിൽ മഴ വില്ലനാവരുത് എന്ന് ഇരു ടീമുകളും ആഗ്രഹിക്കും. ഒരു സന്തോഷ വാർത്ത എന്തെന്നാൽ മെയ് 29 ന് ചണ്ഡിഗഡിൽ മഴയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നതാണ്. എങ്കിലും മഴ പെയ്‌താൽ, മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാൽ, അത് ആർസിബിക്ക് വലിയ തിരിച്ചടിയാകും എന്നതാണ് പ്രധാന കാര്യം. പിബികെഎസിനെ സംബന്ധിച്ച് അതിൽ ടെൻഷൻ ആവശ്യമില്ല.
കാരണം, ലീഗിന്റെ നിയമം അനുസരിച്ച് പട്ടികയിൽ ഉയർന്ന സ്ഥാനം നേടുന്ന ടീം ഫൈനലിലേക്ക് മുന്നേറും. ക്വാളിഫയർ 1ന് റിസർവ് ദിനമില്ല, അതിനാൽ മഴ കളിയെ തടസപ്പെടുത്തിയാൽ, പിബികെഎസ് ഫൈനലിന് യോഗ്യത നേടും. എങ്കിലും ആർസിബിക്ക് വീണ്ടും ഒരു അവസരം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. അവിടെയും മഴ വില്ലനായാൽ ശേഷിക്കുന്നവരിൽ ഏത് ടീമായാലും ആർസിബിക്ക് ഭയം വേണ്ട, അവർ നേരിട്ട് ഫൈനലിൽ കടക്കും.
എലിമിനേറ്ററിൽ മുംബൈയും-ഗുജറാത്തും ഏറ്റുമുട്ടും
പ്ലേഓഫിലേക്ക് യോഗ്യത നേടിയ മറ്റ് രണ്ട് ടീമുകളാണ് ഗുജറാത്തും മുംബൈയും. ടൂർണമെന്റിൽ ജിടി വളരെയധികം സമയം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു, എന്നാൽ റൺ റേറ്റ് കുറവായതിനാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ അവർക്ക് കഴിഞ്ഞില്ല. അവസാന രണ്ട് മത്സരങ്ങളിൽ സിഎസ്‌കെയോടും എൽഎസ്‌ജിയോടും ഉണ്ടായ തോൽവികളും അവരെ പിന്നോട്ട് വലിച്ചു. അവർക്കിപ്പോൾ മുംബൈയെ ആണ് നേരിടേണ്ടത്.
മറുവശത്ത് മുംബൈ സീസണിൽ ഒരു റോളർ കോസ്‌റ്റർ റൈഡാണ് നടത്തിയതെന്ന് നിസംശയം പറയാം. സീസണിലെ മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം, രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് പ്ലേഓഫിലേക്ക് യോഗ്യത നേടുകയായിരുന്നു അഞ്ച് വട്ടം ചാമ്പ്യൻമാരായ അവർ. എലിമിനേറ്ററിലെ വിജയികൾ ആർസിബിയും പിബികെഎസും തമ്മിലുള്ള ക്വാളിഫയർ 1ൽ പരാജയപ്പെടുന്ന ടീമിനെയാണ് നേരിടുക.