IPL 2025: ഐപിഎല്ലിൽ ബൗളർമാർക്ക് ഒരു അവാർഡും കിട്ടാറില്ലെന്ന് അശ്വിൻ, ആരെയോ കുത്തിപറയും പോലെ..!
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടിന്റെ നിറവിൽ എത്തി നിൽക്കുകയാണ് ഈ സീസണിൽ. കഴിഞ്ഞ പതിനേഴ് സീസണുകളിലായി ലോക ക്രിക്കറ്റിൽ തന്നെ എണ്ണമറ്റ നേട്ടങ്ങളും റെക്കോർഡുകൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചധികം സീസണുകളിലായി ഐപിഎൽ സമ്പൂർണമായി ബാറ്റർമാർക്ക് അനുകൂലമായ ഇടമായി മാറിയെന്ന വിമർശനം ശക്തമാണ്. ക്രിക്കറ്റിന് പൊതുവെ ഉണ്ടായ മാറ്റത്തിന്റെ കൂടി ഫലമാണ് ഇതെന്ന് വേണം കരുതാൻ.
പലവിധ കാരണങ്ങളാൽ ഐപിഎല്ലിലെ പല മത്സരങ്ങൾക്കും ബൗളർമാരുടെ ശവപ്പറമ്പായി മാറുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളത്. ഇത് വലിയ രീതിയിലുള്ള ചോദ്യമാണ് ഉയർത്തുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ സ്‌പിന്നറും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായി രവിചന്ദ്രൻ അശ്വിനും ഈ വിമർശനം ഉയർത്തുകയാണ്. ഐപിഎൽ അവാർഡ് നിർണയ കമ്മിറ്റിയെ പരിഹസിച്ചുകൊണ്ടാണ് അശ്വിന്റെ അഭിപ്രായപ്രകടനം.

ആർസിബിക്കെതിരായ നിർണായക മത്സരത്തിനായി ചെന്നൈ ഇറങ്ങുന്നതിന് മുന്നോടിയായാണ് അശ്വിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ബൗളർമാർക്ക് ഒരു അംഗീകാരവും നൽകാത്ത നടപടി ചൂണ്ടിക്കാട്ടിയാണ് അവാർഡ് ദാന ചടങ്ങുകളെ അശ്വിൻ പരിഹസിച്ചത്. പൊതുവെ ഉയർന്ന സ്കോറിംഗ് മത്സരങ്ങളാണ് ആദ്യ ദിനങ്ങളിൽ തന്നെ കാണാൻ കഴിയുന്നത്. ഇതിന് പിന്നാലെയാണ് അശ്വിൻ വിമർശനവുമായി വരുന്നത്.
ഇപ്പോഴത്തെ ഐപിഎൽ അവാർഡ് ദാന ചടങ്ങുകളിൽ, ഇരു ടീമുകളിലെയും ഏകദേശം 50 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള അവാർഡുകൾ ലഭിക്കാറുണ്ടെന്നും, എന്നാൽ ആരെങ്കിലും നന്നായി പന്തെറിഞ്ഞാൽ അവർക്ക് ഒരു അവാർഡും ലഭിക്കില്ലെന്നുമാണ് അശ്വിൻ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അശ്വിന്റെ പ്രതികരണം.
'നിങ്ങൾ സൂപ്പർ സ്ട്രൈക്കർക്ക് അവാർഡ് കൊടുക്കുന്നു, സൂപ്പർ ഫോറിനുമുണ്ട്, സൂപ്പർ സിക്‌സറിനും അവാര്ഡുണ്ട്, എല്ലാത്തിനുമുണ്ട്. എന്നാൽ അവാർഡ് സൂപ്പർ ബോളിന് മാത്രം ഇല്ല. ഒരുകാലത്ത് വേഗതയേറിയ പന്തിന് അവാർഡ് ഉണ്ടായിരുന്നു. ആ പന്ത് സിക്‌സർ പറത്തിയിരിക്കാം,എന്നിട്ടും ആ വ്യക്തിക്ക് അവാർഡ് ലഭിക്കും' അശ്വിൻ പറഞ്ഞു.
ബൗളർ പന്തുമായി ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോകുന്ന കാലം അത്ര ദൂരെയല്ല. ഞങ്ങൾ പന്തെറിഞ്ഞില്ലെങ്കിൽ എങ്ങനെ അത് അവർ അടിക്കും; അശ്വിൻ ചോദിച്ചു. നേരത്തെ തന്നെ ഐപിഎല്ലിനെ കുറിച്ച് സമാനമായ അഭിപ്രായവുമായി പല താരങ്ങളും രംഗത്ത് വന്നിരുന്നു. ബ്രോഡ്‌കാസ്‌റ്റർമാരുടെ താൽപ്പര്യത്തിന് അനുസരിച്ച് വിവിധ തീരുമാനങ്ങൾ എടുക്കുന്നത് വഴി വൻ റൺസ് ഒഴുക്കാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
സമാനമായ അഭിപ്രായവുമായി ഗുജറാത്ത് ടൈറ്റൻസ് താരം കാഗിസോ റബാഡയും രംഗത്ത് വന്നിരുന്നു. ഉയർന്ന സ്‌കോറുകൾ പിറക്കുന്നതിനോട് എതിർപ്പില്ലെന്നും അടുത്ത കാലത്തായി പക്ഷേ ഇവ വല്ലാതെ വർധിച്ചുവെന്നും താരം പറയുന്നു. ബൗളർമാർക്കും ബാറ്റർമാർക്കും ഇടയിലൊരു സന്തുലിസ്‌താവസ്ഥ വരണമെന്നാണ് റബാഡ പറഞ്ഞത്. ഈ ആശങ്ക തന്നെയാണ് അശ്വിനും ഉന്നയിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications