ഐപിഎൽ അവസാന ലാപ്പിലേക്ക് അടുക്കുംതോറും മത്സരങ്ങൾക്ക് വെറും വാശിയും കൂടുകയാണ്. ശരിക്കും പറഞ്ഞാൽ ഒരു ഐപിഎൽ സീസണിനെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമായ അവസാനമാണ് ഇക്കുറി കാത്തിരിക്കുന്നതെന്ന് വ്യക്തമാണ്. കാരണം ആറോളം ടീമുകളാണ് ഇത്തവണ അവസാന നാലിൽ ഇടംപിടിക്കാനായി മത്സരിച്ചു കൊണ്ടിരിക്കുന്നത്. അത് പലപ്പോഴും ഐപിഎല്ലിൽ അത്ര പതിവുള്ള കാര്യമല്ല.
ഒരു ജയമോ തോൽവിയോ മാത്രം മതി ചില ടീമുകളുടെ സാധ്യത വർധിപ്പിക്കാനും അത് പൂർണമായി ഇല്ലാതാക്കാനും. ഇക്കാരണത്താൽ തന്നെ കടുത്ത പോരാട്ടമാണ് ടീമുകൾ കാഴ്‌ച വയ്ക്കുന്നത്. പല ടീമുകൾക്കും ശേഷിക്കുന്നത് ഇനി രണ്ടോ മൂന്നോ മത്സരമാണ്. ചിലർക്ക് അത് മുഴുവൻ ജയിക്കേണ്ട സാഹചര്യമാണ്.

അങ്ങനെ നോക്കുമ്പോൾ പ്രവചനങ്ങൾക്ക് അതീതമാണ് ഇത്തവണത്തെ ഐപിഎൽ എന്നത് യാതൊരു സംശയവും കൂടാതെ പറയാൻ കഴിയുന്നൊരു കാര്യമാണ്. ഇന്നലെ നടക്കാനിരിക്കുന്ന മത്സരം തന്നെ ഇതിന് ഉദാഹരണമാണ്. ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം പുനരാരംഭിച്ച ഐപിഎല്ലിലെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. എന്നാൽ കനത്ത മഴയും മോശം കാലാവസ്ഥയും ഉണ്ടായതോടെ പൂർണമായും മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമായി.
ഇക്കുറി ഏറ്റവും കൂടുതൽ കിരീടപ്രതീക്ഷ വയ്ക്കുന്ന ടീമുകളിൽ ഒന്നായ ആർസിബിയും കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്തയും ആയിരുന്നു ഇന്നലെ ഏറ്റുമുട്ടാനിരുന്നത്. എന്നാൽ ഒരു പന്ത് പോലും എറിയാതെയാണ് മത്സരം അവസാനിപ്പിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമാണ് ലഭിച്ചത്.
ആർസിബി അടുത്തു, കെകെആർ അകന്നു
ഇത്തവണത്തെ ഐപിഎല്ലിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ കെകെആർ ഔദ്യോഗികമായി പുറത്തായ കാഴ്‌ചയാണ് ഇന്നലെ കണ്ടത്. ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്താമെന്നായിരുന്നു കെകെആർ കണക്കുകൂട്ടിയത്. എന്നാൽ ആ പ്രതീക്ഷകളെ മുഴുവൻ അസ്ഥാനത്താക്കിയാണ് മഴ രസംകൊല്ലിയായത്. ഒരു പോയിന്റ് ലഭിച്ചെങ്കിലും 13 കളികളിൽ നിന്ന് കൊൽക്കത്തയുടെ ആകെ സമ്പാദ്യം 12 പോയിന്റ് മാത്രമായി മാറുകയായിരുന്നു.
ഇതോടെ 14 മത്സരങ്ങൾ കളിച്ചാലും 14 പോയിന്റ് മാത്രമേ നേടാൻ കഴിയൂ എന്ന സാഹചര്യം വരികയായിരുന്നു. മുൻ സീസണുകളിൽ പ്ലേ ഓഫ് സാധ്യത ഉറപ്പാക്കാൻ ഇത്രയും പോയിന്റ് മാത്രം മതിയായിരുന്നു. എന്നാൽ ഇപ്രാവിശ്യം സ്ഥിതി മാറി, കുറഞ്ഞത് 16 പോയിന്റ് എങ്കിലും നേടിയാലേ പ്ലേ ഓഫ് കിട്ടൂ എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ പുരോഗമിക്കുന്നത്.
ഇന്നലത്തെ മത്സരം ഉപേക്ഷിച്ചതോടെ കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്തുവെന്നതാണ് മറ്റൊരു പ്രധാന കാര്യം. നിലവിൽ ആർസിബിക്ക് 12 കളികളിൽ നിന്നായി എട്ട് ജയത്തോടെ 17 പോയിന്റാണ് ഉള്ളത്. അതിൽ വെറും മൂന്ന് തോൽവികൾ മാത്രമാണ് അവർക്കുള്ളത്. നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അവർ.
പ്ലേ ഓഫ് അവർ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. മാത്രമല്ല ഒന്നാം സ്ഥാനം നിലനിർത്തിയാൽ ക്വാളിഫയർ ഒന്നിൽ തോറ്റാലും മറ്റൊരു അവസരം കൂടി അവർക്ക് ലഭിക്കുമെന്നതാണ് പ്രധാന കാര്യം. ഇനി സാധ്യത ശേഷിക്കുന്നത് ആർസിബി അടക്കം ആറ് ടീമുകൾക്കാണ്. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയൻറ്സ് എന്നീ ടീമുകളാണ് ഇനി വിധി കാത്തിരിക്കുന്നത്.
അതിൽ ഗുജറാത്തിന് ആവട്ടെ ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്, 16 പോയിന്റ് അവർക്കുണ്ട് താനും. പഞ്ചബിനും മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ അവരുടെ പോയിന്റ് 15 ആണ്. മുംബൈക്ക് രണ്ടും ഡൽഹിക്ക് മൂന്നും ലഖ്‌നൗവിനും മൂന്നും മത്സരങ്ങൾ ബാക്കിയുണ്ട്. ഇനിയുള്ള ദിവസങ്ങളിലേ ആരൊക്കെ പ്ലേ ഓഫിൽ എത്തുമെന്നും ആരൊക്കെ പുറത്തേക്ക് പോവുമെന്നും അറിയുകയുള്ളൂ.