ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ നടക്കാനിരിക്കുകയാണ്. ഏറെ പ്രത്യേകതകളോട് കൂടിയ കലാശപോരാട്ടത്തിനാണ് ഇക്കുറി ലോകം സാക്ഷ്യം വഹിക്കാൻ പോവുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഐപിഎല്ലിന് ഇക്കുറി ഒരു കന്നി ചാമ്പ്യനെ ലഭിക്കുമെന്നത്. ഇരു ടീമുകളും നേരത്തെ ഐപിഎല്ലിൽ ഫൈനൽ കളിച്ചിരുന്നെങ്കിലും കിരീടമെന്ന മോഹം അകലെയായിരുന്നു. അതിന് ഇന്നത്തെ ഫൈനലോടെ അന്ത്യമാവും എന്നുറപ്പായി.
എങ്കിലും അതിൽ ഒരു ടീമിന് ഇപ്പോഴും കിരീടത്തിനായി അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് കാര്യം. ആർസിബിക്ക് ഇത് നാലാം ഫൈനലാണ്, മുൻപ് മൂന്ന് തവണയും കിരീടമെന്ന സ്വപ്‌നം ഉപേക്ഷിക്കാനായിരുന്നു അവരുടെ വിധി. ഇത്രയും ദീർഘകാലം കിരീടത്തിനായി കാത്തിരുന്നിട്ടും ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവില്ലാതെ മറ്റൊരു ടീം നമുക്ക് മുൻപിൽ ഇല്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.

അതുകൊണ്ട് തന്നെ അഹമ്മബാദിൽ ഇന്ന് ഫൈനലിന് ആരവം ഒരുങ്ങുമ്പോൾ എല്ലാ കണ്ണുകളും ഇരുടീമുകൾക്കും മേലെ പതിയും. ഒരുപാട് ഘടകങ്ങൾ ഇരു ടീമുകളെയും കിരീട സാധ്യത പരിശോധിക്കുമ്പോൾ നാം വിലയിരുത്തേണ്ടതുണ്ട്. ശരിക്കും പറഞ്ഞാൽ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാർ എന്ന നിലയിൽ അർഹിച്ച അംഗീകാരമാണ് ഇരു ടീമുകൾക്കും ഇത്തവണത്തെ ഫൈനൽ എന്നതാണ് പ്രധാന കാര്യം.
അയ്യരുടെ പഞ്ചാബ്, കോലിയുടെ ആർസിബി
റോയൽ ചലഞ്ചേഴ്‌സ് നായകൻ രജത് പാടീദാർ ആണെങ്കിലും കണ്ണുകൾ മുഴുവൻ മുൻ നായകൻ വിരാട് കോലിയുടെ മേലാണ്. ഇക്കുറിയും റൺ വേട്ടയിൽ മുൻ പന്തിയിൽ തന്നെയുണ്ട് വിരാട് കോലി. അതുകൊണ്ട് തന്നെ നായകൻ അല്ലെങ്കിലും നായകനെക്കാൾ പവറുണ്ട് താരത്തിന്. മറുവശത്ത് ശ്രേയസ് അയ്യരുടെ കാര്യവും അതുപോലെ തന്നെ. അയ്യർ പക്ഷേ ഇവിടെ നായകൻ കൂടിയാണ്, അതും ടീമിന് പുതുജീവൻ നൽകിയ നായകൻ.
കോലിയും സാൾട്ടും നിറംമങ്ങിയാൽ?
ആർസിബിയെ സംബന്ധിച്ച് ഈ ഐപിഎൽ ശരിക്കും പറഞ്ഞാൽ അവർക്ക് നല്ല അനുഭവങ്ങൾ നൽകിയ സീസൺ തന്നെയാണ്. പോയിന്റ് പട്ടികയിൽ അവർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു താനും. പക്ഷേ, അവർക്ക് ഒരുപാട് വെല്ലുവിളികൾ ഫൈനൽ ജയിക്കണമെങ്കിൽ അനുഭവിക്കേണ്ടി വരും. കോലിക്ക് അധികം പ്രഷർ കൊടുക്കാതെ കളിക്കുക എന്ന നയം ഇത്തവണയും അവർക്ക് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് സ്‌കോർ കാർഡ് നോക്കിയാൽ മനസിലാവും.
ഇക്കുറിയും പതിനാല് മത്സരങ്ങളിൽ നിന്നായി അറുന്നൂറിൽ അധികം റൺസുമായി കോലി മികച്ച പ്രകടനമാണ് മുൻനിരയിൽ എടുത്തത്. ഒപ്പം അതുപോലെ തന്നെ മികച്ച പ്രകടനമാണ് ഓപ്പണർ ഫിൽ സാൾട്ടും കാഴ്‌ചവച്ചത്. ഇരുവരെയും വല്ലാതെ ആശ്രയിക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് ആർസിബിയുടെ പ്രധാന തലവേദന. മധ്യനിരയിൽ ജിതേഷ് ശർമ്മ, നായകൻ രജത് എന്നിവർ ഉണ്ടെങ്കിലും അവർക്ക് പൂർണ പ്രതീക്ഷ നിറവേറ്റാൻ ആയിട്ടില്ല.
അതുകൊണ്ട് തന്നെ കോലി, സാൾട്ട് എന്നിവരെ നേരത്തെ പുറത്താക്കുക എന്നതാവും ശ്രേയസ് അയ്യർ നേതൃത്വം നൽകുന്ന പഞ്ചാബ് കിംഗ്‌സിന്റെ പ്രധാന ലക്ഷ്യം, അതിൽ വിജയിച്ചാൽ മത്സരത്തിൽ കൃത്യമായ മേൽക്കൈ നേടാൻ അവർക്ക് കഴിയും. കാരണം മുൻനിര തകർന്നാൽ ആർസിബിയുടെ വാലറ്റത്തിനും മധ്യനിരയ്ക്കും അതിജീവിക്കുക പ്രയാസമാവും.
ഡെത്ത് ഓവറുകൾ എന്ന ആർസിബിയുടെ പേടിസ്വപ്‌നം
ഇത്തവണ ആർസിബി ബൗളിങ് നിരയെ വല്ലാതെ പരീക്ഷിച്ചത് വിവിധ മത്സരങ്ങളിലെ ഡെത്ത് ഓവറുകളായിരുന്നു. ഫീൽഡിംഗ് പരിമിതകൾ ഇല്ലാതെ ബാറ്റർമാർ അടിച്ചുകൂട്ടിയത് കൂറ്റൻ സ്‌കോറുകൾ ആയിരുന്നു. ഭുവനേശ്വർ കുമാറും യാഷ് ദയാലും അൽപ്പം എക്സ്പെൻസീവ് ആയിരുന്നു. അതുകൊണ്ട് തന്നെ ജോഷ് ഹേസൽവുഡിന് കൃത്യമായ പിന്തുണ സഹതാരങ്ങൾ കൊടുത്തില്ലെങ്കിൽ കന്നി കിരീടം കൈയിൽ നിന്ന് വഴുതിവീഴും.