ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വലിയ റൺവേട്ടക്കാർ എന്ന പേരിൽ അറിയപ്പെടുന്ന ടീമാണ് സൺ റൈസേഴ്‌സ് ഹൈദരാബാദ്. മറ്റൊരു ടീമിനും അവകാശപ്പെടാൻ കഴിയാത്ത അത്രയും സ്ഫോടനാത്മക ശൈലിയിൽ ബാറ്റ് വീശുന്ന ഒരുകൂട്ടം താരങ്ങളാണ് എസ്ആർഎച്ച് നിരയിലുള്ളത്. അതിൽ ട്രാവിസ് ഹെഡ്, ക്ലാസൻ എന്നിവരെ പോലെയുള്ള വിദേശതാരങ്ങൾ മാത്രമല്ല കഴിവുറ്റ ഇന്ത്യൻ താരങ്ങളും ഏറെ പേരുണ്ട്.
അതിൽ മുൻനിരയിൽ സ്ഥാനം പിടിക്കുന്ന നിതീഷ് കുമാർ റെഡ്ഡി. ലോക്കൽ ബോയ് എന്ന ആനുകൂല്യം കൂടിയുള്ളതിനാൽ ഹൈദരാബാദ് ആരാധകർക്ക് നിതീഷിനോട് പ്രത്യേകത സ്നേഹം തന്നെയുണ്ട്. അത് അവർ മത്സരഫലമായി തിരിച്ചു പ്രതീക്ഷിക്കുന്നതിൽ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല. എന്നാൽ സീസണിലെ രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവിയാണ് ടീമിന് നേരിടേണ്ടി വന്നത്.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പലയിടത്തും നിതീഷ് കുമാറിന്റെ ഒരു വീഡിയോ വലിയ രീതിയിൽ വൈറലാവുകയാണ്. മത്സരത്തിൽ വിചാരിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വരുമ്പോൾ താരങ്ങൾ നിരാശരാവുക സ്വാഭാവികമാണ്. എന്നാൽ രവി ബിഷ്ണോയുടെ പന്തിൽ ബൗൾഡ് ആയതിന് പിന്നാലെ ഡ്രെസിംഗ് റൂമിലേക്ക് നടക്കവേ തന്റെ ഹെൽമെറ്റ് ദേഷ്യത്തോടെ വലിച്ചെറിയുന്ന നിതീഷിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്.
താരതമ്യേന ദുർബലരായ ലക്‌നൗ സൂപ്പർ ജയന്റ്സ് ബൗളിങ് നിരയ്ക്ക് എതിരെ വമ്പൻ ടോട്ടൽ തന്നെ ഹൈദരാബാദ് ഉയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല തുടക്കം മുതൽ നിതീഷ് ഉൾപ്പെടെയുള്ള ബാറ്റർമാർക്ക് പ്രതിരോധത്തിലൂന്നി ബാറ്റ് വീശേണ്ടി വന്നിരുന്നു.ഇതിന് പിന്നാലെയാണ് ബിഷ്ണോയ് നിതീഷിന്റെ സ്റ്റംപ് പിഴുതത്.
ഇതിന്റെ നിരാശയിലാണ് നിതീഷ് ഹെൽമെറ്റ് വലിച്ചെറിഞ്ഞതെന്ന് വ്യക്തം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പലരും ഞെട്ടൽ രേഖപ്പെടുത്തുകയാണ്. മാത്രമല്ല നിതീഷിന്റെ ഈ പ്രവർത്തിയെ ഭൂരിഭാഗം ആരാധകരും വിമർശിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ലെന്നാണ് അവരുടെ വിലയിരുത്തൽ.
മത്സരത്തിൽ സ്‌റ്റാർ ഓൾറൗണ്ടർ ആയ നിതീഷ് 28 പന്തുകൾ നിന്നായി വെറും 32 റൺസ് മാത്രമാണ് എടുത്തത്. മാത്രമല്ല താരത്തിന്റെ ഇന്നിങ്സിൽ രണ്ട് ബൗണ്ടറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മികച്ച ഫീൽഡിംഗ് നിയന്ത്രണവും അച്ചടക്കമാർന്ന ബൗളിങ്ങുമാണ് എൽഎസ്‌ജിയെ ജയത്തിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദിന് പ്രതീക്ഷിച്ച കൂറ്റൻ സ്കോറിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. 20 ഓവറിൽ 191 റൺസ് എന്ന ലക്ഷ്യം മറികടക്കാൻ എത്തിയ ലക്‌നൗ തുടക്കം മുതൽ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഒരിക്കൽ പോലും അവർ റൺ റേറ്റ് താഴേക്ക് പോവാൻ അനുവദിച്ചിരുന്നില്ല. ഒടുവിൽ പതിനാറാം ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെയാണ് ടീം ജയിച്ചത്.